ആയുര്‍വേദം ഒരു രോഗചികിത്സാശാസ്ത്രം മാത്രമല്ല. രോഗപ്രതിരോധം എന്നതും ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം ഒരു ലക്ഷ്യമാണ്. ആയുസ്സിന്റെ ഭാവാത്മകവും അനന്തവുമായ സൗഖ്യവും പുരോഗതിയുമാണ് അതിന്റെ ലക്ഷ്യം. ആനുകാലിക വിജ്ഞാനത്തിന്റെ (ആധുനിക ശാസ്ത്രത്തിന്റെ) വികസനത്തിന് പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അന്വേഷണങ്ങള്‍ ശക്തവും സൂക്ഷ്മവുമാക്കുന്നതിനുള്ള യന്ത്രോപകരണങ്ങളുടെ വിപുലമായ ഉപയോഗം സഹായകരമായി. അത്തരം ഉപകരണങ്ങളുടെ അഭാവത്തില്‍ പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും കൂടുതല്‍ സംവേദനക്ഷമവും പ്രവര്‍ത്തന ക്ഷമവുമാക്കുന്നതിലൂടെയാണ് ആയുര്‍വേദത്തിലെ അറിവുകള്‍ സംഗ്രഹിയ്ക്കപ്പെട്ടത്.
ആധുനിക-ആനുകാലിക വിജ്ഞാനങ്ങള്‍ക്ക് യാന്ത്രികസ്വഭാവവും ആയുര്‍വേദം പോലെയുള്ള പ്രാചീനവിദ്യകള്ക്ക് ജൈവിക സ്വാഭാവും ആധിക്യേന കാണുന്നതിനുള്ള കാരണമിതാണ്. ഇന്ദ്രിയമനസ്സുകളുടെ കഴിവുകള്‍ സൂക്ഷ്മമാക്കിക്കൊണ്ടുള്ള നിരീക്ഷണങ്ങള്‍ യാന്ത്രികനിരീക്ഷണങ്ങളുടെ ആവിര്‍ഭാവത്തോടെ ഏതാണ്ടു നിലച്ചമട്ടാണ്. മനുഷ്യന് ചെയ്യേണ്ടതെല്ലാം യന്ത്രങ്ങള്‍ ചെയ്യുമ്പോള്‍ ജ്ഞാനകര്മ്മേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും കഴിവുകള്‍ മുരടിയ്ക്കുന്നു.
അങ്ങനെ ബഹുഭൂരിപക്ഷം മനുഷ്യരും പലകഴിവുകളും നഷ്ടപ്പെട്ടവരായിത്തീരുന്നു. യന്ത്രങ്ങളെ നിയന്ത്രിയ്ക്കാനറിയുന്ന ചെറുന്യൂനപക്ഷത്തിന്റെ കൈകളിലേയ്ക്ക് അധികാരവും ശക്തിയും കേന്ദ്രീകരിയ്ക്കുന്നു. എന്നാല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കാനും നിയന്ത്രിക്കാനും അറിയുക എന്നതിനപ്പുറത്തേയ്ക്ക് മുന്‍പറഞ്ഞ മാനുഷികമായ കഴിവുകളോ അതോടൊപ്പം വളര്‍ന്നുവരേണ്ട സ്നേഹമോ നന്മയോ ധാര്‍മ്മികതയോ ഒന്നും ഈ ന്യൂനപക്ഷത്തിന് ഉണ്ടാകണമെന്നില്ല. അതിനാല്‍ അവര്‍ ആദ്യംപറഞ്ഞ ഭൂരിപക്ഷത്തെ കാരുണ്യലേശമില്ലാതെ ഭരിയ്ക്കുവാന്‍ തുടങ്ങുന്നു. ഇന്നത്തെ ലോകത്തിന്റെ പോക്ക് നരകതുല്യമായ ഈ അവസ്ഥയിലേയ്ക്കാണ്.
സ്നേഹശൂന്യമായ ഈ ലോകത്തിലേയ്ക്കാണ് നാം നമ്മുടെ കുട്ടികളെ തള്ളിവിടുന്നത്. യാന്ത്രിക-രസതന്ത്രമാര്ഗ്ഗത്തിലൂടെ വികസിപ്പിച്ച കാര്ഷികവിജ്ഞാനത്തിന്റെയും ഔഷധവിജ്ഞാനത്തിന്റെയും പ്രയോഗഫലമായി നമ്മുടെ ആഹാരവും ഔഷധവും ശരീരവും മനസ്സും പ്രകൃതിയുമെല്ലാം വിഷമയമായിത്തീര്‍ന്നു കഴിഞ്ഞു. ദീര്‍ഘകാലാനുബന്ധിയായ കെടുതികളുണ്ടാക്കുന്ന ഈ കുരുക്കില്‍ നിന്നും എങ്ങനെ തലയൂരണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ശാസ്ത്രലോകം.
ഈ ഭീകരാവസ്ഥയെ ഒഴിവാക്കി ഭൂമിയുടെ നന്മ വീണ്ടെടുക്കുന്നതിന് ജൈവികമായ വിജ്ഞാനവികസനത്തെ പ്രോത്സാഹിപ്പിയ്ക്കേണ്ടത് ആവശ്യമാണ്. ഇത്തരം വിജ്ഞാനത്തിന്റെ വികസനം ഭാരതത്തില്‍ മാത്രമല്ല ലോകത്തെമ്പാടും പൂര്വ്വയാന്ത്രികകാലഘട്ടത്തില് വ്യാപകമായിരുന്നു. അതില്‍ ഭാരതത്തിന്റെ സ്ഥാനം ഒന്നാമതായിരുന്നു എന്ന് നിസ്സംശയം പറയാം. വിജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല സംഗീതം, സാഹിത്യം എന്നിവയുടെ കാര്യത്തിലും ഇത് വ്യക്തമായിരുന്നു. ഇന്നും ഭാരതീയസംഗീതത്തിന്റെ വൈവിദ്ധ്യവും അപാരതയും മറ്റൊരു സംഗീതശാഖയ്ക്കും അവകാശപ്പെടാനില്ല. മഹാഭാരതത്തെപ്പോലെ വിപുലമായ സാഹിത്യതപസ്യ മറ്റെങ്ങും സംഭവിച്ചിട്ടില്ല. ഭാരതീയഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും യോഗവിദ്യയും വൈദ്യശാസ്ത്രവുമെല്ലാം മനുഷ്യമസ്തിഷ്ക്കത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ജൈവികഗവേഷണത്തിന്റെ അത്യുജ്ജ്വലനേട്ടങ്ങളാണ്. എന്നാല്‍ ഭാരതത്തില്‍ തുടര്‍ന്നു സംഭവിച്ച അപചയങ്ങളെയും കാണാതിരുന്നുകൂടാ. ജീനിയസ്സുകളോടൊപ്പം കപടബുദ്ധികളും ഇവിടെ തഴച്ചുവളര്‍ന്നു. പാശ്ചാത്യലോകത്തും കെപ്ലറെപ്പോലുള്ള പ്രഗല്ഭരായ ജ്യോതിശാസ്ത്രജ്ഞര്‍ ഇടക്കാലത്ത് ഭാവിപ്രവചനത്തിനായി ശാസ്ത്രത്തെ വ്യഭിചരിച്ചിരുന്നു. എന്നാല്‍ അത് വയറ്റുപിഴപ്പിനായി ചെയ്ത കപടനാടകമായിരുന്നെന്ന് തുറന്നുപറയാന്‍ പിന്നീടവര്‍ തയ്യാറായി.
ഇവിടെ ആ ഏറ്റുപറച്ചില്‍ ഉണ്ടായില്ലെങ്കിലും ബുദ്ധിയുള്ളവര്‍ക്കു തിരിച്ചറിയാനായി ജ്യോതിഷത്തിന്റെ നിരര്‍ത്ഥകതയെ വ്യക്തമാക്കുന്ന വളരെ രസകരമായ സൂചനകള്‍ സ്വന്തം ജ്യോതിഷഗ്രന്ഥങ്ങളില്ത്തന്നെ ഇവിടുത്തെ ജ്യോതിശാസ്ത്രജ്ഞര്‍ എഴുതിച്ചേര്‍ത്തിരുന്നു. ചില ഗ്രഹയോഗങ്ങളില്‍ ശിശുക്കള്‍ ജനിച്ചാന്‍ ആടിന്റെ തലയും പാമ്പിന്റെ ഉടലും ചേര്‍ന്ന വിചിത്രരൂപികള്‍ ഉണ്ടാകുമെന്നുവരെ അവര്‍ എഴുതിവച്ചു. ഈ ഭൂമിയില്‍ ഓരോ സെക്കന്റിലും അനേകം ശിശുക്കള്‍ ജനിയ്ക്കുന്നുണ്ട്. ഈ ഗ്രഹയോഗങ്ങളും ഇടയ്ക്കു സംഭവിയ്ക്കുന്നുണ്ട്. പക്ഷേ ഈ പറഞ്ഞ ഭീകരരൂപികള്‍ ജനിച്ചു കാണുന്നില്ല. ഈ കൃതികളുടെ അസംബന്ധതയുടെ തെളിവുകളായി ഗ്രന്ഥകാരന്മാര് തന്നെ ഇത്തരം സൂചനകള്‍ നല്‍കിയിട്ടും ഭൂരിപക്ഷവും അതു തിരിച്ചറിയുന്നില്ല. വൈദ്യം, ഗണിതം, തച്ചുശാസ്ത്രം, ഭാഷാശാസ്ത്രം, കൃഷി എന്നിവ പഠിച്ചവര്‍ക്ക് അവയെ നേരിട്ടുതന്നെ ധനസമ്പാദനത്തിനുള്ള ഉപാധിയാക്കാം. പക്ഷേ ജ്യോതിശാസ്ത്രജ്ഞന്‍ സമൂഹത്തിലെ ഓരോവ്യക്തിക്കും വേണ്ടി പ്രത്യേകം സേവനം നല്കാന് സാദ്ധ്യമല്ല. ഗ്രഹസഞ്ചാരങ്ങളും അതനുസരിച്ചുള്ള കാലാവസ്ഥാമാറ്റങ്ങളും പ്രത്യേകിച്ചൊരു വ്യക്തിയെയല്ല സമൂഹത്തെയും രാജ്യത്തെയും ഭൂമിയെയും മൊത്തത്തില്‍ ബാധിയ്ക്കുന്ന കാര്യമാണ്. അപ്പോള്‍ സമൂഹവും ഭരണകൂടവുമാണ് അവരുടെ സേവനത്തിന് പ്രതിഫലം നല്‍കേണ്ടത്. പക്ഷേ അത് ചുരുക്കം ചില ഭാഗ്യവാന്മാര്ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. ജ്യോതിശാസ്ത്രം പഠിച്ച അനവധിപേര്‍ സമൂഹത്തിലുണ്ടായപ്പോള് അവര്‍ക്ക് നിലനില്ക്കാനായി, ഓരോവ്യക്തികളുടെ ജീവിതത്തിലും ഗ്രഹസഞ്ചാരങ്ങള്‍ മാറ്റങ്ങളുണ്ടാക്കുന്നു എന്ന വിശ്വാസം ഈ ശാസ്ത്രജ്ഞര്‍ തന്നെ പ്രചരിപ്പിയ്ക്കാന്‍ ആരംഭിച്ചു. ഇതാണ് ജ്യോതിഷമായിത്തീര്ന്നത്. അന്ധവിശ്വാസങ്ങളുടെ ജീര്ണ്ണാവരണങ്ങള് ഊരിയെറിഞ്ഞതിനാലാണ് ശുഷ്കമായ പരമ്പരാഗത വിജ്ഞാനചരിത്രമുള്ള പാശ്ചാത്യരാജ്യങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചത്. അന്ധവിശ്വാസങ്ങളെ തള്ളിക്കളയുന്നതോടൊപ്പം ഭാരതീയമായ ശുദ്ധദാര്ശനികവിജ്ഞാനങ്ങളെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും അവര്‍ തയ്യാറാകുന്നുണ്ട്.
അതിന്റെ ഭാഗമായി ഭാരതീയവൈദ്യശാസ്ത്രത്തെയും അവര്‍ നമ്മെക്കാള്‍ നന്നായിത്തന്നെ പഠിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നു. ഔഷധങ്ങളുടെ ഫലങ്ങളെക്കുറിച്ചുള്ള യാന്ത്രിക-രസതന്ത്രപരമായ പഠനങ്ങളാണ് മുമ്പ് നടന്നു കൊണ്ടിരുന്നതെങ്കില്‍ ഇന്ന് കുറേക്കൂടി സമഗ്രമായി ആയുര്‍വേദത്തിലെ ശരീര-രോഗ-ഔഷധ-ചികില്‍സാ തത്ത്വങ്ങളെ അവര്‍ പഠിച്ചു തുടങ്ങിയിരിയ്ക്കുന്നു. ഒരു രോഗത്തില്‍ ഒരു ഔഷധം എല്ലാവരിലും ഒരുപോലെ ഫലപ്രമാകുന്നില്ല എന്ന പ്രശ്നത്തിന് വിശദീകരണം തേടുമ്പോള്‍ ആയുര്‍വേദം അനുശാസിയ്ക്കുന്ന ശരീരപ്രകൃതികളുടെ വൈവിധ്യം എന്ന തത്ത്വത്തെ അവര്‍ കണക്കിലെടുക്കുന്നു. അത്തരം പഠനങ്ങളുടെ പ്രയോജനങ്ങള്‍ ജനങ്ങളിലെത്താന്‍ ഇനിയും വളരെ സമയമെടുക്കും.
പക്ഷേ ഈ അറിവുകള്‍ ഇവിടെത്തന്നെയുള്ളപ്പോള്‍ നാമതു തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്താതിരിയ്ക്കുന്നതിനു കാരണം മറ്റൊന്നുമല്ല. നമ്മള് ഹനുമാന്റെ പാരമ്പര്യം പേറുന്നവരാണ്. അദ്ദേഹം തന്റെ കഴിവുകളെക്കുറിച്ചുബോധവാനാകുന്നത് മറ്റുള്ളവര്‍ സ്തുതിച്ചുപാടുമ്പോള് മാത്രമാണ്. നമ്മുടെ രത്നങ്ങള്‍ നാം തന്നെ വിലകൊടുത്തുവാങ്ങുന്ന കോമാളിത്തം അവസാനിപ്പിയ്ക്കണമെങ്കില് നമ്മുടെ നിധിശേഖരത്തിലെന്തെല്ലാമുണ്ടെന്ന് നാം തിരിച്ചറിയണം. അതിന് തികച്ചും ഭാരതീയമായ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ആധുനികവൈദ്യമേഖലയെ അനുകരിച്ച് ധാരാളം പണം മുടക്കി ആശുപത്രികള്‍ സ്ഥാപിയ്ക്കല്‍, ധാരാളം ഡോക്ടര്‍മാരെ നിയമിയ്ക്കല്, സൗജന്യ ഔഷധവിതരണം, ഔഷധങ്ങള്‍ക്ക് റീഇമ്പേഴ്സ്മെന്റ്, ചികിത്സാചെലവിനായി ഇന്‍ഷുറന്‍സ് സംരക്ഷണം, ടൂറിസവല്ക്കരണം, കൂടുതല്‍ മേഖലകളില്‍ അംഗീകാരം ഉറപ്പാക്കല്‍, വിവിധ പ്രൊജക്ടുകളുടെ നടപ്പാക്കല്‍, ഔഷധസസ്യ കൃഷി, കമ്പ്യൂട്ടര്‍ ഡാറ്റാശേഖരണം, ആധുനിക രീതിയിലുള്ള ഗവേഷണം, വ്യവസായിക ഉല്‍പ്പാദനത്തിനായുള്ള സഹായങ്ങള്‍, വൈദ്യന്മാര്ക്ക് ക്ഷേമനിധിപോലുള്ള സഹായങ്ങളും വേതന വര്‍ദ്ധനവും, ആയുര്‍വേദ യൂണിവേഴ്സിറ്റി, ആയുര്‍വേദ ഡിപ്പാര്‍ട്ട്മെന്റ്, ആയുര്‍വേദത്തെ ദേശീയവൈദ്യ ശാസ്ത്രമായി പ്രഖ്യാപിയ്ക്കല്‍, സംയോജിത മെഡിക്കല്ബില്, വ്യാജ വൈദ്യനിരോധനം എന്നിങ്ങനെ അനേകം കാര്യങ്ങള്‍ ആയുര്‍വേദ മേഖലയുടെ വികസനത്തിന് അനിവാര്യമാണെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവതലമുറയ്ക്ക് ആയുര്‍വേദത്തെക്കുറിച്ചും അതുപോലെയുള്ള മറ്റ് ഭാരതീയ വിജ്ഞാന മേഖലകളെക്കുറിച്ചും വേണ്ടത്ര-ശരിയായ അവബോധമുണ്ടായില്ലെങ്കില്‍ ഈ പറഞ്ഞതിനൊന്നും ഫലമുണ്ടാകില്ല.
ഇന്ന് സംഗീതംപോലെയുള്ള കലാരംഗങ്ങളില്‍ ഭാരതീയതയെ ഉള്‍ക്കൊള്ളാന്‍ മുമ്പൊരിയ്ക്കലും സംഭവിച്ചിട്ടില്ലാത്തവിധത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ജാതിമതഭേദം കൂടാതെ മുന്നോട്ട് വരുന്നതായി കാണാന്‍ കവിയും. പക്ഷേ ആയുര്‍വേദമുള്‍പ്പെടെയുള്ള വൈജ്ഞാനികമേഖലകളില്‍ നമ്മുടെ പാരമ്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പുത്തനുണര്‍വ് ഇനിയും സംഭവിച്ചിട്ടില്ല. ആയുര്‍വേദം എന്ന പേരിന്റെ വാണിജ്യമൂല്യത്തെ ആയുര്‍വേദത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തുന്ന തരത്തില്‍ ചൂഷണംചെയ്തുകൊണ്ടുള്ള കച്ചവടങ്ങള്‍ മാത്രമാണിവിടെ പുരോഗമിയ്ക്കുന്നത്.
(തുടരും)
ഡോ.ജി. അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: