ഇടുക്കി: പോലീസിന്റെ കുറ്റാന്വേഷണങ്ങളുടെ നട്ടെല്ലായ സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 1976ലെ സ്റ്റാഫ് പാറ്റേണാണ് ഫിംഗര്‍ പ്രിന്റ് യൂണിറ്റില്‍ ഇപ്പോഴുമുള്ളത്.
ഡയറക്ടര്‍ ഉള്‍പ്പെടെ 93 ജീവനക്കാര്‍ മാത്രമാണ് ഉള്ളത്.സെര്ച്ചര്മാരുടെ 11 ഒഴിവുകളാണ് നിലനില്‍ക്കുന്നത്. അഞ്ച് വിരലടയാള വിദഗ്ധരുടേയും കുറവുണ്ട്. സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും ഫിംഗര്‍ പ്രിന്റിന് ഓഫീസുണ്ട്. കൊലപാതകം, മോഷണം, അപകടം എന്നിങ്ങനെ ഏത് കേസുകള്‍ക്കാണോ വിരലടയാളം വേണ്ടത് ആ കേസുകളുടെ തുമ്പുണ്ടാക്കലാണ് ഫിംഗര്‍പ്രിന്റ് ബ്യൂറോ ചെയ്യുന്നത്.
സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റാ തയ്യാറാക്കി പോലീസിന് കൈമാറുക, അതാത് സ്റ്റേഷനുകളില്‍ കുറ്റകൃത്യങ്ങളില്പെടുന്നവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍. കൂടാതെ കേസുകള്‍ കോടതിയില്‍ വിസ്താരത്തിന് വരുമ്പോള്‍ വിരലടയാള വിദഗ്ദ്ധനെ വിസ്തരിക്കുകയും ചെയ്യും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ഓഫീസ്.
ഒരു ജില്ലയില്‍ ഇരുപത്തിയഞ്ച് മുതല്‍ മുപ്പത് പോലീസ് സ്റ്റേഷന്വരെയുണ്ടാവും. ഏതെങ്കിലും പോലീസ് സ്റ്റേഷന്‍പരിധിയില്‍ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ വൈകാതെ തന്നെ വിരലടയാള സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കണം. പരിമിതമായ ജീവനക്കാരെ വച്ച് നടപടികള്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാനാണ് എന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: