ന്യൂദല്‍ഹി: ട്രെയിനുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത ഒമ്പത് കാറ്ററിംഗ് ഏജന്‍സികളില്‍ നിന്നും റെയില്‍വേ വന്‍തുക പിഴയായി ഈടാക്കി. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) ഉള്‍പ്പടെ ഒമ്പത് ഏജന്‍സികളില്‍ നിന്നാണ് 11.50 ലക്ഷം രൂപ പിഴ ഈടാക്കിയത്.
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക നടപടികള്‍ കഴിഞ്ഞമാസം റെയില്‍വേ കൈക്കൊണ്ടിരുന്നു. ഈ പരിശോധനയില്‍ ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നു കണ്ടെത്തിയ ഭക്ഷണ വിതരണ ഏജന്‍സികള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര് അറിയിച്ചു.
ഐആര്‍സിടിസി, ആര്.കെ. അസോസിയേറ്റ്സ്, സണ്‍ഷൈന്‍ കാറ്ററേഴ്സ്, സത്യം കാറ്ററേഴ്സ്, ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്സ് തുടങ്ങിയവരില്‍ നിന്നാണ് പിഴ ഈടാക്കിയത്.
ജൂലയ് 23ന് കൊല്‍ക്കത്ത രാജധാനി എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐആര്‍സിടിസിയില്‍ നിന്നും ഒരുലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 13ട്രെയിനുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. കൊല്‍ക്കത്ത രാജധാനിയെ കൂടാതെ പശ്ചിം എക്സ്പ്രസ്സ്, പുഷ്പക് എക്സ്പ്രസ്സ്, മോത്തിഹരി എക്സ്പ്രസ്സ്, ശിവഗംഗ എക്സ്പ്രസ്സ്, ഗോള്‍ഡന്‍ ടെംമ്പിള്‍ മെയില്‍, നേത്രാവതി എക്സ്പ്രസ്സ്, പഞ്ചാബ് മെയില്‍, ഹൗറ-അമൃതസര്‍ മെയില്‍, ചണ്ഡിഗഢ് ശതാബ്ദി തുടങ്ങിയ ട്രെയിനുകളിലാണ് മോശം ഭക്ഷണം കണ്ടെത്തിയത്.
ചില ട്രെയിനുകളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലും നിലവാരം കുറഞ്ഞരീതിയിലുമാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. ഇവരില്‍ നിന്നും 50,000 മുതല്‍ ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കിയിരുന്നു. അഞ്ച് പ്രാവശ്യം മോശം ഭക്ഷണം കണ്ടെത്തിയാല്‍ ആ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും റെയില്‍വെ ഉദേ്യാഗസ്ഥര്‍ അറിയിച്ചു.
ട്രെയിനുകളിലെ ഭക്ഷണം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ കൈകൊണ്ടിരുന്നു. റെയില്‍വേ ബജറ്റില്‍ മന്ത്രി സദാനന്ദ ഗൗഡ ട്രെയിനുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണവിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐടിസി, എംടിആര്‍ തുടങ്ങിയ നിലവാരമുള്ള വലിയ സ്ഥാപനങ്ങളില്‍ നിന്നും മുന്‍കൂട്ടി പാചകം ചെയ്ത ഭക്ഷണം മൈക്രോവനില് ചൂടാക്കി തല്‍സമയം നല്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചിക്കന്‍ ചെട്ടിനാട്, ഹൈദ്രബാദി ബിരിയാണി, ചോറും സാമ്പാറും, രാജ്മ ചാവല്‍ തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ വിളമ്പുവാനാണ് റെയില്‍വേയുടെ പദ്ധതി. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങി ആറ് ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: