തിരുവനന്തപുരം : ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കയ്യേറിയതും മറിച്ചുവിറ്റതുമായ ഭൂമിയെ സംബന്ധിച്ച് ഹാരിസന്റെ കൈവശം യാതൊരു അവകാശ രേഖകളുമില്ലെന്നും രേഖകളില്‍ പലതും വ്യാജമാണെന്നും സ്പെഷ്യല്‍ ഓഫീസര്‍. സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം 62,598 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയായി പുറപ്പെടുവിച്ച 250 പേജുള്ള ഉത്തരവിലാണ് ഹാരിസണ്‍ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്ത വ്യാജ രേഖകളെക്കുറിച്ചും അനുബന്ധ തട്ടിപ്പുകളെക്കുറിച്ചും വിശദമാക്കിയിരിക്കുന്നത്.
ഹാരിസന്റെ കൈവശം59659.33 ഏക്കര്‍ ഭൂമിയുണ്ടെന്ന് കാട്ടാന്‍ വാദിയായും പ്രതിയായും ഹാരിസണ്‍ 1978ല്‍ രണ്ട് പേരുകളില്‍ കേസുകൊടുത്തിരുന്നു. ഇതു രണ്ടും ഒരൊറ്റ കമ്പനികളായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മലയാളം പ്ലാന്റേഷന്‍സ് (യുകെ) എന്ന പേരില്‍ 1923ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കരാര്‍ വ്യാജമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ ടീ ആന്റ് പ്രൊഡ്യൂസ് കമ്പനി ഉള്‍പ്പെടെ നിരവധി വിദേശ കമ്പനികളില്‍ നിന്നും ഹാരിസണ്‍ ഭൂമി വാങ്ങിയെന്ന് വാദിക്കുന്നുവെങ്കിലും കമ്പനിയുടെ കൈവശമുള്ള ഭൂമികള്‍ വാങ്ങിയതും വിറ്റതുമെല്ലാം ഒരേ പേരില്‍.
ജോണ്‍ മാക്കി എന്നയാളുടെ പേരില്‍ ആണ് വില്‍പ്പനയും വാങ്ങലുമെല്ലാം. സ്വാതന്ത്ര്യത്തിനു മുമ്പ് രാജഭരണകാലത്തുള്ള എല്ലാ കരാറിലും ശംഖിന്റെ മുദ്രയുണ്ടായിരുന്നു. ഹാരിസണ്‍ ഹാജരാക്കിയ ഒരു രേഖകളിലും ഇത്തരം ഔദ്യോഗികമുദ്രയുള്ളതായി കണ്ടെത്താനായില്ല. ഒരു ഒറിജിനല്‍ രേഖപോലും ഹാജരാക്കിയതുമില്ല.
സ്പെഷ്യല്‍ ഓഫീസര്‍ മുമ്പാകെ ഹാരിസണ്‍ വാദിച്ചത് 1973 ഫെറാ ആക്ട് വരുന്നതുവരെ വിദേശ കമ്പനികള്‍ക്ക് ഭൂമി കൈവശം വയ്ക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നായിരുന്നു. എന്നാല്‍ മലയാളം പ്ലാന്റേഷന് (യുകെ) എന്ന പേരിലുള്ള വിദേശ കമ്പനിക്ക് ഇന്ത്യയില്‍ യാതൊരു ബിസിനസും നടത്താനുള്ള അനുവാദമുണ്ടായിരുന്നില്ലെന്നും സ്പെഷ്യല്‍ ഓഫീസര്‍ കണ്ടെത്തി. 1947ലെ ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ആക്ട് പ്രകാരം റിസര്‍വ്വ ബാങ്കിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ യാതൊരുവിധ അനുവാദവും ഇങ്ങനെയൊരു കമ്പനിക്കുണ്ടായിരുന്നില്ല.
സുപ്രധാനമായ വസ്തുത ഹാരിസണ്‍ തന്നെ ഹാജരാക്കിയ പട്ടികയിലെ ഭൂമിയെല്ലാം പാട്ടഭൂമിയോ സര്‍ക്കാര്‍ ഗ്രാന്റ് (ഫ്രീഹോള്‍ഡ്) ഭൂമിയോ ആണെന്നാണ് കണ്ടെത്തല്‍.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഇത്തരം ഭൂമികള്‍ക്ക് സര്‍ക്കാര്‍ നികുതി ഈടാക്കില്ല. പകരം വാടക നല്‍കണം.
ഇത്തരം ഭൂമിയാണ് ഇന്ന് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നത്. ഈസ്റ്റ് ഇന്ത്യാകമ്പനി കൈവശം വച്ചിരുന്ന ഇത്തരം ഭൂമികള്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍ഡ് ആക്ട് 1947 പ്രകാരം സ്വാഭാവികമായും സര്‍ക്കാരില്‍ നിഷ്പ്തമാകുമെന്നും ഉത്തരവിലുണ്ട്.
വയനാട് ആച്ചൂര്‍ (8611.83 ഏക്കര്‍), വയനാട് അരപേട്ട (3634.45), വയനാട് ചുണ്ടേല്‍ (2178.75), വയനാട് സെന്റിനല്‍ റോക്ക് (3746.55), വയനാട് തൂരമുള്ള (724.25), ഇടുക്കി പീരുമേട് വല്ലാര്ടി (2047.10), പീരുമേട് മൂങ്കലാര്‍ (2831.47), പീരുമേട് പാട്ടുമലൈ (741.99). തൃശൂര്‍ മുപ്പിലി (3329.30), തൃശൂര്‍ കുണ്ടൈ (2726.82), മുണ്ടക്കയം (1413.49), കാഞ്ഞിരപ്പള്ളി ബോയ്സി (1666.17), തോടുപുഴ കാളിയര്‍ (1464.96), പത്തനംതിട്ട കോന്നി (2627.36), കാഞ്ഞിരപ്പള്ളി ചെറുവള്ളി (2267.64), പത്തനംതിട്ട കുമ്പഴ (2568.65), കൊല്ലം ളാഹ (2568.65), ഇടുക്കി അപ്പര്‍ സൂര്യനെല്ലി (2556. 52), ഇടുക്കി ലോക്ക് ഹാര്‍ട്ട് (1594.41), ചിന്നക്കനാല്‍ പന്നിയാര്‍ (991.66), കൊല്ലം അമ്പനാട് (2639.37), കൊല്ലം വെഞ്ച്വര്‍ (1678.43), കൊല്ലം നാഗമല (2375.64), കൊല്ലം ഐസ് ഫീല്‍ഡ് (2643.87) എന്നിവ ഹാരിസണ്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: