ഇന്ത്യന്‍ റെയില്‍വേയുടെ 10 വര്‍ഷത്തെ ദുര്‍ഭരണത്തിനും അടിസ്ഥാനമില്ലാത്ത അവകാശങ്ങള്‍ക്കും ഇപ്പോള്‍ വിരാമമായിരിക്കുകയാണ്. നടപ്പാക്കാന്‍ കഴിയില്ലെന്നുറപ്പുള്ള പ്രഖ്യാപനങ്ങള്‍ മോഹനസുന്ദര വാഗ്ദാനങ്ങള്‍, പിശുക്കില്ലായ്മ ഇതെല്ലാം കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ ചെപ്പടിവിദ്യകളായിരുന്നുവെങ്കില് യാഥാര്‍ത്ഥ്യത്തിലേക്കൊരു യാത്ര, സമഗ്ര മാറ്റത്തിന്റെ ചൂളംവിളി. റെയില്‍ മന്ത്രി സദാനന്ദ ഗൗഡയില്നിന്നും ഉണ്ടായത് അതാണ്.
1984 മുതല്‍ 100 പദ്ധതികളും 60,000 കോടി രൂപയുടെ പ്രഖ്യാപനവും റെയില്‍വേ മന്ത്രിമാര്‍ നടത്തിയെങ്കിലും നടപ്പായത് ഒന്നുമാത്രം. ഗൗഡയാകട്ടെ റെയില്‍വേയുടെ സാമ്പത്തികസ്ഥിതി വരച്ചുകാട്ടി നടത്താന്‍ കഴിയുന്ന വികസനവും മുന്നേറ്റവും ഒന്നൊഴിയാതെ പ്രഖ്യാപിച്ചു. പുതിയ വണ്ടികളും പാതകളും ആവശ്യമാണെങ്കിലും ഉള്ളവ കാര്യക്ഷമമാക്കിയിട്ടു മതി പുതിയത് എന്ന സമീപനം സ്വാഗതാര്‍ഹമാണ്. ശുചിത്വം, സുരക്ഷ, കൃത്യനിഷ്ഠ എന്നീ മൂന്ന് തലങ്ങളില്‍ കാര്യമായ ഇടപെടല്‍ ഉറപ്പാക്കുന്ന ബജറ്റ് നവീകരണ പ്രക്രിയയുടെ സമാരംഭത്തിനും ബജറ്റിനെ ഉപയുക്തമാക്കി.
പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുന്നത് മുതല്‍ യാത്ര ടിക്കറ്റ്, സ്റ്റേഷന്റെ നവീകരണം, വൃദ്ധര്‍ക്ക് പ്രത്യേക സൗകര്യം, ഇ-ടിക്കറ്റ്, കമ്പാര്‍ട്ടുമെന്റിലെ ശുചിത്വം, സ്ത്രീ യാത്രക്കാരുടെ സുരക്ഷ, ഗുഡ്സ് വണ്ടികളുടെ നവീകരണം, കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ശീതികരിച്ച ഗോഡൗണ്‍, ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, സ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം…. പട്ടിക നീളുകയാണ്. 23 കോടി യാത്രക്കാരെയും 30 ലക്ഷം ടണ്‍ ചരക്കും പ്രതിദിനം കൈകാര്യം ചെയ്യുന്ന റെയില്‍വേക്ക് വിശ്വസിച്ചാശ്രയിക്കാവുന്ന ഒരു സംരക്ഷകനുണ്ടായിരിക്കുന്നു. വനിതാ കമ്പാര്‍ട്ടുമെന്റിലെ ഹെല്പ് ലൈന്‍ നമ്പറും, വനിതാ പോലീസും സഹായിക്കാന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും-സൗമ്യ എന്ന സഹോദരിയെ സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു. ഇനിയൊരു സൗമ്യയുടെ രോദനവും കമ്പാര്ട്ടുമെന്റുകളില്നിന്നും ഉയരില്ല എന്ന ആത്മവിശ്വാസം സ്ത്രീക്ക് നല്കിയ മന്ത്രി സദാനന്ദ ഗൗഡ അനുമോദനമര്‍ഹിക്കുന്നു.
യുപിഎ സര്‍ക്കാരുകള്‍ 10 വര്‍ഷംകൊണ്ട് തകര്‍ത്തെറിഞ്ഞ റെയില്‍വേയെ 10 ദിവസംകൊണ്ട് പരിഷ്ക്കരിക്കുക എന്നത് അസാധ്യമാണ്. പടിപടിയായി റെയില്‍വേയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ആരംഭമാണ് ഗൗഡയില്‍ നിന്നുണ്ടായത്. മികച്ച സേവനം, കാര്യക്ഷമമായ പ്രവര്‍ത്തനം, അഴിമതിയില്ലാത്ത സുതാര്യമായ പ്രവര്‍ത്തന രീതി, കര്‍ഷകരോടും യുവാക്കളോടും വൃദ്ധജനങ്ങളോടുമുള്ള സാമൂഹിക പ്രതിബദ്ധത ഇവയെല്ലാം സമമായി സമ്മേളിച്ചപ്പോള്‍ ലാഭമല്ല സേവനമാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന നയരേഖയായി ബജറ്റ് മാറി. ലോകോത്തര വികസനത്തിന് ചൈനീസ് മോഡല്‍ മാതൃകയാക്കുന്നു എന്ന സൂചനയും ആഭ്യന്തര, എഫ്ഡിഐ നിക്ഷേപ പദ്ധതികള്‍ നല്കുന്നു. വിദേശനിക്ഷേപം പണത്തില്‍ മാത്രമല്ല സാങ്കേതിക വിദ്യയിലും ഉണ്ടാകുമെന്ന് പറയുമ്പോല്‍ വിദ്യ സ്വായത്തമാക്കി ലോക രാഷ്ട്രങ്ങളോട് മത്സരിക്കാനുള്ള കൗശലവും പ്രതീക്ഷ നല്കുന്നു. കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ച നിരക്കുകള്‍ക്ക് ഉപരിയായി ഉയര്‍ന്ന സേവനം പ്രഖ്യാപിച്ച ബജറ്റ്, യാത്രക്കാരുടെ ആശങ്കകളകറ്റാന്‍ പര്യാപ്തമാണ്.
ഒമ്പത് ബുള്ളറ്റ് ട്രെയിനുകള്‍, റെയില്‍വേ സര്‍വകലാശാല, തീര്‍ത്ഥാടന, വിദ്യാഭ്യാസ പാക്കേജുകള്‍. നഷ്ടത്തിന്റെ നാളുകളിലും ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിന്റെ പാതയില്‍ സാധാരണക്കാരന്റെ വാഹനമായി മുന്നേറുമെന്ന പ്രത്യാശയാണ് ഈ ബജറ്റ് നല്‍കുന്നത്.
ബിജെപി ഭരണ സംസ്ഥാനങ്ങളോട് പ്രത്യേക പരിഗണന കാട്ടി എന്ന കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും വിലാപത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് മനസ്സിലാകും. വജ്ര ചതുഷ്കോണ ഇടനാഴി, രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് ഏഴ് പുതിയ ട്രെയിനുകളും 500 കോടിയുടെ പദ്ധതികളും 5400 മേല്‍പ്പാല/അടിപ്പാത നിര്‍മാണം, ശുചിത്വ നിരീക്ഷണത്തിനുള്ള സിസിടിവികള്‍, ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കല്‍, പാല്-പച്ചക്കറികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍, പ്രഖ്യാപിച്ച് നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളുടെ പൂര്‍ത്തീകരണം ഇവയെല്ലാം ദേശവ്യാപകമായി ഗുണം ലഭിക്കുന്ന പരിപാടികളല്ലേ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ ക്രിമിനല്‍സ് ആയി എന്ന് തോന്നിപ്പിക്കുന്ന നടപടിയാണ് മന്ത്രിയുടെ വീടിന് നേരെയുള്ള ആക്രമണം.
തന്റെ വീടിന് മുന്നിലുള്ള നെയിം ബോര്‍ഡ് മന്ത്രിഗൗഡയ്ക്ക് ആവശ്യമില്ല. കന്നി ബജറ്റിലൂടെ മന്ത്രിയും പ്രധാനമന്ത്രിയും തങ്ങളുടെ പേരുകള്‍ ഭാരതീയന്റെ മനസ്സില്‍ സ്ഥാപിച്ചു കഴിഞ്ഞു. പ്രയാണം മുന്നോട്ടാണെങ്കില്‍ കോണ്‍ഗ്രസ് എതിര്‍ക്കും എന്ന സൂചനയാണ് കണ്ടത്. ആ എതിര്‍പ്പിനെ മറി കടക്കാനുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ മോദി സര്‍ക്കാരിന് നല്‍കുന്നത്. കോണ്‍ഗ്രസ് അസ്വസ്ഥമായാലും ഗവണ്മെന്റ് മുന്നോട്ടാണ്.
കേരളത്തോട് അവഗണനയില്ല, കേരളാ ഗവണ്മെന്റ് കേന്ദ്രത്തോട് അവഗണന കാട്ടാതിരുന്നാല്‍ മതി. മുന്‍ ബജറ്റിനേക്കാള്‍ 160 കോടിയാണ് അധികമായി കേരളത്തിന് അനുവദിച്ചത്. പാത നിര്‍മാണം, നവീകരണം, മേല്‍പ്പാലം, സിഗ്നലിംഗ് എന്നിവയിലൂടെ 376 കോടി കേരളത്തിനുണ്ട്. കൂടാതെ കയ്യടി നേടാന്‍ മാത്രം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്ന പദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും റെയില്‍ ബജറ്റ് ഉറപ്പു നല്കുന്നു. ശബരി റെയില്‍പ്പാത, കോച്ച് ഫാക്ടറി എന്നിവയുടെ കാര്യത്തില്‍ ആവശ്യമായ തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാകും. രാഷ്ട്രീയം മാറ്റിവച്ച് അല്‍പ്പം ആത്മാര്‍ത്ഥമായ ഒരു ശ്രമം. അത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. വികസനത്തിന്റെ സുവര്‍ണ പാതയായ ബജറ്റ് ദേശീയ ഐക്യത്തിന്റെ കുതിപ്പായി മാറട്ടെ.
ശോഭ സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: