കല്‍പ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപിയും വിരുദ്ധരും തമ്മിലാണ് പോരാട്ടമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്. വയനാട് പ്രസ്ക്ലബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള തിരഞ്ഞെടുപ്പായിരിക്കും ഇക്കുറി നടക്കുക. നൂറ് ദിവസം കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കുമെന്ന് ആണയിട്ട് അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ വിലക്കയറ്റത്തിലും അഴിമതിയിലും റിക്കാര്‍ഡ് ഇട്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ രാജിവെച്ചത് ഇക്കാലത്താണ്. സിഎജി പോലുള്ള ഏജന്‍സികള്‍ക്ക് അഴിമതി പുറത്തുകൊണ്ടുവരാനായില്ല. ഭീകരവാദികളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് സംരക്ഷിക്കുന്ന സര്‍ക്കാരാണിത്.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച ഭാരതത്തിലെ കര്‍ഷകരെ കൃഷിയില്‍ നിന്നകറ്റി. കടക്കെണിമൂലം ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിലെ കര്‍ഷക കുടുംബങ്ങളില്‍ നരേന്ദ്രമോദി സന്ദര്‍ശനം നടത്തി അവരെ ആശ്വസിപ്പിച്ചു. ‘ചായക്കട’ ചര്‍ച്ചകളിലൂടെ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി കൃഷിക്കാരുമായി അദ്ദേഹം സംവദിച്ചു. ഭാരതത്തിലെ കൃഷിക്കാര്‍ ഇക്കാരണത്താല്‍തന്നെ മോദിയെ അധികാരത്തിലേറ്റും. ഭരണപരമായ മരവിപ്പാണ് യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. രാഷ്ട്രീയപരവും ഭരണപരവുമായ തീരുമാനങ്ങള്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്നാണ് വരുന്നത്.
കേന്ദ്രത്തിലെ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. മറ്റ് പാര്‍ട്ടികള്‍ ഇവിടെ അപ്രസക്തമാണ്. ഇടത്പക്ഷവും മറ്റും കോണ്‍ഗ്രസിനെ സഹായിക്കുന്ന നയങ്ങളാണ് പിന്തുടരുന്നത്. യുപിഎയ്ക്ക് പിന്തുണ നല്കി സിപിഎം അത് തെളിയിച്ചിട്ടുമുണ്ട്. കേരളത്തില്‍ പരസ്പരം പോരടിച്ച് കേന്ദ്രത്തില്‍ ഒന്നിച്ചുനില്ക്കുന്നവരെ സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സൗഹൃദമത്സരമാണ് നടത്തുന്നത്.
ഗാഡഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് പശ്ചിമഘട്ടസംരക്ഷണത്തില്‍ പാര്‍ട്ടിനിലപാട് വ്യക്തമാണെന്നായിരുന്നു മറുപടി. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നും പരിസ്ഥിതിനാശം പ്രപഞ്ചനാശമാണെന്നും അദ്ദേഹം പറഞ്ഞു. ജനാഭിപ്രായത്തോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും മുരളീധരന് പറഞ്ഞു. കമല്‍ മംഗലശ്ശേരി സ്വാഗതവും ഒ.വി.സുരേഷ് നന്ദിയും പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദനും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: