കേരളത്തിലെ ആദ്ധ്യാത്മിക സാംസ്കാരിക നവോത്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ, ചരിത്രകാരന്മാര് പലപ്പോഴും മറന്നുപോകുന്ന ആദ്ധ്യാത്മിക ഗുരുവും സാമൂഹ്യ പരിഷ്കര്‍ത്താവുമാണ് അയ്യാഗുരുസ്വാമികള്‍.
1814-ല്‍ മദ്രാസില്‍ (അശ്വതി നക്ഷത്രം) ജനിച്ച് തമിഴിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടി. 12-ാം വയസ്സില്‍ ഗുരുക്കന്മാരില് നിന്ന് മന്ത്രോപദേശം സ്വീകരിച്ച് 16-ാം വയസ്സില്‍ ഗുരുക്കന്മാരോടൊപ്പം നാലുവര്‍ഷക്കാലം ഭാരതത്തിനകത്തും പുറത്തും ദേശാടനം നടത്തിയിരുന്നു.
സ്വാതിതിരുനാള്‍ മഹാരാജാവുമായി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ആ യുവയോഗിയുടെ ആത്മീയ ചൈതന്യത്തില്‍ ആദരവ് തോന്നിയ മഹാരാജാവ് അയ്യാഗുരുവിനെ ആത്മീയഗുരുവായി വരിക്കുകയും ബ്രഹ്മോപദേശം സ്വീകരിക്കുകയും ചെയ്തിരുന്നു.
1873-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടം മുതല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലഘട്ടത്തിലും (1909) തിരുവിതാംകൂര്‍ റസിഡന്‍ഷ്യല്‍ മാനേജര്‍ ഉദ്യോഗം അനുഷ്ഠിച്ചിരുന്നു. തൈക്കാട് താമസിച്ചിരുന്നതിനാല്‍ തൈക്കാട് അയ്യാഗുരു എന്നറിയപ്പെട്ടു. ലൗകിക ജീവിതം നയിച്ചവരുടെ കാഴ്ചപ്പാടില്‍ ഒരു ഗൃഹസ്ഥാശ്രമിയും, ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ ആദരണീയനായ ആചാര്യഗുരുവുമായിരുന്നു. തൈക്കാട് ദേവീ ക്ഷേത്രത്തില്‍ നിന്നു ദര്‍ശനം ലഭിച്ച അവസരത്തില്‍ ദേവിയെ സ്തുതിച്ച് പാടിയ കീര്‍ത്തനമായിരുന്നു പില്ക്കാലത്ത് അറിയപ്പെട്ട പഞ്ചരത്നം എന്ന കൃതി. കൂടാതെ തമിഴില്‍ പത്ത് കൃതികള്‍ രചിക്കപ്പെട്ടിരുന്നു.
അയ്യാഗുരുവിന്റെ സിദ്ധിയിലും ശിവരാജയോഗയിലും ആകൃഷ്ടരായ ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും അയ്യാഗുരുവിന്റെ സ്വഗൃഹത്തില്‍ താമസിച്ച് ശിഷ്യത്വം സ്വീകരിച്ചിരുന്നു. 1870 ല്‍ ചിത്രപൗര്‍ണമി ദിനത്തില്‍ ചട്ടമ്പിസ്വാമികള്‍ക്കും, 1880- ല്‍ ചിത്രപൗര്‍ണമി ദിനത്തില്‍ ശ്രീനാരായണഗുരുദേവനും ദീക്ഷനല്കിയിരുന്നു.
കേരളം കണ്ടിട്ടുള്ള യോഗിവര്യന്മാരില്‍ രണ്ട് പ്രമുഖ സന്യാസി ശ്രേഷ്ഠന്മാരുടെ ഗുരുസ്ഥാനം അയ്യാഗുരു വഹിച്ചിരുന്നു. കൂടാതെ മുത്തുകുട്ടി എന്ന വൈകുണ്ഠനാഥസ്വാമികള്, തക്കല പീര്‍മുഹമ്മദ്, പേട്ടയില്‍ ഫെര്‍ണാണ്ടസ്, എ.ആര്.രാജരാജവര്‍മ, മഹാത്മാ അയ്യന്‍കാളി തുടങ്ങി നൂറിലധികം ശിഷ്യന്മാരുണ്ടായിരുന്നു. മഹാത്മാ അയ്യന്‍കാളിക്ക് സാമൂഹ്യതിന്മകള്ക്കെതിരെ പോരാടുവാനുള്ള ആത്മീയ ഉപദേശം നല്‍കിക്കൊണ്ട് നാനാജാതി മതസ്ഥരെ സ്വഗൃഹത്തില്‍ ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തി ശിഷ്യന്മാര്ക്കായി നല്കിയ സന്ദേശമായിരുന്നു ഒരേ ഒരു ഉലകം, ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍ എന്ന തത്വം. ഈ തത്ത്വം പ്രവൃത്തിയില്‍ കാട്ടിക്കൊടുത്ത കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ശിവരാജയോഗ അയ്യാഗുരുസ്വാമികള്‍. കേരളത്തിലെ നവോത്ഥാനത്തിന് ഭദ്രദീപം തെളിച്ചുകൊണ്ട് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത, ചാതുര്‍വര്‍ണ്യത്തെ എതിര്‍ത്തു. ബ്രഹ്മജ്ഞാനിയും യോഗിയുമായ ആര്‍ക്കും വിഗ്രഹ പ്രതിഷ്ഠയും താന്ത്രിക കര്‍മങ്ങളും നടത്താമെന്ന് ശിഷ്യന്മാരെ പഠിപ്പിച്ചു.
ശൈവപ്രകാശ സഭ സ്ഥാപിച്ചുകൊണ്ട് സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രൊഫ. മനോന്മണിയം സുന്ദരന്‍ പിള്ളയ്ക്ക് നിര്‍ദ്ദേശം നല്കി. ശ്രീമൂലം മഹാരാജാവിന് അയ്യാഗുരുവിന്റെ പ്രവചനത്തില്‍ വലിയ വിശ്വാസമായിരുന്നു. ചിത്തിര തിരുനാളിന്റെ ജനനം, രാജവാഴ്ചയുടെ അന്ത്യം, ഭാരത വിഭജനം, മഹാത്മാ അയ്യന്‍കാളിയുടെ ശ്രീമൂലം സഭാപ്രവേശനം തുടങ്ങിയവ കൃത്യമായ പ്രവചനങ്ങളായിരുന്നു. മുന്‍ പ്രവചിച്ച പ്രകാരം 1909- ല്‍ കര്‍ക്കടക മാസത്തിലെ മകം നക്ഷത്രത്തില്‍ സമാധിയായി. റസിഡന്‍ഷ്യല്‍ മാനേജര്‍ പദവിയില്‍ നിന്നു വിരമിക്കുമ്പോള്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ എല്ലാ വാഗ്ദാനങ്ങളും സന്തോഷപൂര്‍വ്വം നിരസിച്ചുകൊണ്ട് ശ്മശാനത്തില്‍ സമാധി ഇരുത്തണമെന്ന് മാത്രമായിരുന്നു ആഗ്രഹം പ്രകടിപ്പിച്ചത്. അയ്യാഗുരുസ്വാമിയുടെ ആത്മീയചിന്ത നമ്മുടെ സമൂഹത്തെ നയിക്കുന്ന ഉജ്ജ്വല പ്രകാശമായി തീരട്ടെയെന്ന് ഗുരുതൃപ്പാദത്തില് തൊട്ട് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
കെ.കൃഷ്ണകുമാര്‍
(ബ്രഹ്മശ്രീ അയ്യാഗുരു ധര്‍മ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: