കൊച്ചി: നാളെ കര്‍ക്കടകം ഒന്ന്. ചേട്ടയെ പുറത്താക്കി മഹാലക്ഷ്മിയായ ശ്രീഭഗവതിയെ കുടുംബത്തില്‍ കുടിയിരുത്തുന്ന ദിവസം. വീടുകളെല്ലാം ചെത്തിക്കോരി വീടിനകവും പുറവും അടിച്ചുവാരി വൃത്തിയാക്കും. സന്ധ്യയോടെ വീട്ടിനകത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ ‘ചേട്ടേ പോ ശ്രീ പോതി വാ’ എന്നുവിളിച്ച് ഗൃഹസ്ഥ വീട് വലംവെച്ച് പുറകില്‍ കൊണ്ടുപോയി അവര്‍ കളയും.
തുടര്‍ന്ന് കര്‍ക്കടകം ഒന്നിന് രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി വലിയ ഓട്ടുരുളിയില്‍ ഉണക്കലരി നിരത്തി അതില്‍ അഷ്ടമംഗല്യങ്ങളായ ഗ്രന്ഥം, വാല്‍ക്കണ്ണാടി, പുതിയ വസ്ത്രം, കുങ്കുമം, കണ്മഷി, ദശപുഷ്പം, ഭദ്രദീപം കൊളുത്തി ലക്ഷ്മീദേവിയെ സങ്കല്‍പ്പിച്ച് സഹസ്രനാമം ജപിക്കും. ഒരാവര്‍ത്തിയെങ്കിലും കര്‍ക്കടകത്തില്‍ രാമായണവും വായിച്ച് തീര്‍ക്കും.
ഹൈന്ദവ ഗൃഹങ്ങളില്‍ നിത്യേന രാമായണം വായന നിര്‍ബന്ധമായിരുന്നെങ്കിലും പലയിടത്തും ലോപിച്ചു തുടങ്ങി. എന്നാല്‍ കര്‍ക്കടക മാസത്തില്‍ രാമായണം വായിക്കുന്നതും പ്രഭാഷണവും ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും നടന്നുവരുന്നു. ഭക്തിസാന്ദ്രമായ തീര്‍ത്ഥാടനങ്ങളുമായി ക്ഷേത്രസങ്കേതങ്ങളും ഉണര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: