ന്യൂദല്‍ഹി: പാര്‍ലമെന്റിനകത്തും ചുറ്റുവട്ടങ്ങളിലും ഭീഷണിയുയര്‍ത്തി അലഞ്ഞുതിരിയുന്ന നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഒഴിവാക്കാന്‍ വിവിധ പരിപാടികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു. ഇതിനായി പരിശീലനം നേടിയ ആളുകളെ നിയോഗിക്കും. കുരങ്ങുകളെ തുരത്തിയോടിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ 40 പേരെ ന്യൂദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് നിയമിച്ചു കഴിഞ്ഞു. കുരങ്ങുകളെ വിരട്ടിയോടിക്കാന്‍ റബ്ബര്‍ ബുള്ളറ്റ് തോക്കുകളും പരിശീലകര്‍ക്ക് നല്‍കും. നായ്ക്കളെ പിടികൂടുന്ന സംഘം രണ്ടാഴ്ചയില്‍ ഒരിക്കല്‍ പാര്‍ലമെന്റിനു പുറത്തും അകത്തും സന്ദര്‍ശനം നടത്തും. മന്ത്രി വ്യക്തമാക്കി.
ടി.സുബ്ബരാമി റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് വെങ്കയ്യ ഇക്കാര്യം അറിയിച്ചത്. മുനാക് കനാലിന്റെ കമ്മീഷനിംഗ് നടത്തിക്കഴിഞ്ഞാല്‍ ദല്‍ഹിയിലെ ജലലഭ്യത 95 മില്യണ്‍ ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു. ജലക്ഷാമം രൂക്ഷമായ ദ്വാരക ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ 35 ലക്ഷം ജനങ്ങള്‍ക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കും. ദല്‍ഹി ജല ബോര്‍ഡ് അനുവദിച്ച 520 കോടി ചെലവഴിച്ച് നിര്‍മ്മിച്ചതാണ് കരീര് ലൈന്ഡ് കനാല്‍ എന്ന മുനാക് കനാല്‍. ഇതിനോടപ്പം ദല്‍ഹിയില്‍ നിര്‍മ്മിക്കുന്ന കനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായശേഷമേ മുനാക് കനാലിന്റെ കമ്മീഷന് നടക്കൂവെന്നും വെങ്കയ്യനായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: