കൊച്ചി: സായുധ വിപ്ലവത്തോടൊപ്പം ആശയയുദ്ധത്തിന് അരങ്ങ് ഒരുക്കാനുള്ള ശ്രമത്തിലാണ് മാവോയിസ്റ്റുകള്‍. കേരളത്തില്‍ സര്‍ക്കാര്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ മാവോയിസ്റ്റ് അനുകൂലികളുണ്ട്. ഇവരിലൂടെ മാവോവാദി ആശയങ്ങള്‍ സംസ്ഥാനത്ത് വേരുന്നുന്നതിനും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാനുമാണ് നീക്കം നടക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 18, 21 തീയതികളില്‍ ആകാശവാണി ഉള്‍പ്പെടെ ചിലമാധ്യമ സ്ഥാപനങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
മാവോയിസ്റ്റുകള്‍ക്കായി കാടായകാട് മുഴുവന്‍ അരിച്ചു പെറുക്കുമ്പോള്‍ കൊച്ചി കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമായിരിക്കുകയാണ് എന്നാണ് സൂചന. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖല കേന്ദ്രീകരിച്ചും മാവോയിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുണ്ട്. സെസിലെ രണ്ട് കമ്പനികള്‍ അടുത്തിടെ പൂട്ടിച്ചു. മാവോയിസ്റ്റ് അനുകൂല സംഘടനയില്‍ പെട്ടവരാണ് കമ്പനി അടച്ചുപൂട്ടുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. മാവോയിസ്റ്റ് നേതാവ് രൂപേഷ് കാക്കനാട്ടെ സെസില്‍ എത്തി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായിട്ടാണ് അറിയുന്നത്. കഴിഞ്ഞാഴ്ചയിലും രൂപേഷ് സെസില്‍ എത്തിയിരുന്നു. ആറു മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് തെളിയിക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ കുറ്റകരമായ നിസ്സംഗത പാലിക്കുകയാണ്.
കെ. എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: