സംസ്ഥാനത്തെ സ്കുളുകളില് പ്ലസ് ടു കോഴ്സ് അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ മറികടന്നുവെന്ന ആരോപണത്തെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് തന്നെ അവഗണിച്ച് ഒറ്റ സ്കൂള്‍ മാത്രമുള്ള മാനേജ്മെന്റുകള്‍ക്ക് സ്കൂള്‍ അനുവദിച്ചതിനെതിരെ നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച ഉത്തരവില്‍ക്കൂടി സര്‍ക്കാര്‍ 699 പ്ലസ്ടു ബാച്ചുകളാണ് അനുവദിച്ചത്. മാനേജ്മെന്റുകളില്‍നിന്നും കോഴ കൈപ്പറ്റാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പിന്റെയും ഗൂഢലക്ഷ്യമല്ലേ ഇതിനുപിന്നിലെന്ന സംശയം വ്യാപകമായി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പാസ്സായ അഞ്ചുലക്ഷം കുട്ടികളില്‍ തുടര്‍പഠനത്തിന് ഓപ്പണ്‍ സ്കൂള്‍ തെരഞ്ഞെടുത്തത് 65000 പേരാണ്. മുഖ്യമന്ത്രി വളരെ മഹാമനസ്കതയോടെ 699 പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ അത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയില്ല. ഇതാണ് ചില മാനേജ്മെന്റുകളെ
സഹായിക്കാനാണെന്നും വന്‍ കോഴ ലക്ഷ്യമിട്ടാണെന്നുമുള്ള ആരോപണത്തിനിടയാക്കിയിട്ടുള്ളത്. അധ്യാപക ബാങ്കില്‍ നിന്നും അധ്യാപകരെ തെരഞ്ഞെടുക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് മാനേജ്മെന്റ് നയമല്ലെന്നും അധ്യാപക നിയമനത്തിലും കോഴ സാധ്യതയുണ്ടെന്നുമുള്ള കാര്യം അദ്ദേഹം മറന്നു. പ്ലസ്ടു കോഴ്സുകള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് യാതൊരു സാമ്പത്തിക ബാധ്യതയും വരുത്തുകയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ഇത് ട്രഷറിക്ക് 245 കോടിയുടെ അധിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ധനമന്ത്രി കെ.എം.മാണിയും 800 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് ധനകാര്യ സെക്രട്ടറിയും പറയുന്നു. കാര്യങ്ങള്‍ സുതാര്യമല്ലെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.
യുഡിഎഫ് സര്‍ക്കാര്‍ മുസ്ലിംലീഗ് നിയന്ത്രിക്കുന്ന ഭരണകൂടമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് വിദ്യാഭ്യാസവകുപ്പിനെ പ്രസാദിപ്പിക്കാനെടുത്ത മുഖ്യമന്ത്രിയുടെ നടപടി. എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂറും ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. 1,06,000 പുതിയ സീറ്റുകള്‍ വരുമ്പോള്‍ സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള പ്രാഥമിക സൗകര്യങ്ങളെക്കുറിച്ചോ, സ്കൂളിന്റെ സ്റ്റാറ്റസിനെപ്പറ്റിയോ, അവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെപ്പറ്റിയോ യാതൊരു സര്‍വ്വേയും നടത്താത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ, സ്കൂളുകളുടെ നിലവാരം പരിശോധിക്കാതെ അശാസ്ത്രീയമായുള്ള ഈ അനുമതി 21,000 അധിക സീറ്റുകള്‍ക്കും വഴിയൊരുക്കുന്നു. ഇപ്പോള്‍ തന്നെ 3,9000 പ്ലസ് ടു ബാച്ചുണ്ട്. ഇതിനുപുറമെ വിഎച്ച്എസും ഐടിഐകളും പോളിടെക്നിക്കുകളും ഉള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ ചൂതാട്ടം.
മാനേജ്മെന്റുകള്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ കോഴവാങ്ങുന്നു എന്നത് പരക്കെ അറിയാവുന്നതാണ്. അത്തരം മാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ പ്ലസ് ടു കോഴ്സ് അനുവദിച്ചത് കോഴ വാങ്ങാനല്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആളെ കിട്ടില്ല. വളരെ പ്രശസ്തമായ സ്കൂളുകളെ അവഗണിച്ചാണ് ഈ അനുമതിയെന്നും ഓര്‍ക്കേണ്ടതുണ്ട്. അശാസ്ത്രീയമായി 34,000 സീറ്റുകള്‍ വരുമ്പോള്‍ 2,000 സീറ്റുകള്‍ അധികമാകും. ഐച്ഛിക വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അനുമതിയും ഉദാരമതിയായ മുഖ്യമന്ത്രി സ്കൂളുകള്‍ക്ക് നല്കാന് പോവുകയാണ്. ഇതോടെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും അദ്ധ്യാപക നിയമനത്തിന് കോഴ വാങ്ങാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. സയന്‍സ് ഐച്ഛിക വിഷയമായി ലഭിച്ചാല്‍ കൂടുതല്‍ അദ്ധ്യാപക നിയമനങ്ങള്‍ നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് സാധ്യമാകും. സയന്‍സ്/കൊമേഴ്സ് വിഷയങ്ങളില്‍ ഏതുവേണം എന്നു തീരുമാനിക്കാനും സ്വാധീനമുള്ള സ്കൂള്‍ മാനേജ്മെന്റുകള്‍ക്കാകും.
ഈ ഉത്തരവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ തന്നെ പറയുന്നു. തങ്ങളാവശ്യപ്പെട്ട വിഷയങ്ങള്‍ തന്നെ അനുവദിക്കാന്‍ മാനേജ്മെന്റുകള്‍ സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലാണത്രെ വിഷയം തെരഞ്ഞെടുക്കാനും സ്കൂളുകള്‍ക്ക് അനുമതി നല്‍കാനൊരുങ്ങുന്നത്. ഇതുപ്രകാരമുള്ള പട്ടിക തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇനി പ്ലസ്ടു ബാച്ചുകള്‍ ആലോചനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷേ ചില സമുദായ സംഘടനകള്‍ ബാച്ചിനു വേണ്ടി സമ്മര്‍ദ്ദം തുടരുകയാണ്. മലബാര്‍ ജില്ലയിലെ പ്ലസ് വണ്‍ സീറ്റിന്റെ കുറവ് നികത്തനാണെന്ന വ്യാജേന സീറ്റുകള്‍ മിച്ചമുള്ള തെക്കന്‍ ജില്ലകള്‍ തഴയപ്പെട്ടതിലും ഗൂഢലക്ഷ്യമില്ലേ? സ്കുളുകള്‍ അനുവദിച്ചതില്‍ കോഴ മാത്രമല്ല, മറ്റു സ്വാധീനങ്ങളും ഉണ്ടായിരുന്നു എന്ന ആക്ഷേപം വ്യാപകമാണ്. ഏതായാലും ഹൈക്കോടതി നിരീക്ഷണം അവസരോചിതമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: