കൊല്ലം: ആറായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് 35-ാമത് സഹകരണനിക്ഷേപ സമാഹരണയജ്ഞത്തിന് കൊല്ലത്ത് തുടക്കമായി. സഹകരണപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചും നിക്ഷേപരംഗത്ത് മുന്നേറിയ സംഘങ്ങളെ പുരസ്കരിച്ചുമായിരുന്നു തുടക്കം. പോയവര്‍ഷം നിക്ഷേപരംഗത്ത് മികവ് പ്രകടിപ്പിച്ച തിരുവനന്തപുരത്തെ അനന്തപുരം സര്‍വീസ് സഹകരണസംഘം ഭാരവാഹികള്‍ക്ക് ചടങ്ങില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് പുരസ്കാരം നല്കി.
സഹകരണമേഖലയില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും സൗമനസ്യപൂര്വമായ ഇടപെടല്‍ അനിവാര്യമാണെന്നും സമാഹരണയജ്ഞം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മിത്രങ്ങളേക്കാള്‍ ശത്രുക്കള്‍ ഏറെയുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ കരുതല്‍ അനിവാര്യമാണ്. സഹകരണപ്രസ്ഥാനം രാഷ്ട്രീയത്തിലെ പ്രമാണിമാര്ക്കുള്ളതല്ല. സാധാരണക്കാര്ക്കുവേണ്ടിയുള്ളതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സഹകരണമേഖലയില്‍ സമഗ്രമാറ്റം മുന്‍നിര്‍ത്തി കൂടുതല്‍ പഠനങ്ങള്‍ നടക്കണം. മൂന്നാറില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാല സഹകരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി നടത്തുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്കായി ലേബര്‍ ബാങ്ക് നടപ്പാക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഷിബുബേബി ജോണ്‍ പറഞ്ഞു.
എംപി എന്‍.കെ.പ്രേമചന്ദ്രന്, എ.എ.അസീസ് എംഎല്‍എ, ജി.എസ്.ജയലാല്‍ എംഎല്‍എ സഹകരണസംഘം രജിസ്ട്രാര്‍ എസ്.ലളിതാംബിക എന്നിവര്‍ സംസാരിച്ചു. തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജന് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: