ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ഇത് രണ്ടാം തവണയാണ് ഒ.പനീര്‍ശെല്‍വം എത്തുന്നത്. ജയലളിതയുടെ വിശ്വസ്തരില്‍ വിശ്വസ്തന്. അടുത്ത പിന്‍ഗാമി ആരെന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞുകേട്ടത് പനീര്ശെല്വത്തിന്റേതായിരുന്നു. 2002-ല്‍ താന്‍സി അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ആറുമാസം ജയിലില്‍ കഴിഞ്ഞപ്പോഴാണ് പനീര്‍ശെല്‍വം ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. സപ്തംബര്‍ 2001 മുതല്‍ 2002 മാര്‍ച്ച് വരെയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. ഈ കാലയളവില്‍ നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പാവ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി എന്ന വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ജയിലില്‍ കഴിയുമ്പോഴും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ജയലളിത ആണെന്നും വന്‍ തോതില്‍ ആക്ഷേപമുണ്ടായിരുന്നു.
അപ്രതീക്ഷിതവും അത്ഭുതകരവുമായാണ് പനീര്‍ശെല്‍വം തമിഴ്നാട് രാഷ്ട്രീയത്തിലെത്തുന്നത്. കര്‍ഷകനായിരുന്ന അദ്ദേഹം 1996-ല്‍ പെരിയാകുളം മുനിസിപ്പല്‍ ചെയര്മാന് ആയി. തുടര്‍ന്ന് 2001-ല്‍ പെരിയാകുളത്തു തന്നെ നിയമസഭയിലേക്ക് മത്സരിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ആകുകയും ചെയ്തു. ചായക്കട ഉടമയായിരിക്കുമ്പോഴാണ് സജീവരാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ജയലളിതയുടെ തോഴി ശശികലയുടെ അടുത്ത ബന്ധു ടിടിവി ദിനകറാണ് പാര്‍ട്ടിയിലേക്കുള്ള വാതില്‍ തുറന്നു നല്‍കിയത്. 2011ല്‍ ധനമന്ത്രിസ്ഥാനത്തിനൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ അധികചുമതലയും ലഭിച്ചു.
2011-ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോഴും പനീര്‍ശെല്‍വത്തെ ഒപ്പം നിര്‍ത്തി. പ്രതീക്ഷിച്ചതിലും അധികം അദ്ദേഹത്തിന് ലഭിച്ചു. ധനമന്ത്രി സ്ഥാനം നല്‍കിയാണ് ജയലളിത ഒപ്പം നിര്‍ത്തിയത്. ഗതാഗത മന്ത്രി വി.സെന്തില്‍ ബലാജി, റവന്യൂ മന്ത്രി ആര്.ബി.ഉദയകുമാര്‍, സ്പീക്കര്‍ പി.ധനപാല്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.തമ്പിദുരൈ, രാജ്യസഭാംഗം എ.നവനീതകൃഷ്ണന്‍ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: