മലപ്പുറം: മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാവ് പോലീസ് പിടിയില്‍. കൊണ്ടോട്ടി ചിറയില്‍ സ്വദേശി കുറുപ്പണ്ടിയില് അമ്പലപ്പറ്റ കോമുവിന്റെ മകന് ഹാറൂണ്‍റഷീദ് (28)ആണ് പോലീസിന്റെ പിടിയിലായത്. എസ്.പി എസ്. ശശികുമാറിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തില്‍ മലപ്പുറം എസ് ഐ മനോജ് പറയറ്റയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 1000, 500 രൂപയുടെ കള്ളനോട്ടുകളാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. 18ന് വൈകീട്ട് 6.30 ഓടെ മലപ്പുറം മച്ചിങ്ങല്‍ ബൈപ്പാസിന് സമീപത്തുവെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ബംഗ്ലാളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ നിന്നും വ്യാജനോട്ടുകള്‍ വാങ്ങി കൊണ്ടോട്ടി സ്വദേശികളായ ചിലര്‍വഴി നാട്ടില്‍ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഭിലാഷിന്റെ നിര്‍ദ്ദേശപ്രകാരം കേരള പോലീസിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങളായ അബ്ദുള്അസീസ്, ശശികുണ്ടറക്കാട്, എം. സത്യനാഥന് എന്നിവര്‍ കഴിഞ്ഞ ആറുമാസമായി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തില്‍ കൊണ്ടോട്ടി പറമ്പാടന്‍ ഹോളോബ്രിക്സ് കമ്പനിയിലെ ഇന്റര്‍ലോക്കിംഗ് ബ്രിക്സ് സബ് കോണ്‍ട്രാക്ടറായ ഹാറൂണ്‍ റഷീദ്, തന്റെ കീഴില്‍ ജോലി ചെയ്യുന്ന ചില ബംഗാളി തൊഴിലാളികള്‍ മുഖേന ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തുന്ന വ്യാജനോട്ടുകളാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഹാറൂണ്റഷീദിനെ രഹസ്യമായി പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞദിവസം വ്യാജനോട്ടുകള്‍ കൈമാറാന്‍ പോകുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് കള്ളനോട്ടുമായി പോലീസ് ഹാറൂണ്‍ റഷീദിനെ അറസ്റ്റ് ചെയ്യുന്നത്. മലപ്പുറം സി.ഐ അശോകന്, എസ്.ഐ മനോജ് പറയറ്റ, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ അബ്ദുള്അസീസ്, ശശികുണ്ടറക്കാട്, എം. സത്യനാഥന്, മലപ്പുറം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജു, സിവില്‍പോലീസ് ഓഫീസര്‍ രതീഷ്, സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് പിടിച്ചെടുത്ത 500, 1000 രൂപയുടെ നോട്ടുകള്‍ ഒറിജിനലിനെ വെല്ലുന്നവയാണ്. വിദേശത്ത് വച്ച് പ്രിന്റ് ചെയ്യുന്ന നോട്ടുകള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയില്‍ എത്തിക്കുകയും അന്യസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തില്‍ വിതരണം നടത്തുകയുമാണ് ചെയ്യുന്നത്. തിരക്കുള്ള സമയങ്ങളില്‍ കടകളില്‍ കയറി സാധാനങ്ങള്‍ വാങ്ങുകയും ഇത്തരം നോട്ടുകള്‍ നല്‍കുകയുമാണ് ഇവരുടെ രീതി. ഇതിനായി ഓരോ ടൗണുകളിലും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കളമശ്ശേരിയില്‍ വച്ച് വ്യാജനോട്ടുകളുമായി പോലീസ് പിടികൂടിയ ബീഹാര്സ്വദേശി ബിസ്റത്ത് അലി 2013 ല്‍ അഞ്ചുമാസക്കാലം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. 2012ല്‍ മഞ്ചേരിയില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ വ്യാജ നോട്ടുമായെത്തിയ ബംഗാള്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: