പാറ്റ്ന: ബീഹാര്‍ മെഡിക്കല്‍ സര്‍വ്വീസസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷനുവേണ്ടി 23.09 കോടിരൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടില്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പങ്കുണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദി. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ സുശീല്‍ മോദി ആവശ്യപ്പെട്ടിരുന്നു.
മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ആഗസ്റ്റ് 20-നാണ് എജി റിപ്പോര്‍ട്ട് പുറത്തുവന്നത്. 2013-ല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. 23.09 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1.85 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു എജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിയമസഭാ പ്രതിപക്ഷ നേതാവുകൂടിയായ സുശീല്‍ മോദി രംഗത്തെത്തി. എല്ലാ സാമ്പത്തിക ക്രമക്കേടുകളും നടന്നത് ആരോഗ്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന നിതീഷ്കുമാറിന്റെ അറിവോടെയായിരുന്നുവെന്നും മോദി വിമര്‍ശിച്ചു.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിതീഷിന്റെ പ്രത്യേക ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് സഞ്ജയ് കുമാറായിരുന്നു ഹെല്‍ത്ത് സെക്രട്ടറിയും പര്‍ച്ചേസ് കമ്മറ്റിയുടെ ചെയര്മാന്. അതുകൊണ്ടു തന്നെ നിതീഷ് കുമാറിന് അഴിമതിയില്‍ പങ്കുണ്ടെന്ന് സുശീല്‍ മോദി ആവര്‍ത്തിച്ചു പറഞ്ഞു. സിബിഐ അന്വേഷണം നടത്തിയാല്‍ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും മോദി അഭിപ്രായപ്പെട്ടു.
അതിനിടെ, സുശീല്‍ മോദിയുടെ ആരോപണത്തിനെതിരെ നിതീഷ് കുമാര്‍ രംഗത്തെത്തി. അഴിമതിയില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ സുശീല്‍ മോദിക്ക് അറിയാവുന്ന വിവരങ്ങള്‍ നല്‍കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുശീല്‍കുമാറിന് കഴിഞ്ഞ വ്യാഴാഴ്ച നിതീഷ് കത്തയക്കുകയും ചെയ്തു. നിതീഷിന്റെ കത്തിന് സുശീല്‍ മോദി ഇന്നലെ ചുട്ടമറുപടി നല്കി.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശകമ്മീഷന് മുഖാന്തരം പോലും നിതീഷിനു വാങ്ങേണ്ടിവരില്ലെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിട്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും എല്ലാ റിപ്പോര്‍ട്ടുകളും താങ്കള്‍ക്കു മുന്നില്‍ എത്തിക്കാറുണ്ടല്ലോ എന്നും മോദി കത്തിലൂടെ ചോദിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇപ്പോഴും താങ്കളെ സന്ദര്‍ശിക്കാന്‍ ആരൊക്കെ വരുന്നുണ്ടെന്ന് സിസിടി ദൃശ്യങ്ങളും ഫോണ്‍ റെക്കോഡും പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി ജിതാന്‍ റാം മാന്‍ജിയുടെ സെക്രട്ടറി ആതിഷ് ചന്ദ്ര അടുത്തിടെ നിതീഷ് കുമാറിനെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിഐപി വാഹനങ്ങള്‍ നിതീഷിന്റെ വസതിയില്‍ നിരവധി തവണ വന്നുപോകുന്നുമുണ്ട്.
2013 ഒക്ടോബറിലാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവന്നത്. മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന് അഴിമതിയില്‍ പങ്കുണ്ടെന്ന് അന്ന് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ആഗസ്റ്റിലാണ് ഇതു സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: