തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി വിവാദത്തില്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ നല്കിയ മറുപടിയും നഗരസഭയിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യം. മന്ത്രി മേശപുറത്തുവച്ച രേഖകളില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ ആദ്യം നഗരസഭയ്ക്ക് കെട്ടിടനിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച ഭൂമിയുടെ രേഖകളില്‍നിന്നും വിവാദമുണ്ടായശേഷം സമര്‍പ്പിച്ച രേഖകളില്‍ 16.5സെന്റിന്റെ കുറവ് ഉണ്ടെന്നും മന്ത്രി അറിയിച്ചു.
പാറ്റൂര്‍ തട്ടിപ്പിന്റെ രേഖകളും പ്ലാനുകളും സഭയുടെ മേശപ്പുറത്ത് വെച്ചതില്പ്രകാരം 2011 ഡിസംബര്‍ 24ന് ഫ്ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭക്ക് മുമ്പാകെ നിര്‍മാണ അനുമതിക്കായി അപേക്ഷിച്ചതായാണ് മന്ത്രി മറുപടി നല്കിയപ്പോള് പറഞ്ഞത്. കമ്പനി ഉടമ അപ്പോള്‍ അവകാശപ്പെട്ടിരുന്നത് 225 സെന്റ് ഭൂമി തങ്ങള്‍ക്കുണ്ടെന്നായിരുന്നു. ഇതനുസരിച്ച് നഗരസഭ അനുമതി ലഭിക്കുകയും ചെയ്തു.
എന്നാല്‍ ഫ്ളാറ്റ് വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് 2014 ജൂണ്‍ 17ന് പെര്‍മിറ്റ് പുതുക്കാന്‍ നല്കിയ അപേക്ഷയില്‍ 208.5 സെന്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാദം തുടങ്ങിയതിന് തൊട്ടുപിന്നാലെ ഫ്ളാറ്റ് നിര്‍മാതാക്കളുടെ ഭൂമിയില്‍ നിന്ന് 16.5 സെന്റ് കാണാതായി. ഇതില്‍ നിന്നും 2011 ല്‍ ഫ്ളാറ്റ് ഉടമകളും നഗരസഭ ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് കമ്പനിക്ക് പെര്‍മിറ്റ് നല്‍കിയതെന്ന് വ്യക്തമാവുകയാണ്.
നിയമസഭയില്‍ മന്ത്രി നല്കിയ മറുപടിയിലും രേഖകളിലെ തീയതികളിലും അവ്യക്തത നിലനില്ക്കുന്നു. മന്ത്രി നല്കിയ മറുപടിയില്‍ ഫ്ളാറ്റ് ഉടമ 2011 ഡിസംബര്‍ 24ന് അപേക്ഷ സമര്‍പ്പിച്ചുവെന്നു പറയുമ്പോള്‍ രേഖകളില്‍ ഈ തീയതിയില്‍ നഗരസഭ കെട്ടിട നിര്‍മാണ അനുവാദ പത്രം കൊടുത്തതായാണ് കാണുന്നത്. നഗരസഭയില്‍ ഫ്ളാറ്റ് ഉടമ സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് 2011 മെയ് 5 ആണ്. ഫ്ളാറ്റ് ഉടമ സമര്‍പ്പിച്ച അപേക്ഷയില്‍ തീയതി വ്യക്തമാക്കിയിട്ടുമില്ല.
സഭയില്‍വെച്ച രേഖകള്‍ പ്രകാരം വഴിവിട്ടാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് നഗരസഭ അനുമതി പത്രം നല്‍കിയെന്നും വ്യക്തമാണ്. സാധാരണ ഗതിയില്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വ്യക്തമായ തീയതി രേഖപ്പെടുത്തിയിരിക്കണം. വസ്തു ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്ത ശേഷം മാത്രമെ അനുമതി പത്രം നല്കാന് പാടുള്ളു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പുറമ്പോക്ക് ഭൂമി അടക്കം ഉള്‍ക്കൊള്ളിച്ച് 2011-ല്‍ നിര്‍മാണത്തിന് ഉടമ നല്കിയ അപേക്ഷയില്‍ യാതൊരു പരിശോധനയും നടത്താതെയാണ് നഗരസഭ അനുമതി പത്രം നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായ ശേഷം പുതുക്കിയ പെര്‍മിറ്റിന് നല്കിയ അപേക്ഷയില്‍ ഉടമ പുറമ്പോക്ക് ഭൂമിയായ 16.5 സെന്റ് ബോധപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു. ഇതില്‍നിന്നും ബോധപൂര്‍വം പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: