പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ത്രീ സുരക്ഷാ നയത്തിന്റെ ഭാഗമായി സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നത് സ്വാഗതാര്‍ഹമാണ്.
വിവാഹവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണ് സ്ത്രീധനമെന്ന വ്യാഖ്യാനം മാറ്റുവാനാണ് ഭേദഗതി. വിവാഹത്തിന് മുന്‍പും വിവാഹ സമയത്തും വിവാഹത്തിനുശേഷവും നല്‍കുന്നതാണ് സ്ത്രീധനം എന്നാക്കി മാറ്റുവാന്‍ വനിതാ-ശിശുക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. മനേക ഗാന്ധി നേതൃത്വം ഏറ്റെടുത്ത ശേഷം വനിതാ-ശിശുക്ഷേമ വകുപ്പ് കൂടുതല്‍ അര്‍ത്ഥവത്തായിരിക്കുന്നു. വനിതാ-ശിശുക്ഷേമം എന്തെന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനുള്ള നീക്കത്തിലുമാണ്. ഗാര്‍ഹിക പീഡന നിയമവ്യവസ്ഥകളില്‍ ചിലത് സ്ത്രീധന നിരോധന നിയമത്തിന്റെ ഭാഗമാക്കാനും ആലോചനയുണ്ട്.
സ്ത്രീധനം സ്ത്രീകള്‍ക്ക് എന്നും ശാപമായിരുന്നു. സ്ത്രീധനം കൊടുക്കേണ്ടി വരും എന്ന ഒറ്റ ഭീതിയിലാണ് ഒരു സ്ത്രീ ഗര്‍ഭം ധരിച്ച ഉടന്‍ ഭ്രൂണപരിശോധന നടത്തി പെണ്ണാണെന്ന് കണ്ടാല്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നത്. പെണ്‍ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി ”പെണ് കേരളം” മാറിയപ്പോള്‍ പെണ്‍കുട്ടിയെ സംരക്ഷിക്കുന്നത് അയല്‍വീട്ടിലെ ചെടിക്ക് വെള്ളമൊഴിക്കുന്നതിന് തുല്യമായി അമ്മമാര്‍ കരുതി. പെണ്‍കുട്ടിയെ ഒരു സമൂഹബാധ്യതയായി കാണാന്‍ തുടങ്ങി.
ഇതോടൊപ്പം തന്നെ വ്യാജ സ്ത്രീപീഡന പരാതികളുയര്‍ത്തി ഭര്‍തൃപീഡനവും തുടര്‍ക്കഥയായി. സ്ത്രീസുരക്ഷയ്ക്കായി ധാരാളം നിയമങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ വ്യര്‍ത്ഥമാകുകയാണ്. ഒന്നുകില്‍ ദുരുപയോഗം അല്ലെങ്കില്‍ ‘പാര’ എന്ന തരത്തില്‍ അത് മാറുകയാണ്.
മറ്റൊരു പ്രധാന വസ്തുത നിയമം കൊണ്ടുവന്നതുകൊണ്ടുമാത്രം ഒന്നും പരിഹൃതമാകുന്നില്ല എന്നതാണ്. നിയമം രൂപീകരിച്ചാല്‍ മാത്രം പോര അത് സത്യസന്ധമായി നടപ്പിലാക്കുകയും വേണം. ”ഓപ്പറേഷന് കുബേര, കോ ഓപ്പറേഷന് കീചക” എന്ന പോലെയാണ് നടപ്പുരീതി. പെണ്‍ഭ്രൂണഹത്യ നിയമപരമായി നിരോധിച്ചത് കൈക്കൂലിക്ക് ഒരു മാര്‍ഗ്ഗം കൂടി നല്കിയ പോലെ ഭ്രൂണപരിശോധന നിരോധിച്ചതും വരുമാനമാര്‍ഗമായി.
ഓപ്പറേഷന് കുബേര വന്നത് കൊള്ളപ്പലിശക്കാര്‍ക്കെതിരെയാണ്. പക്ഷേ കൊള്ളപ്പലിശക്കാര്‍ നിര്‍ബാധം വിലസുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യശോഷണം കണ്ടും ഉപയോഗിച്ചും വളര്‍ന്നവര്‍ ഒരു ദിവസം മന്ത്രിക്കസേരയിലോ എംഎല്‍എ കസേരയിലോ എത്തിയതുകൊണ്ടുമാത്രം നല്ലവരാവുന്നില്ല. രാഷ്ട്രീയ സദാചാരം എന്നത് ഡിക്ഷണറിയില്‍ ഒതുങ്ങുന്ന വാക്കാണെന്ന് സരിതയും ജോപ്പനും ഇപ്പോള്‍ ജയചന്ദ്രനും തെളിയിക്കുന്നു.
കൊച്ചി ഒളിക്യാമറ ബ്ലാക്മെയില്‍ കേസില്‍ പ്രതിയായ ജയചന്ദ്രന് തുമ്പ പെണ്‍വാണിഭ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് തലസ്ഥാനത്തെത്തിച്ച് കൂട്ടപീഡനത്തിനിരയാക്കിയ കേസിലും ജയചന്ദ്രന് ഉള്‍പ്പെട്ടിരുന്നു എന്ന് പെണ്‍കുട്ടി അയാളെ തിരിച്ചറിഞ്ഞതോടെ തെളിഞ്ഞു. ഇപ്പോള്‍ ”ബ്ലാക്മെയില്‍ അനാശാസ്യം” എന്നതും ദിനപത്ര തലക്കെട്ടുകളുടെ ഭാഗമാണ്. ഈ ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ ശരത്ചന്ദ്രപ്രസാദിന്റെ മുറിയില്‍ ഒളിച്ചുതാമസിച്ചിരുന്നു എന്നത് വ്യക്തമാക്കുന്നത് അവിശുദ്ധ രാഷ്ട്രീയ ബന്ധമാണ്.
ഇന്ന് ചില രാഷ്ട്രീയക്കാര്‍ പദവിയില്‍ കയറുന്നത് അനാശാസ്യത്തിനും ആഡംബരത്തിനും സ്വത്ത് സമ്പാദത്തിനുമാണ്. ജനക്ഷേമ നടപടികള്‍/നിയമങ്ങള്‍ പ്രയോഗത്തില്‍ വരുത്താനല്ലല്ലോ കേരള ഗവര്‍ണര്‍ ഇപ്പോഴും ആ പദവി ‘അലങ്കരിക്കുന്നത്.’ ഷീലാ ദീക്ഷിതിന്റെ ദില്ലി വസതിയില്‍ 36 എസിയും 20 ല്‍ പരം എയര്‍കൂളറുകളും ഉണ്ടായിരുന്നുവത്രെ. നാട്ടുകാരുടെ പണം എങ്ങനെ ധൂര്‍ത്തടിക്കാം എന്നാണ് രാഷ്ട്രീയക്കാരുടെ ആലോചന. ജയചന്ദ്രന് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും നെയ്യാറ്റിന്‍കരയിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റേതാണ്.
സോളാറിന്റെ വഴിയേ ബ്ലാക്മെയില്‍ കേസും എന്ന് പറയുമ്പോള്‍ ഇന്ന് സ്ത്രീകള്‍ കൂടുതല്‍ ക്രിമിനലൈസ്ഡ് ആകുന്നു എന്നത് വ്യക്തമാകുന്നു. ഇക്കാലത്ത് എന്തെല്ലാം തട്ടിപ്പുകളിലാണ് സ്ത്രീകള്‍ മുന്കയ്യുള്ളത്. സ്ത്രീകളെ വിശ്വസിക്കുന്ന സ്വഭാവം പെണ്‍കുട്ടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മുംബൈ ചുമന്ന തെരുവില്‍ ജനസംഖ്യാപ്പെരുപ്പം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.
ഇന്ന് സ്ത്രീകളില്‍ ചിലരും ഏതുതരത്തിലും പണമുണ്ടാക്കണം എന്ന വ്യഗ്രത വെച്ചുപുലര്‍ത്തുന്നവരും ഭര്‍ത്താവുണ്ടായിരിക്കെ, കാമുകന്മാരുള്ളവരും ഒക്കെയാണെന്ന് ഓരോ വാര്‍ത്തകളും തെളിയിക്കുന്നു. അനാശാസ്യം രക്തത്തിലലിഞ്ഞ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കരുത്. ഷെഫീക്ക് എന്ന ബാലന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനം കൊണ്ട് മരിക്കാതെ മരിച്ച ശേഷമാണ് നാട്ടുകാരുടെയും സര്‍ക്കാരിന്റെ ദയമൂലം ജീവിതത്തിന്റെ പടിവാതിലിലെത്തിയത്. അത് തന്റെ നാലാമത്തെ കുട്ടിയാണെന്ന് പറഞ്ഞ മന്ത്രി മുനീറിന്റെ മനുഷ്യത്വം പ്രശംസാര്‍ഹമാണ്.
അമ്മമാര്‍ കാമുകരെ സ്വീകരിക്കുമ്പോള്‍, അവര്‍ കാമുകന്റെ ഏത് ഇച്ഛയ്ക്കും വിധേയരാകുമ്പോള്‍ സ്വന്തം മകളെപ്പോലും ദുരുപയോഗം ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നു. മാതൃത്വം എന്ന വാക്കിന്റെ വിശുദ്ധി പോലും ഇക്കൂട്ടര്‍ നശിപ്പിക്കുന്നു. ജീവിതത്തില്‍ നല്ല പാഠങ്ങള്‍ ഉപദേശിച്ചുകൊടുക്കേണ്ട അമ്മമാരാണ് കൗമാരം മുതല്‍ ഇവരെ വരുമാനമാര്‍ഗ്ഗം ആക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്ത്രീധന നിരോധനനിയമ പരിഷ്ക്കരണം സ്വാഗതാര്‍ഹം തന്നെയാണ്. പക്ഷെ നിയമം നടപ്പിലാവും എന്നുറപ്പാക്കാനുള്ള ചുമതല കൂടി രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണം. ഓരോ നിരോധനവും പോലീസിന്റെ കീശ വീര്‍പ്പിക്കാനുള്ള നടപടിയാക്കി ചുരുക്കരുത്. സഭയിലും മാധ്യമങ്ങളിലും കയ്യടി നേടാനുള്ളതും ആകരുത്.
മനസ്സില്‍ നന്മയുള്ള, മിണ്ടാപ്രാണികളോട് സഹാനുഭൂതിയുള്ള മനേക ഗാന്ധിയില്‍നിന്നും സ്ത്രീകള്‍ വളരെയധികം പ്രതീക്ഷിക്കുന്നു. തെരുവു നായ്ക്കളെ സംരക്ഷിക്കണം എന്ന് വാദിക്കുമ്പോള്‍ ദിനംപ്രതി തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധയേല്‍ക്കുന്നവരുടെ കാര്യം കൂടി ഓര്‍മയില്‍ വരണം.
മദ്യനിരോധനം കൊണ്ടുവരാനുള്ള ശ്രമം വിഫലമാണെന്ന് തെളിഞ്ഞതോടെ മദ്യനിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ 418 ബാറുകള്‍ പൂട്ടിച്ചു. അതിനുശേഷം മദ്യോപയോഗം കൂടി എന്നാണ് എക്സൈസ് മന്ത്രി വെളിപ്പെടുത്തുന്നത്. അതിലെ ‘വ്യംഗ്യം’ ബാറുകള്‍ തുറക്കണമെന്നാണോ? മദ്യനിരോധനം കര്‍ക്കശമാക്കിയ കാലത്ത് അത് പ്രത്യക്ഷപ്പെട്ടത് അരിഷ്ട രൂപത്തിലും വ്യാജക്കള്ള് രൂപത്തിലും മറ്റുമാണ്.
കേരളത്തിലെ മൂല്യച്യുതിയുടെ പ്രധാന കാരണം മദ്യവും സ്ത്രീകളുടെ ഉപഭോഗത്വരയുമാണ്. അടിപൊളി ജീവിതം നയിക്കാന്‍ സ്വന്തം മകളെ വരെ വില്‍ക്കുന്ന അമ്മമാര്‍! സ്വന്തം സഹോദരിമാരെയൊ മക്കളേയൊ പുരുഷന്മാരുടെ അസാന്മാര്ഗിക ലൈംഗികാര്‍ത്തി ശമിപ്പിക്കാന്‍ വിട്ടുകൊടുക്കുന്ന അമ്മമാര്‍, തനിക്ക് ഇനിയും പഠിക്കണമെന്നും സമൂഹത്തില്‍ വലിയ ആളാകണമെന്നുമുള്ള പറവൂര്‍ പെണ്‍കുട്ടിയുടെ വിലാപം കേട്ടില്ല. ഇതുകേട്ട് എത്രപേര്‍ ആര്‍ത്ത് ചിരിച്ചു കാണും? പെണ്‍കുട്ടികളുടെ പേരിനൊപ്പം സ്ഥലനാമം ചേര്‍ക്കപ്പെട്ടാല്‍ അവരുടെ ഭാവി തുലഞ്ഞതു തന്നെ. അവര്‍ക്ക് രൂപമില്ല, പേരില്ല, നാടില്ല: എഴുത്തുകാര്‍ക്ക് സ്ഥലനാമം അലങ്കാരമാണ്, പെണ്കുട്ടികള്ക്കോ?
ദല്‍ഹിയില്‍ പില്ക്കാലത്ത് നിര്‍ഭയ എന്ന പേരില്‍ അറിയപ്പെട്ട പെണ്‍കുട്ടി ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായപ്പോള്‍ സോണിയയുടെ നിഴലായിരുന്ന മന്‍മോഹന്‍സിംഗ് പറഞ്ഞത് നിര്‍ഭയ ഫണ്ടുണ്ടാക്കുമെന്നും അതിന് 1000 കോടി സ്വരൂപിക്കും എന്നുമാണ്. അദ്ദേഹം പ്രധാനമന്ത്രി കസേരയില്‍ നിന്നിറങ്ങുന്ന വരെ അതില്‍നിന്നും ഒരു കാശുപോലും ചെലവാക്കിയില്ല. സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിര്‍ഭയ കേന്ദ്രം സ്ഥാപിച്ചെങ്കിലും അവിടെ ഒരു പെണ്‍കുട്ടിയ്ക്ക് നിര്‍ഭയമായി ജീവിക്കാന്‍ പറ്റുന്നില്ല. കേരളത്തിലെ ചില വെറിയന്മാര്ക്ക് ഒരു സന്ദര്‍ശന സ്ഥലം കൂടിയായി.
നേരത്തെ നിര്‍ഭയയില്‍നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതായി വാര്‍ത്തവന്നു. ഒരു പെണ്‍കുട്ടിയെ വാച്ച്മാന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.
ഇപ്പോള്‍ ബ്ലാക് മെയില്‍ കേസിലെ ജയചന്ദ്രന് തന്നെ നിര്‍ഭയയില്‍നിന്നും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി ഒരു പെണ്‍കുട്ടി മൊഴി നല്കിയിരിക്കുന്നു.
രാഷ്ട്രീയക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും കൊയ്തെടുക്കേണ്ടത് പെണ്ണും ധനവും കൂടിയാണ്, പദവി മാത്രമല്ല. അവര്‍ക്ക് ജോപ്പനെപ്പോലെയും ജയചന്ദ്രനെ പോലെയും മറ്റുമുള്ള അനുയായികള്‍ ഒഴിച്ചുകൂടാത്തതാണ്. സരിത ഇപ്പോള്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിക്കെതിരെ, തന്നെ മസ്ക്കറ്റ് ഹോട്ടലില്‍ പീഡിപ്പിച്ചു എന്നു പരാതി പറഞ്ഞെങ്കിലും കേസ് പരാതിയില്‍ ഒതുങ്ങി. മസ്ക്കറ്റ് ഹോട്ടലിലും ക്യാമറ ദൃശ്യങ്ങള്‍ കാണുമല്ലോ!
കേരളം വിനോദസഞ്ചാര കേന്ദ്രമായി വികസിക്കുന്നതിനോടൊപ്പം മറ്റൊരു ഹവായ് ആയി മാറുമോ എന്ന് ഭയപ്പെടേണ്ട കാലമായി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ജോലിയിലും മുന്നില്‍ നില്ക്കുന്ന കേരള സ്ത്രീകള്‍ ഇരകളുടെ പട്ടികയിലും മുന്നില്‍ വരാതെ സൂക്ഷിക്കേണ്ടതാണ്.
അതോടൊപ്പം ഇന്ന് ഉപഭോഗത്വര മൂത്ത, സീരിയല്‍ അഡിക്ടായ അമ്മമാര്‍ സ്വന്തം പെണ്‍കുട്ടികള്‍ക്ക് മൂല്യങ്ങളും സ്വാഭിമാനവും സുരക്ഷാ മാര്‍ഗ്ഗങ്ങളും ഉപദേശിച്ചുകൊടുക്കണം; അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും! അവരെ മുള്ളില്‍ വീഴുന്ന ഇലകളായല്ല വളര്‍ത്തേണ്ടത്.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: