ന്യൂദല്‍ഹി: ഭാരതം ആരോഗ്യ രംഗത്ത് മുന്നേറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ അനിവാര്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ചിറങ്ങിയാലും വിദ്യാര്‍ത്ഥിയുടെ മനസ് കാത്തു സൂക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു. അടച്ചിട്ട ക്ലാസ് മുറികളില്‍ നിന്ന് തുറന്ന ക്ലാസ് മുറിയിലേക്കാണ് നിങ്ങള്‍ ഇറങ്ങുന്നത്. വിദ്യാര്‍ത്ഥിയുടെ സംസ്കാരം കാത്തു സൂക്ഷിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ സാധ്യമാകുകയുള്ളുവെന്നും മോദി പറഞ്ഞു.
ബിരുദദാനച്ചടങ്ങ് പൗരാണിക ഭാരതത്തില്‍ നടന്നിട്ടുണ്ടെന്നും തൈത്തിരീയോപനിഷത്തില്‍ അതിനെപ്പറ്റി പരാമര്‍ശമുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഡോക്ടറുടെ ഒരു ചെറിയ ഇടപെടല്‍ ഒരു വ്യക്തിയുടെ ജീവന് രക്ഷിക്കാന്‍ പോലും ഉപകരിക്കുന്നു. അതുകൊണ്ടാണ് സമൂഹം ഡോക്ടര്‍ക്ക് ഇത്രയും വില നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നതിനു പിന്നില്‍ സമൂഹത്തിലെ നിരവധി പേരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമുണ്ടെന്ന് മോദി പറഞ്ഞു. സമൂഹത്തിനു വേണ്ടി അത് തിരിച്ചു നല്കാന് ഡോക്ടര്‍മാര്‍ പ്രതിജ്ഞാബദ്ധരാണ്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിരുദദാന പരിപാടികള്‍ക്ക് തെരഞ്ഞെടുത്ത സ്കൂള്‍ കുട്ടികളെയും ക്ഷണിക്കണമെന്നും ഇങ്ങനെയുള്ള പരിപാടികള്‍ അവര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍, ആരോഗ്യ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് അദ്ദേഹം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു . കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്ഷവര്ദ്ധന്, എയിംസ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: