തിരുവനന്തപുരം: പ്രശസ്തരായ ദേശീയ വനിതാമാധ്യമപ്രവര്‍ത്തകരുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ ‘അനുഭവ സഞ്ചാരങ്ങള്‍’ എന്ന പുസ്തകം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കല്‍പ്പനാ ശര്‍മ പ്രകാശിപ്പിച്ചു. നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരളവും കേരള പ്രസ് അക്കാദമിയും സംയുക്തമായി മാധ്യമമേഖലയിലെ വനിതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദ്വിന ദേശീയ സെമിനാറിന്റെ സമാപന ചടങ്ങിലാണ് പ്രകാശന കര്‍മം നടന്നത്. സമൂഹം മാറിയെന്നു പറയുമ്പോഴും മാധ്യമമേഖലയിലെ വനിതകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും അതേപടി നിലനില്‍ക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സംഘടിക്കേണ്ടതുണ്ടെന്നും കല്‍പ്പനാ ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം പേരും. സ്വന്തമായി നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും മാധ്യമസ്വാതന്ത്ര്യം അടക്കമുള്ള പല ആവശ്യങ്ങള്‍ക്കുവേണ്ടിയും വനിതകള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. സമൂഹത്തിലെ പല പ്രശ്നങ്ങളുടെയും മാനുഷികവശം പുറത്തുകൊണ്ടുവരാന്‍ പുരുഷ പത്രപ്രവര്‍ത്തകരെക്കാള്‍ കഴിവ് സ്ത്രീകള്‍ക്കാണ്. കാരണം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് അനായാസം ഇറങ്ങി ചെല്ലാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അതിന്റെ തീവ്രതയില്‍ മനസിലാക്കാനും അവര്‍ക്കു ജന്മസഹജമായ കഴിവുണ്ട് എന്നതു തന്നെ. സ്ത്രീ വിഷയങ്ങള്‍ എഴുതുന്നവരെ ഫെമിനിസ്റ്റ് എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും കല്‍പ്പനാ ശര്‍മ്മ പറഞ്ഞു.
കേരള കൗമുദി ലേഖിക മഞ്ജു എം. ജോയ് പുസ്തകം ഏറ്റുവാങ്ങി. വനിതകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ പ്രമുഖ പുരസ്കാരമായ ചമേലിദേവി പുരസ്കാരം നേടിയ 22 പ്രശസ്ത വനിതാ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് അനുഭവ സഞ്ചാരം എന്ന പുസ്തകത്തിലുള്ളത്. കേരള പ്രസ് അക്കാദമിയാണ് പ്രസാധകര്. നെറ്റ് വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ കേരളം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം സംഘടിത മാസികയ്ക്ക് നല്കി. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കറില്‍ നിന്ന് കെ. അജിത പുരസ്കാരം ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം,
ചടങ്ങില്‍ സാഹിത്യകാരി കെ.എ. ബീന അധ്യക്ഷത വഹിച്ചു. പ്രസ് അക്കാമദി ചെയര്മാന് എന്‍.പി. രാജേന്ദ്രന്, പ്രസ്ക്ലബ് പ്രസിഡന്റ് പി.പി. ജയിംസ്, മീരാ അശോക്, വെങ്കിടേഷ് രാമകൃഷ്ണന്, ഷീബാ അമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമങ്ങളിലെ സ്ത്രീ-മിഥ്യയും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ രാവിലെ നടന്ന സെമിനാറില്‍ ബീനാ പോള്‍, എ. സഹദേവന്, വിധു വിന്‍സെന്റ്, സുലോചന റാംമോഹന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: