ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രിക്കാന്‍ രോഗംബാധിച്ച താറാവുകളെ കൊല്ലുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരം നല്‍കിത്തുടങ്ങി. ആലപ്പുഴയില്‍ രണ്ടു കര്‍ഷകര്‍ക്കായി 8 ലക്ഷം രൂപയും കോട്ടയത്ത് 9.80 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
അതിനിടെ പക്ഷിപ്പനി നിയന്ത്രിക്കാന്‍ നിയോഗിച്ച ദ്രുതകര്‍മസേനയിലെ ഒരാളെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 32 കാരനായ തലയോലപ്പറമ്പ് സ്വദേശിയെയാണ് കഴുത്തില്‍ വലതുഭാഗത്ത് നീര്‍ക്കെട്ട് കണ്ടതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പനി ബാധിച്ച രണ്ടു ഡോക്ടര്‍മാരും കര്‍ശന നിരീക്ഷണത്തിലാണ്. ഇവരുടെ തൊണ്ടയില്‍ നിന്നെടുത്ത സ്രവം ദല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളില് പരിശോധനയ്ക്കയച്ചിരുന്നു. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് പരിശോധനാ ഫലം.
നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാല്‍ രോഗവ്യാപനത്തിനെതിരെ കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: