കോഴിക്കോട്: ഹിന്ദു സംഘടനകള്‍ക്കെതിരായ ഒരു വിഭാഗം ചാനലുകളുടെ മറ്റൊരു ബ്രേക്കിംഗ് ന്യൂസ് കൂടി തകര്‍ന്നു. വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന വ്യാജവാര്‍ത്തയായിരുന്നു ഇന്നലെ രാവിലെ മുതല്‍ ഏഷ്യാനെറ്റ്, മനോരമ, കൈരളി, മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ പുറത്തുവിട്ടത്. ഹിന്ദു സംഘടനകള്‍ക്ക് സര്‍ക്കാര്‍ സൗജന്യം ചെയ്തു കൊടുക്കുന്നുവെന്നായിരുന്നു ചാനല്‍ വാര്‍ത്താവതാരകര്‍ പറഞ്ഞുറപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചത്. അതനുസരിച്ച് സിപിഎം, കോണ്‍ഗ്രസ് ലീഗ് നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച് പ്രവീണ്‍ തൊഗാഡിയക്കനുകൂലമായി സര്‍ക്കാര്‍ നടപടിയുണ്ടായി എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്.
എന്നാല്‍ 2014 ഫെബ്രുവരി 28ന് കേസ് കോടതി തള്ളി എന്ന സത്യം വാര്‍ത്താവതാരകര്‍ ബോധപൂര്‍വം മറച്ചുവെച്ചു. കേസ് നിലനില്ക്കില്ലെന്നായിരിന്നു കോഴിക്കോട് എരഞ്ഞിപ്പാലം(മാറാട്) പ്രത്യേക കോടതി ജഡ്ജി എം.ആര്. ശശി കേസിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കിയത്.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റായിരുന്ന കരുണാകരന്, കുമ്മനം രാജശേഖരന്, ആര്‍എസ്എസ് വിഭാഗ് സംഘചാലകായിരുന്ന കെ. രാമചന്ദ്രന് മാസ്റ്റര്‍, മാറാട് ടി സുരേഷ്, ഡോ. പ്രവീണ്‍ തൊഗാഡിയ, പി. കെ. സഹദേവന്, ഗോപാലന്‍കുട്ടി എന്നിവരായിരുന്നു കേസിലെ ഒന്നു മുതല്‍ ഏഴുവരെപ്രതികള്. 2003 ജൂലൈ 8ന് മുതലക്കുളം മൈതാനത്ത് അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചുവെന്നും മത വിദ്വേഷ പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്.
2003 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2012 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും അതുകൊണ്ട് കേസ് നില നില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന് അഡ്വ. പി.കെ. ശ്രീകുമാറിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കേസ് തള്ളിയത്. ഐപിസി 153(എ) പ്രകാരമുള്ള കുറ്റകൃത്യത്തിന് മൂന്നൂ വര്‍ഷത്തിനുള്ളില്‍ കുറ്റപത്രം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ 2012 സപ്തംബര്‍ 28നാണ് കുറ്റപത്രം നല്‍കിയത്. കാലാവധി കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം വൈകിയതിനുള്ള കാരണവും കോടതിയില്‍ സമര്‍പ്പിച്ചില്ല. 153 എ പ്രകാരം കേസ്സെടുക്കുന്നതിനുള്ള അനുവാദം ചോദിച്ചത് തന്നെ 2009 ലാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമാനമായ കേസുകളിലുണ്ടായ കോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രസ്തുത കേസ് തള്ളിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്.
കോടതി തള്ളിയ ഈ കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന് കാണിച്ച് ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടത്. കേസ് നില നില്‍ക്കുന്നതല്ലെന്ന് തെളിഞ്ഞത് പ്രകാരമാണ് പോലീസ് കേസ് എടുക്കാത്തതെന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ജൂഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. സംഭവത്തെ സംബന്ധിച്ച് സിഡി മുഴുവന്‍ പരിശോധിച്ചുവെന്നും ആന്റണി ജൂഡീഷ്യല്‍ കമ്മീഷന് മുമ്പാകെ വ്യക്തമാക്കിയിരുന്നു.
കേസ് നിലനില്‍ക്കാത്തതാണെന്നും വിഎച്ച്പി ദേശീയ നേതാക്കളടക്കമുള്ളവര്ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും വിഎച്ച്പി ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് കാണിച്ചാണ് കോടതി വെറുതെ വിട്ടകേസ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന വാര്‍ത്ത നല്‍കിയത്. ആഭ്യന്തര വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന് ഇത് സംബന്ധിച്ച് 2013 ല്‍ പുറപ്പെടുവിച്ച രേഖയാണ് ഇന്നലെ ബ്രേക്കിംഗ് ന്യൂസായി ചാനലുകള്‍ പുറത്തുവിട്ടത്. ഈ ഉത്തരവ് പ്രോസിക്യൂഷന് അയച്ചുകൊടുക്കുകയുമുണ്ടായിട്ടില്ല.
ഇതിനിടെ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ചകാര്യം തന്റെ വകുപ്പിന് കീഴില്‍ വരുന്നതല്ലെന്നും അത് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ വരുന്നതാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: