തിരുവനന്തപുരം: എന്തുവിലകൊടുത്തും ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന ധനമന്ത്രി കെ.എം. മാണിയുടെ പ്രഖ്യാപനം പൊതുസമൂഹത്തെ ഭീതിപ്പെടുത്തുന്നതാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. പ്രദേശത്ത് കനത്ത പാരിസ്ഥികാഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നിഷേധിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയെ വെല്ലുവിളിക്കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന വര്‍ഗ സിദ്ധാന്തത്തിന് കടകവിരുദ്ധമാണെന്നും പി. പരമേശ്വരന് ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിന് നിര്‍മാണ അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നിലപാട് സംശയാസ്പദമായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിന് ചുവടുപിടിച്ച് ധനമന്ത്രിയും അനുമതി നിഷേധിക്കപ്പെട്ട പദ്ധതിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ചരിത്രാതീമായ ഐതീഹ്യപ്പെരുമയുള്ള ആറന്മുള ക്ഷേത്രവും അതിന്റെ പവിത്രമായ പൈതൃകവും ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും അല്‍പ്പം പോലും പരിഗണിക്കുന്നില്ല.
ഇരുവരും വിമാനത്താവള പദ്ധതിയെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുന്നത് ഹിന്ദുസമൂഹത്തിന്റെ ശക്തമായ പ്രതികരണത്തെ ക്ഷണിച്ചുവരുത്തുമെന്ന് തീര്‍ച്ചയാണ്. ഇതോടൊപ്പം പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അട്ടിമറിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും ഇരുവരും പിന്തുണയ്ക്കുന്നു. ഇത് കര്ഷകസംരക്ഷണത്തിനാണെന്ന് ഇരുവരും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ പള്ളിയെയും ചില മുതലാളിമാരെയും സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: