തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 16,556 കോടിയുടെ വര്‍ധന. മുന്‍വര്‍ഷത്തേക്കാള്‍ 20.46 ശതമാനം അധികമാണിത്.
സപ്തംബര്‍ 30വരെയുള്ള കണക്കുപ്രകാരം വാണിജ്യ ബാങ്കുകളിലെ ആകെ പ്രവാസി നിക്ഷേപം 97,465 കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസത്തില്‍ 3582 കോടി രൂപയുടെ വര്‍ധനവുണ്ടായതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസി നിക്ഷേപത്തിന്റെ 40.06 ശതമാനവും സ്വകാര്യ ബാങ്കുകളിലാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളില്‍ 38,211 കോടിയുടെയും മറ്റു ദേശസാല്‍കൃത ബാങ്കുകളില്‍ 19,914 കോടിയുടെയും സ്വകാര്യ ബാങ്കുകളില്‍ 39,040 കോടിയുടെയും പ്രവാസി നിക്ഷേപമാണുള്ളത്. ആകെ പ്രവാസി നിക്ഷേപത്തിന്റെ 64.34 ശതമാനവും അര്‍ധനഗര പ്രദേശങ്ങളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപം 2,92,709 കോടിയായി. ഒരു വര്‍ഷത്തിനുള്ളില്‍ 40,371 കോടിയുടെ (15.99 ശതമാനം) വര്‍ധന. 2013 സപ്തംബറിനെ അപേക്ഷിച്ച് 23,815 കോടികൂടുതല്. മൊത്തം നിക്ഷേപത്തില്‍ ആഭ്യന്തര നിക്ഷേപ വിഹിതം 67.93 ശതമാനത്തില്‍നിന്ന് 66.70 ആയി കുറഞ്ഞു. ആകെ നിക്ഷേപത്തിന്റെ 35.62 ശതമാനവും സ്വകാര്യബാങ്കുകളിലാണ്. അതേസമയം, സംസ്ഥാനത്തെ വായ്പാ നിക്ഷേപാനുപാതം 1.97 ശതമാനം കുറഞ്ഞു.
സപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് വാണിജ്യ ബാങ്കുകള്‍ 2,04,405 കോടിയുടെ വായ്പ നല്കി. 409 പുതിയ ശാഖകളാണ് വാണിജ്യ ബാങ്കുകള്‍ തുറന്നത്. ഇതോടെ സംസ്ഥാന 5828 ബാങ്കു ശാഖകളായി. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചെയര്‍മാനും കനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.എസ്. റാവത്ത്, കാര്ഷികോല്പാദന കമ്മീഷണര്‍ സുബ്രതാ ബിശ്വാസ്, പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേര്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്‍, ധനകാര്യസെക്രട്ടറി ആര്.കെ. അഗര്‍വാള്‍, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ശാന്തകുമാര്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍. രമേശ്, എസ്എല്‍ബിസി കണ്‍വീനര്‍ കെ.ആര്. ബാലചന്ദ്രന്, കനറാബാങ്ക് ജനറല്‍ മാനേജര്‍ യു. രമേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: