പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതിനൊപ്പം അദ്ദേഹം ഒരു വിശ്വപൗരനായി മാറുകയാണ്. ലോകബാങ്ക് ഗ്രൂപ്പ് ചെയര്മാന് ജിം യോംഗ് കിംഗ് ഗുജറാത്ത് വികസനത്തെ പ്രശംസിച്ചുപറഞ്ഞത് ഗുജറാത്തില്‍ മോദി ചെയ്തത് ഇന്ത്യയില്‍ ഒട്ടാകെ നടപ്പാക്കിയാല്‍ രാജ്യം വന്‍തോതില്‍ വികസിക്കുമെന്നാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഒന്‍പത് ശതമാനമാകാന്‍ എല്ലാവിധ പിന്തുണ നല്‍കുമെന്നും കിംഗ് പറയുകയുണ്ടായി. മോദിയുമായുള്ള കൂടിക്കാഴ്ച പ്രചോദനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിം വോംഗ് കിംഗ് ബിജെപിക്കാരനല്ലല്ലോ. മോദി സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ പതിനേഴിന വികസന പദ്ധതികളാണ് പ്രഖ്യാപിക്കപ്പെടുന്നത്. കിഴക്കു-പടിഞ്ഞാറ് എക്സ്പ്രസ് ഹൈവേക്കാണ് പ്രധാന മുന്‍ഗണന. രാജ്യത്തെവിടെയും അതിവേഗം എത്തിച്ചേരാവുന്ന തരത്തിലുള്ള അതിവേഗ തീവണ്ടിപ്പാതയും വികസനപട്ടികയിലുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തെ നിശ്ചലാവസ്ഥയില്‍ നിലനിര്‍ത്തുമ്പോള്‍ മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വന്‍കിട പദ്ധതികളാണ്. തൊഴില്‍നിയമ പരിഷ്കരണം, ചെറുകിട വൈദ്യുതി ഗ്രിഡുകള്‍ സ്വകാര്യമേഖലയുടെ സഹായത്തോടെ സ്ഥാപിക്കുക (വൈദ്യുതിക്ഷാമം കേരളവും മറ്റ് പല സംസ്ഥാനങ്ങളും നേരിടുന്ന ഭീഷണിയാണ്), എല്ലാ ജില്ലകളിലും ആരോഗ്യവിജ്ഞാന കേന്ദ്രം സ്ഥാപിച്ച് ഗ്രാമീണരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക മുതലായവയും മോദിയുടെ അജണ്ടയാണ്.
ഇതുവരെ രാജ്യം ഭരിച്ചിരുന്നവര്‍ ധൈര്യപ്പെടാതിരുന്ന ആണവോര്‍ജ ഉല്പാദനവുമായി മുന്നോട്ടുപോകാനാണ് നരേന്ദ്ര മോദിയുടെ നിര്‍ണായകമായ മറ്റൊരു തീരുമാനം. യുപിഎ സര്‍ക്കാര്‍ ഈ പദ്ധതി ശീതീകരണിയില്‍ വച്ചത് ചില ശക്തികളുടെ പ്രതിഷേധത്തെത്തുടര്ന്നായിരുന്നല്ലോ. ഇപ്പോള്‍ നരേന്ദ്ര മോദി ലക്ഷ്യമിടുന്നത് അമേരിക്കയുമായി ആണവ സഹകരണമാണ്. ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പില്‍ ചേരാനുള്ള അപേക്ഷ ആവര്‍ത്തിക്കാനും അദ്ദേഹം ഉദ്ദേശിക്കുന്നു. അമേരിക്കക്ക് നരേന്ദ്ര മോദി സ്വീകാര്യനായിരിക്കുന്നു എന്നതാണ് എടുത്തുപറയാവുന്ന ഒരു മാറ്റം. ഫ്രഞ്ച് ഉപപ്രധാനമന്ത്രിയും ആ രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയും ഭാരതത്തെ ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും നിര്‍ണായകമാകാന്‍ പോകുന്നത് അമേരിക്കയുടെ നിലപാടുതന്നെയായിരിക്കും. മോദിയുടെ ആഗോള പ്രതിഛായ വര്‍ധിക്കുന്നതിന്റെ ഭാഗമാണ് രാജ്യത്തിന്റെ ആണവോര്‍ജ വികസനവും സാധ്യമാകുന്നത്. ചൈനീസ് പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനവേളയില്‍ സിവില്‍ ആണവസഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. നരേന്ദ്ര മോദി സെപ്തംബര്‍ 30 ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ സന്ദര്‍ശിക്കുമ്പോഴും ആണവസഹകരണം മുഖ്യചര്ച്ചാവിഷയമാകുമെന്നാണ് കരുതേണ്ടത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഭാരതത്തിന് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഭാരതത്തിന്റെ ഏക പ്രതിബന്ധം പാക്കിസ്ഥാനും ചൈനയുമായുള്ള മതിയായ സൗഹൃദമില്ലായ്മയാണ്. ഭാരതം ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവെക്കണമെന്നും എന്നാല്‍ മാത്രമേ ന്യൂക്ലിയര്‍ സപ്ലൈയേര്‍സ് ഗ്രൂപ്പില്‍ അംഗമാക്കാവൂ എന്നുമാണ് ജപ്പാന്റെ നിലപാട്. എന്നാല്‍ വന്‍ശക്തികളുടെ സമീപനം ഭാരതത്തിന് അനുകൂലമായി മാറുമ്പോള്‍ ജപ്പാന്റെ നിലപാടിന് അധികമൊന്നും പ്രസക്തിയില്ല.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ നടന്ന പ്രചാരണം കാവിവല്‍ക്കരണവും മുസ്ലിം പീഡനവും അദ്ദേഹത്തിന്റെ ഭരണ അജണ്ടയിലുണ്ടാകുമെന്നാണ്. പക്ഷെ ഭരണാധികാരിയായ മോദിയുടെ നടപടികള്‍ തെളിയിക്കുന്നത് അദ്ദേഹം ആഗ്രഹിക്കുന്നത് ഇന്ത്യയുടെ വികസനവും ആഗോള സഹകരണവുമാണെന്നാണ്. ഭാരത-പാക്കിസ്ഥാന് വിദേശകാര്യമന്ത്രിമാര്‍ ആഗസ്റ്റില്‍ കണ്ടുമുട്ടുമ്പോള്‍ ഉയരാന്‍ സാധ്യതയുള്ളത് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിതര്‍ക്കവും മറ്റുമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിന് സാക്ഷിയാകാന്‍ പാക് പ്രധാനമന്ത്രിയെയും മറ്റും ക്ഷണിച്ചതുതന്നെ മോദിയുടെ സൗഹൃദ അജണ്ട വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയുടെ ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീസുരക്ഷയും സാമ്പത്തിക വികസനവും മറ്റുമാകുമ്പോള്‍ ശത്രുതക്ക് അതില്‍ ഇടമില്ലല്ലോ. പക്ഷെ മോദിയെ എതിര്‍ക്കുന്നവര്‍ പറയുന്നത് മോദിയുടെ ലക്ഷ്യം കോര്‍പ്പറേറ്റ് പ്രീണനവും വിദേശനിക്ഷേപവും സ്വകാര്യവല്‍ക്കരണവുമാണ് എന്നാണ്. രണ്ട് മാസം മാത്രം പ്രായമുള്ള ഒരു സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് പകരം മുന്‍വിധിയോടെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: