ടോക്കിയോ: ജപ്പാനില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിസിനസുകാരെ തെയ്ക്കോ ഡ്രംസ് വായിച്ച് അത്ഭുതപ്പെടുത്തി. ജപ്പാന്റെ പാരമ്പര്യ വാദ്യോപകരണമാണ് തെയ്ക്കോ ഡ്രംസ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സെര്‍വീസസ് ടെക്നോളജി ആന്‍ഡ് കള്‍ചറല്‍ അക്കാദമി (ടിസിഎസ്)യുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മോദിയുടെ പ്രകടനം.
ടിസിഎസ് സിഇഒ എന്‍.ചന്ദ്രശേഖരന് തന്റെ ആമുഖ പ്രസംഗത്തിന് ശേഷം ഡ്രംസ് വായിക്കാനായി മോദിയെ ക്ഷണിക്കുകയായിരുന്നു. രണ്ട് പ്രൊഫഷണല്‍ ഡ്രമ്മര്‍മാരുടെ പ്രകടനത്തിന് ശേഷമായിരുന്നു മോദിയുടെ ഊഴം. മോദി ഡ്രംസ് വായിക്കുന്നത് കണ്ട് പ്രേക്ഷകര്‍ കരഘോഷം മുഴക്കി.
എട്ടാഴ്ച നീളുന്ന ക്ലാസ്റൂം പഠനവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ആറ് മാസത്തെ പ്രോജക്ട് വര്‍ക്കുമാണ് ടിസിഎസ് നടത്തുന്നത്. ജപ്പാനിലെ യുവാക്കളോട് ക്ലാസ് മുറികളില്‍ അടച്ചിരിക്കരുതെന്നും എല്ലാ ആഴ്ചാവസാനവും പുറത്തിറങ്ങി കുറച്ച് പണം ചെലവഴിക്കണമെന്നും ഇന്ത്യ മുഴുവന്‍ ചുറ്റിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിസിഎസ് ഉദ്യോഗസ്ഥനായല്ല, ഇന്ത്യയിലെ അംബാസഡറായി തിരിച്ചു വരണമെന്ന് അവിടെയുള്ള വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് അറിവിന്റെ യുഗമാണ്. ഒരു രാജ്യത്തിലെ ജനങ്ങളുടെ അറിവാണ് ആ രാജ്യത്തെ ലോകത്തിന് മുന്നില്‍ ഒന്നാമതാക്കി മാറ്റുന്നത്. സമ്പത്തും ആയുധങ്ങളും അല്ല മറിച്ച് ഒരുവന്റെ അറിവാണ് അവനെ ലോകത്തെ വിജയിക്കാന്‍ പ്രാപ്തനാക്കുകയെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജപ്പാനില്‍ തിരിച്ചെത്തുമ്പോള്‍ മറക്കാനാവാത്ത കുറെ നല്ല ഓര്‍മകള്‍ ഇന്ത്യ നിങ്ങള്‍ക്ക് നല്കട്ടെയെന്നും മോദി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: