കോണ്‍ഗ്രസിന്റെ മതേതരത്വത്തിന് വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടോ എന്നുള്ള എ.കെ.ആന്റണിയുടെ സംശയപ്രകടനം സാധാരണ ഗതിയില്‍ വലിയ ശ്രദ്ധയാകര്‍ഷിക്കാതെ പോകുമായിരുന്നു. പക്ഷെ എല്‍.കെ. അദ്വാനി അതേറ്റുപിടിച്ചതോടുകൂടി വിറളിപൂണ്ട സോണിയ ഭക്തരായ മനീഷ് തിവാരിയും ഷക്കീല്‍ അഹമ്മദും പി.സി.ചാക്കോയും മുഖം രക്ഷിക്കാനുള്ള വിശദീകരണവുമായി രംഗത്തെത്തി.
ആന്റണിയുടെ സംശയം കേരളത്തെ സംബന്ധിച്ച് മാത്രമാണെന്നാണ് തിവാരിയുടെ നിലപാട്. അതായത് ഭാര്‍ഗവക്ഷേത്രത്തില്‍ മതന്യൂനപക്ഷങ്ങളുടെ അരിയിട്ടുവാഴ്ചയാണ് നടക്കുന്നതെന്നും കോണ്‍ഗ്രസുകാരുടെ ഖദറിനുപോലും പച്ചച്ചായമടിക്കേണ്ട അവസ്ഥയിവിടെ ഉണ്ടെന്നുമാകും ഇദ്ദേഹം ധ്വനിപ്പിക്കുന്നത്. ഷക്കീല്‍ അഹമ്മദാകട്ടെ ചെന്നിത്തലയുടെ തിരുമൊഴികള്കൊണ്ട് ആന്റണിയുടെ സംശയരോഗത്തെ പ്രതിരോധിച്ചു കൃതകൃത്യനായി. എന്നാല്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത വര്‍ഗ്ഗീയതയല്ല, ന്യൂനപക്ഷ സംരക്ഷണത്വരയാണെന്നുള്ള ഇഎംഎസ് സുഭാഷിതം അനുകരിച്ചുകൊണ്ട് കോണ്‍ഗ്രസിന്റേത് മതന്യൂനപക്ഷ പ്രീണനമല്ല ക്ഷേമ യജ്ഞമാണെന്നാണ് ചാക്കോയുടെ ബോധവല്‍ക്കരണം. പക്ഷെ ചത്തകുതിരയായി തന്റെ ആചാര്യന് എഴുതിത്തള്ളിയ മുസ്ലിംലീഗിനെ കടിഞ്ഞാണില്ലാത്ത കുതിരയായി പോറ്റിവളര്‍ത്തിയതിന് ടിയാന് നല്കുന്ന സമാധാനം സ്വന്തം വാമഭാഗം പൊലും ചെവിക്കൊള്ളുമെന്ന് വിശ്വസിക്കാനാകില്ല.
മതേതരത്വത്തെക്കുറിച്ച് ആന്റണിയിവിടെ സുവിശേഷിച്ച സന്ദര്‍ഭത്തിലാണ് മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണത്തിനുള്ള പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള പരിധി ലംഘിക്കുന്നതായ ഈ സംവരണ നീക്കം. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് സല്മാന് ഖുര്‍ഷിദ് എന്ന കോണ്‍ഗ്രസുകാരനും ഇതുപോലൊരു പ്രഖ്യാപനം സ്വന്തം സമുദായത്തിനായി നടത്തിയിരുന്നു. തെരഞ്ഞെടുപ്പുപെരുമാറ്റച്ചട്ട ലംഘനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനും മുമ്പേ ആന്ധ്രാപ്രദേശിലും ഇതേ പ്രീണന രസതന്ത്രം നെഹ്രൂവിയന് പാര്‍ട്ടി സ്വീകരിച്ചതും നാം കണ്ടു.
ചരിത്രപരമായി പരിശോധിച്ചാല്‍ ജാതി വ്യവസ്ഥയും വിവേചനവും കാരണം അവശതയിലാണ്ടുപോയ ഹൈന്ദവ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് സംവരണം വിഭാവനം ചെയ്യപ്പെട്ടത്. മതാടിസ്ഥാനത്തിലുള്ള സംവരണ നിര്‍ദ്ദേശം ഭരണഘടനാ നിര്‍മ്മാണസഭ ചര്‍ച്ച ചെയ്തതും മതേതര വിരുദ്ധമെന്ന് വിലയിരുത്തി ഏകകണ്ഠമായി തള്ളിക്കളഞ്ഞതുമാണ്. എന്നിട്ടും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ അവിഹിത നടപടികള്‍ കാരണം സംവരണമിന്ന് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കു നിഷേധിക്കപ്പെടാനും അനര്‍ഹര്‍ അനുഭവിക്കാനും ഇടവന്നിരിക്കുന്നു. ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള സംവരണ ഉദ്യമങ്ങളും ഇതോടു ചേര്‍ത്തുവായിക്കണം. സച്ചാര്‍ സമിതി റിപ്പോര്‍ട്ടും മിശ്ര കമ്മീഷന് റിപ്പോര്‍ട്ടും ഇതേ രീതിയില്‍ വോട്ടുതെണ്ടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി സെക്കുലര്‍ കോണ്‍ഗ്രസ്സ് പടച്ചുണ്ടാക്കിയതാണ്.
ഇപ്പോഴത്തെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്ത്തുള്ളയോട് അധികാരമേറ്റയുടന്‍ ഒരു മതേതര ചിന്താഗതിക്കാരന് ആരാഞ്ഞു, മുസ്ലിം ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കാന്‍ പോകുന്നതെന്ന്. പക്ഷെ അവരതിനു നല്കിയ മറുപടി ഞാന്‍ മുസ്ലിം അഫയേഴ്സ് മിനിസ്റ്ററല്ല, മൈനോറിറ്റി അഫയേഴ്സ് മിനിസ്റ്ററാണെന്നും ഇന്ത്യയിലെ മുസ്ലീങ്ങളെ ന്യൂനപക്ഷമായി കണക്കാക്കുന്നത് യുക്തിഹീനമാണെന്നും പാര്‍സികളെപ്പോലുള്ള മതവിഭാഗങ്ങള്‍ക്കാണ് ആ വിശേഷണം യഥാര്‍ത്ഥത്തില്‍ ബാധകമെന്നുമാണ്.
തുറന്നുപറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ സെക്കുലര്‍ രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയുടെ വിഭവങ്ങളില്‍ ഒന്നാമത്തെ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ദേശീയ വികസന കൗണ്‍സിലില്‍ പ്രഖ്യാപിച്ചതോര്മ്മിക്കുക. രാജ്യത്തെ ബാങ്കുകള്‍ അവയുടെ വായ്പകളില്‍ ആറ് ശതമാനവും മുന്‍ ഗണനാ വായ്പകളില്‍ 15 ശതമാനവും ഇതേ സമുദായത്തിന് നീക്കിവയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇങ്ങനെ നല്കപ്പെട്ട വായ്പകള്‍ 2.70 ലക്ഷം കോടി രൂപയിലധികമാണെന്ന് പിന്നീടെവിടെയോ വായിച്ചതോര്‍ക്കുന്നു. മതന്യൂനപക്ഷക്ഷേമം ലക്ഷ്യമിട്ട് പത്തിന പരിപാടികളും പതിനഞ്ചിനപരിപാടികളും കോണ്‍ഗ്രസ് സര്‍ക്കാര്‍ വര്‍ഷം തോറും പ്രഖ്യാപിക്കാറുള്ളത് വേറെയും. കൂടാതെ ഭീകരപ്രവര്‍ത്തനം കള്ളക്കടത്ത്, സാമുദായിക ലഹളകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുസ്ലിങ്ങളെ അറസ്റ്റു ചെയ്യുമ്പോഴും അവര്‍ക്കെതിരെ കേസെടുക്കുമ്പോഴും പലവട്ടം ചിന്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവു നല്‍കിയത് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്ഡെയല്ലേ? ക്രിമിനല്‍ കുറ്റങ്ങള്‍ക്കുപോലും മതം നോക്കിയുള്ള നടപടി.
വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിന് പഴക്കമേറെയുണ്ട്. ആദ്യകാല സമ്മേളനങ്ങളില്‍ മുസ്ലിം പ്രതിനിധികളെ പണം കൊടുത്തു പങ്കെടുപ്പിച്ചാണ് കോണ്‍ഗ്രസ് അതിന്റെ മതേതര മുഖം പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നീട് ബ്രട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കാളികളാക്കാമെന്ന വ്യാമോഹത്താല്‍ ഇസ്ലാമിസ്റ്റുകളെ മതഭ്രാന്തിന്റെ പ്രകടനമായ ഖിലാഫത്തില്‍ സഹായിച്ചു. അവസാനം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോടു പടപൊരുതി ഇന്ത്യയുടെ സ്വാതന്ത്ര്യം സമ്പാദിച്ചവര്‍ക്ക് മുസ്ലിം ലീഗിനെ ചെറുക്കാനോ രാജ്യത്തിന്റെ ദുരന്തപൂര്‍ണമായ വിഭജനം ഒഴിവാക്കാനോ കഴിഞ്ഞതുമില്ല. അതുകൊണ്ടിപ്പോള്‍ അനാഥമായത് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ മാത്രമവശേഷിച്ചിട്ടുള്ള ഹിന്ദുക്കള്‍ തങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സംഘടനയോടും ഇന്ത്യയോടും മറ്റും സഹായമഭ്യര്‍ത്ഥിക്കുന്നത് പതിവാക്കിയിരിക്കുന്നു. 1971ല്‍ ബംഗ്ലാദേശില്‍ പാക് പട്ടാളവും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്ന് ഹൈന്ദവ ജനതയെ കൊന്നൊടുക്കിയ ഞെട്ടിക്കുന്ന വിവരം ഒരമേരിക്കക്കാരന് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ട്. നിജസ്ഥിതി അന്നേ അറിയാമായിരുന്ന ഇന്ദിരാഗാന്ധി അത് രഹസ്യമാക്കിവച്ചുവെന്നും ഗ്രന്ഥകാരന് അറിയിക്കുന്നു.
കാക്കിനഡാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതര ഗാനം ആലപിച്ചപ്പോള്‍ മുസ്ലിം കോണ്‍ഗ്രസുകാര്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയതാണ് ചരിത്രം. പക്ഷെ ഇതേ കോണ്‍ഗ്രസിന്റെ ലോകസഭാംഗമായിരുന്ന സാഹിദ് സിദ്ദിഖീ സെക്കുലര്‍ ജസിയ എന്ന പേരില്‍ 2014 ജനുവരി എട്ടിലെ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ ലേഖനത്തില്‍ ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. 1996 ല്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷസെല്‍ അദ്ധ്യക്ഷനായിരുന്ന താന്‍ പാര്‍ട്ടിയുടെ എല്ലായോഗങ്ങളും ഖുറാന് ആലാപനത്തോടെ തുടങ്ങുന്നതില്‍ ആശ്ചര്യപ്പെട്ടുവെന്നും മതേതരവിരുദ്ധമെന്നു ബോധിച്ചതിനാല്‍ ആ സമ്പ്രദായം നിര്‍ത്തലാക്കിയെന്നും എന്നാല്‍ സഹപ്രവര്‍ത്തകരായ പാര്ട്ടിക്കാര് തന്നെ ഇതിന്റെ പേരില്‍ വിമര്ശിച്ചുവെന്നുമാണ്.
ഇനി കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ സേവനത്തിലേക്കുവരാം. കഴിഞ്ഞ വര്‍ഷാന്ത്യം ഇന്ത്യയിലെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും തോറ്റുതൊപ്പിയിട്ട കക്ഷിക്ക് മിസോറാമില്‍ ആശ്വാസജയം കിട്ടിയതായി പറയുന്നു. പക്ഷെ പ്രസ്തുത സംസ്ഥാനത്ത് കോണ്‍ഗ്രസ് മതേതര കോമാളി വേഷം കെട്ടിയാടുക മാത്രമാണ് ചെയ്യുന്നത്. പ്രെസ് ബെസ്ട്രിയന് ക്രിസ്ത്യന്‍ സഭയാണ് മിസോറാമിലെ യഥാര്‍ത്ഥ ഭരണാധികാരി. അവിടെ എങ്ങനെ തെരഞ്ഞെടുപ്പു നടത്തണം, എന്തെല്ലാം വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ നല്‍കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് പള്ളിക്കാരാണ്. കോണ്‍ഗ്രസ് മിസോറാമില്‍ പ്രചാരണം നടത്തുന്നത് സംസ്ഥാനത്ത് ബൈബിളനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ കൈപ്പത്തിയില്‍ വോട്ടുചെയ്യുക, ജറുസലേമിലേക്കു തീര്ത്ഥയാത്രപോകാന് ധനസഹായത്തിന് കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക, പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ ക്രൈസ്തവ വല്‍ക്കരണത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുരേഖപ്പെടുത്തുക എന്നെല്ലാം പറഞ്ഞാണെന്ന് മതേതര മാധ്യമങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. ആദായനികുതി പോലുള്ള ബാധ്യതകളൊന്നും മിസോറാം ജനതയ്ക്കില്ല. മറ്റുവടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും കടുപ്പമേറിയതാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ദൈവത്തിന്റെ നാട്ടില്‍ പലനിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭകള്‍ക്കുള്ള അവകാശം സുവ്യക്തമാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരനാണ് പട്ടാഭി സീതാരാമയ്യ. പക്ഷെ അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് എന്നൊരു ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആശയം ആരുടെ തലയിലുദിച്ചതാണെന്ന കാര്യം അജ്ഞാതമാണെന്നാണ്. എ.ഒ.ഹ്യൂമാണ് അതിന്റെ പിതാവെന്നു കേട്ടിട്ടുണ്ട്. പക്ഷെ അന്നത്തെ വൈസ്രോയി ഡഫറിന്‍ സായിപ്പാണത്രെ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്. എന്നാല്‍ തന്റെ പങ്ക് ഇന്ത്യവിട്ടു പോകുന്നതുവരെ രഹസ്യമാക്കി വക്കണമെന്ന് ഡഫറിന്‍ നിഷ്ക്കര്‍ഷിച്ചിരുന്നുവെന്ന് ഹ്യൂമിന്റെ ജീവചരിത്രകാരനായ വില്യം വേഡര്‍ ബേണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ കോണ്‍ഗ്രസാകുന്ന സേഫ്റ്റി വാല്‍വും പെറ്റീഷന് പ്രസ്ഥാനവും ആര്, എന്തിനു വേണ്ടി സംവിധാനം ചെയ്തതാണെന്ന് ഏറെക്കുറെ തെളിഞ്ഞുകിട്ടുന്നു. പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട പൗരസ്ത്യ മാന്യനിലേക്ക് 1947ല്‍ ബ്രട്ടീഷുകാര്‍ അധികാരം കൈമാറിയതും ഇന്നിപ്പോള്‍ വിദേശ വനിതയാല്‍ കോണ്‍ഗ്രസ് നിയന്ത്രിക്കപ്പെടുന്നതും ഇതിന്റെയെല്ലാം സ്വാഭാവിക തുടര്‍ച്ചയാകാം. 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഇറ്റലിക്കാര്‍ പൊതുവിലും സോണിയയുടെ നാട്ടുകാരായ ഒര്ബസാനോക്കാര് വിശേഷിച്ചും മതിമറന്നാഘോഷിക്കുകയുണ്ടായി. സോണിയ അധികാരമേല്‍ക്കുമെന്ന വിശ്വാസത്താല്‍ തങ്ങള്‍ക്കിപ്പോള്‍ ലോകത്ത് രണ്ടുപ്രധാനമന്ത്രിമാരായി എന്നും ആ രാജ്യക്കാര്‍ ഊറ്റം കൊണ്ടുവത്രെ. പക്ഷെ ഉത്തരവാദിത്തം ഒന്നുമില്ലാതെ അധികാരം മാത്രം കയ്യാളുന്ന സൂപ്പര്‍ പ്രധാനമന്ത്രിയായിത്തീര്‍ന്ന ഈ വനിതയും കുടുംബവും കൂടി എത്ര നാഷണല്‍ ഹെറാള്ഡുകള് സ്വന്തമാക്കി? മോട്ടിലാല്‍ നെഹ്രു ഇന്ത്യയെ വിലയ്ക്കുചോദിച്ചതായി കേട്ടിട്ടുണ്ട്. പക്ഷെ സോണിയാ കുടുംബത്തിനിന്ന് ഏഷ്യയ്ക്കു പോലും വിലപറയാന്‍ സാധിച്ചേക്കും. എല്ലാം സുന്ദര വിഡ്ഡികളായ ഈ രാജ്യക്കാരുടെ കാരുണ്യം!
എ.രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: