ന്യൂദല്‍ഹി: അല്‍ഖ്വയ്ദ ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന വാര്‍ത്തയില്‍ തല്ക്കാലം പരിഭ്രാന്തരാകേണ്ടതില്ലെന്നു വിശകലന വിദഗ്ദ്ധര്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അല്‍ഖ്വയ്ദയുടെ മുന്നറിയിപ്പിനെ ലഘൂകരിച്ചു കാണാന്‍ തയ്യാറല്ല.
അടുത്തിടെയാണ് അല്‍ഖ്വയ്ദ ഭാരതത്തില്‍ അവരുടെ പ്രവര്‍ത്തന കേന്ദ്രം ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി വീഡിയോ പ്രചരിച്ചത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ അന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവിധ തലത്തില്‍ ഇതുസംബന്ധിച്ച അന്വേഷണങ്ങളും പഠനവും നടക്കുകയാണ് ഇപ്പോഴും. ഇതിനിടെയാണ് അല്‍ഖ്വയ്ദ ഭീഷണിയെ പേടിക്കേണ്ടെന്ന വിശകലന റിപ്പോര്‍ട്ടു വന്നിട്ടുള്ളത്.
അല്‍ഖ്വയ്ദയ്ക്ക് പഴയ കരുത്തില്ലെന്നതാണ് വിദഗ്ദ്ധര്‍ ഭീഷണിയെ നിസ്സാരവല്കരിക്കാന് കാണുന്ന ഒരു കാരണം. അതുകൊണ്ടാണ് ഏറെക്കാലം മുമ്പേ തുടങ്ങിയെങ്കിലും ഇനിയും ഇതുവരെ ശ്രമങ്ങള്‍ക്ക് ഒരു ഫലവും കാണാനാകാത്തതെന്നും അവര്‍ ഉദാഹരിക്കുന്നു.
ഭാരതത്തിലെ അല്‍ഖ്വയ്ദ ഘടകമായി ജമാ അത് ഖ്വയ്ദത്ത് അല്‍-ജിഹാദ് രൂപീകരിക്കുമെന്ന് സപ്തംബര്‍ മൂന്നിലെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പാക്കിസ്ഥാന് നാവിക നിര്‍മ്മാണ തുറമുഖത്തു നടത്തിയ ആക്രമണത്തിനു പിന്നില്‍ ആ സംഘടനയാണെന്ന് അല്‍ഖ്വയ്ദ വൃത്തങ്ങള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിദഗ്ദ്ധര്‍ പറയുന്നതിങ്ങനെ; ”ഒസാമാ ബിന്‍ ലാദന് അല്‍ഖ്വയ്ദയെ നയിച്ച കാലത്തെ സ്ഥിതിയല്ല ഇന്ന്. സംഘടന ആകെ ക്ഷയിച്ചിരിക്കുന്നു. അയ്മന് അല്‍-സവാഹിരിയുടെ നേതൃത്വത്തില്‍ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനത്തിന് ഏകോപനമില്ല, സന്നാഹങ്ങളുമില്ല.”
”അല്‍ഖ്വയ്ദ ഭാരതത്തെക്കുറിച്ച് ആദ്യം പരാമര്‍ശിച്ചത് 1996-ലാണ്. അന്ന് തലവനായിരുന്ന ബിന്‍ ലാദന് ജമ്മു കശ്മീരിനെയും അസമിനെയും കുറിച്ച് നേരിട്ടു പരാമര്‍ശിച്ചു. എന്നാല്‍, അന്നുമുതല്‍ ഇന്നുവരെ ഭാരതത്തില്‍ ഒരിടത്തും അവര്‍ക്ക് ഒരു പ്രവര്‍ത്തനവും നേരിട്ടു നടത്താനായിട്ടില്ല,” ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫഌക്ട് മാനേജ്മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്നി പറയുന്നു.
അജയ് സാഹ്നിയുടെ അഭിപ്രായത്തില്‍, പാക്കിസ്ഥാന് സൈന്യം പിന്തുണയ്ക്കുന്ന ലഷ്കര്‍ ഇ തൊയ്ബക്കും ജയ്ഷ് ഇ മൊഹമ്മദിനും മറ്റും അല്‍ഖ്വയ്ദയേക്കാള്‍ കൂടുതല്‍ വിജയം ഭാരതത്തില്‍ നേടാനായി. എന്നാല്‍, അല്‍ഖ്വയ്ദ ഭീഷണിയെ തള്ളിക്കളയണമെന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം സ്വരക്ഷക്കു മാളത്തില്നിന്നു മാളത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന നേതൃത്വമാണ് ഇന്ന് അല്ഖ്വയ്ദയ്ക്കുള്ളതെന്ന കാര്യം മറക്കരുതെന്നും സാഹ്നി ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: