ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് അവസാന ആണിയടിച്ച് സുപ്രീംകോടതി. വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ പദ്ധതി ഉപേക്ഷിക്കാതെ വിമാനത്താവള കമ്പനിയായ കെ.ജി.എസ്. ഗ്രൂപ്പിന് മുമ്പില്‍ മറ്റുവഴികളില്ല.
ട്രിബ്യൂണല്‍ വിധിക്കെതിരായ കെ.ജി.എസ്. ഗ്രൂപ്പിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ഹര്‍ജി പരിഗണിച്ചയുടന്‍ തന്നെ പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സിയായ എന്‍വിറോ കെയറിന് മതിയായ യോഗ്യതയുണ്ടോയെന്ന് കോടതി ആരാഞ്ഞു. സി കാറ്റഗറിയില്‍ വരുന്ന പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ മാത്രമാണ് എന്‍വിറോ കെയറിന് യോഗ്യതയെന്നും എ കാറ്റഗറിയില്‍ വരുന്ന പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് കെ.ജി.എസിന്റെ ഹര്‍ജി തള്ളിയത്. മിനിറ്റുകള്‍ക്കകം ഇന്നലെ കോടതി നടപടികള്‍ അവസാനിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ വിധി പൂര്‍ണ്ണമായും ശരിവെച്ചു.
ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കെതിരായ ഹരിത ട്രിബ്യൂണല്‍ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കെ.ജി.എസ്. ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എച്ച് .എല്‍. ദത്തുവിന്റെ ബെഞ്ച് ഹരിത ട്രിബ്യൂണല്‍ വിധി മുഴുവനും അംഗീകരിക്കുകയായിരുന്നു. പദ്ധതി പ്രദേശത്ത് വിമാനത്താവളവുമായി ബന്ധപ്പെട്ട് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന ട്രിബ്യൂണല്‍ വിധിയും സുപ്രീംകോടതി ശരിവെച്ചു. പദ്ധതി നടപ്പാക്കിയാല്‍ പരിസ്ഥിതി ആഘാതമുണ്ടാകുമെന്നും പരിസ്ഥിതി സംരക്ഷണത്തിനായി നിയമപരമായ ഒരു നടപടിയും കെ.ജി.എസ് .ഗ്രൂപ്പ് എടുത്തിട്ടില്ലെന്നുമുള്ള ട്രൈബ്യൂണല്‍ വിധിയും സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ അരുണ്‍ കുമാര്‍, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനാണ് കെ.ജി.എസ് .ഗ്രൂപ്പിനു വേണ്ടി കോടതിയില്‍ ഹാജരായത്. ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കൈലാസനാഥപിള്ള, അഡ്വ. സജിത് വാര്യര്‍, അഡ്വ. കൃഷ്ണരാജ് എന്നിവര്‍ ഹാജരായി. സുപ്രീംകോടതി വിധിയോടെ ഹരിതകോടതി വിധി അനുസരിക്കാന്‍ കെ.ജി.എസും കേരളാ സര്‍ക്കാരും തയ്യാറാവേണ്ടിവരുമെന്നും ആറന്മുളയിലെ വിമാനത്താവള പദ്ധതിയുടെ അവസാനമാണ് കോടതി വിധിയെന്നും അഡ്വ.കൈലാസനാഥപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: