കൊച്ചി: രാജ്യത്ത് സേവനനികുതി കുടിശികക്കാര്‍ പത്തുലക്ഷത്തിലേറെ പേര്. പിരിഞ്ഞുകിട്ടാനുള്ള കുടിശിക 30,000 കോടി രൂപയും. 94ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സേവനനികുതി പട്ടികയില്‍ 17 ലക്ഷം പേരാണ് ദാതാക്കളായിട്ടുള്ളത്. ഇവരില്‍ 10 ലക്ഷത്തിലേറെ പേരും നികുതി കുടിശികക്കാരാണെന്നാണ് മുന്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. നികുതി അടയ്ക്കാത്തവര്‍, രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ തുടങ്ങി വിവിധ തലത്തില്‍ നികുതി കുടിശിക വരുത്തിയവരാണിവര്. 2012-13 വര്‍ഷത്തെ കണക്ക് പ്രകാരമാണ് ലക്ഷക്കണക്കിന് ദാതാക്കള്‍ നികുതി അടയ്ക്കാതെ കുടിശികക്കാരായി മാറിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2013 മെയ് മാസം കുടിശിക നികുതി പിരിവ് ലക്ഷ്യമാക്കി മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വയം സമര്‍പ്പിത പദ്ധതി (വിസിഇഎസ്)യും പരാജയമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1994-95 ല്‍ മൂന്ന് ഇനങ്ങളെ പട്ടികയിലുള്‍പ്പെടുത്തിയാണ് രാജ്യത്ത് സേവനനികുതി സംവിധാനം നടപ്പിലാക്കിയത്. 2012-13 വര്‍ഷമിത് 119 ഇനങ്ങളായി വര്‍ധിക്കുകയും ചെയ്തു. 95-96 ല്‍ 3900 നികുതിദായകരുടെ പട്ടികയില്‍ നിന്ന് 2012-13 ലിത് 17 ലക്ഷം പേരായി വര്‍ധിക്കുകയും ചെയ്തു. 12 ശതമാനമാണ് നിലവിലെ സേവനനികുതി. ഇതില്‍ ഒട്ടേറെ ആനുകൂല്യങ്ങളും നികുതിദായകര്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തെ ആളോഹരി വരുമാനത്തിന്റെ 65 ശതമാനം സേവനമേഖലയില്‍നിന്നുള്ള വരുമാനമാണെന്ന് കണക്കാക്കുമ്പോഴാണ് സേവനനികുതി കുടിശിക അടയ്ക്കാത്തതുമൂലമുണ്ടാകുന്ന രാജ്യത്തെ സാമ്പത്തിക നഷ്ടം കണക്കാക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. 95-96 ല്‍ 862 കോടി രൂപയായിരുന്നു സേവനനികുതിയിലൂടെയുള്ള വരുമാനം. 2004-05 വര്‍ഷമിത് 14,200 കോടി രൂപയും 2012-13 ലിത് 1,32,500 കോടി രൂപയുമായി വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി സേവനനികുതി കുടിശിക വരുത്തിയവര്ക്കായാണ് മുന്‍ കേന്ദ്രസര്‍ക്കാര്‍ വിസിഇഎസ് ഏര്‍പ്പെടുത്തിയത്. 2007 ഒക്ടോബര്‍ മുതല്‍ 2012 ഡിസംബര്‍ വരെയുള്ള നികുതി കുടിശികക്കാര്‍ക്ക് പലിശയും പിഴയും ഒഴിവാക്കാമെന്ന് മുന്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കേന്ദ്ര ധനമന്ത്രി നടത്തിയ പദ്ധതിയും ആനുകൂല്യങ്ങളും നികുതിദാതാക്കള്‍ ഗൗരവമായി എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: