ബംഗളൂരു: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ നാലുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.
ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പിഴത്തുക റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തമിഴ്നാട്ടില്‍ നിന്നെത്തിയ അഭിഭാഷകസംഘമാണ് ഹര്‍ജി നല്‍കിയത്. ഇടക്കാലജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് 900 പേജുള്ള ഹര്‍ജിയാണ് ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും വേണ്ടി കോടതിയില്‍ സമര്‍പ്പിച്ചത്. ജാമ്യഹര്‍ജ്ജി പരിഗണിക്കുമ്പോള്‍ ജയലളിതക്ക് വേണ്ടി പ്രശസ്ത അഭിഭാഷകന് രാം ജഠ്മലാനി ഹാജരാകും.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നുള്ള അഭിഭാഷക സംഘവും ജയിലിലെത്തി ജയലളിതയുമായി ചര്‍ച്ച നടത്തിയിരുന്നു. പൊതുപ്രവര്ത്തകന് അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സ്റ്റേ ചെയ്യാന്‍ ഉയര്‍ന്ന കോടതികള്‍ക്ക് അധികാരമുണ്ടെന്ന് പല കേസുകളിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
ശിക്ഷാ കാലാവധി മൂന്ന് വര്‍ഷത്തില്‍ കൂടുതലായതിനാല്‍ ഹൈക്കോടതിക്ക് മാത്രമേ ജാമ്യം അനുവദിക്കാന്‍ കഴിയൂ. കുറ്റവിമുക്തയായില്ലെങ്കില് ശിക്ഷാ കാലാവധിയായ നാലുവര്‍ഷം അടക്കം പത്ത് കൊല്ലത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
നവരാത്രി ദസറ ആഘോഷമായതിനാല്‍ ചൊവ്വാഴ്ച കഴിഞ്ഞാല്‍ ഒക്ടോബര്‍ ആറ് വരെ കോടതി അവധിയാണ്. ചൊവ്വാഴ്ച ജയലളിതയ്ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍, ഒക്ടോബര്‍ ആറ് വരെ അവര്‍ ജയിലില്‍ കഴിയേണ്ടി വരും.
1991-96 കാലത്ത് ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി’കുഞ്ഞ ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: