ആലപ്പുഴ: വിഷക്കമ്പനികളെ നിയന്ത്രിക്കാന്‍ ആരുമില്ല. കളനാശിനികളിലും കീടനാശിനികളിലും വരെ വ്യാജന് വിലസുന്നു. കുട്ടനാട്ടിലെ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുന്നു.
കളകള്‍ നശിപ്പിക്കാന്‍ പലയിടങ്ങളിലും വിഷം അടിച്ചപ്പോള്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. വന്‍കിട വിഷക്കമ്പനികളുടെ പ്രതിനിധികളാണ് കുട്ടനാട്ടിലെ കൃഷിക്ക് ഏത് കീടനാശിനികളും കളനാശിനികളും ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നതെന്നതാണ് ദുരവസ്ഥ.
ഒരുവിഭാഗം പാടശേഖര സമിതികള്‍ക്കും കൃഷിഭവനിലെ ചില ഉദ്യോഗസ്ഥര്‍ക്കും വന്‍തോതില്‍ കമ്മീഷന് പോലും നല്‍കിയാണ് വന്‍കിട കമ്പനികളുടെ വിഷങ്ങള്‍ കര്‍ഷകരെ അടിച്ചേല്പിക്കുന്നത്. വളരെ വീര്യം കൂടിയ വിഷങ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ പരിസ്ഥിതിക്ക് നാശം ഉണ്ടാകുമെന്നത് മാത്രമല്ല കുട്ടനാട്ടിലെ ജനതയുടെ ആരോഗ്യത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞു.നെടുമുടി പൊങ്ങ പൂപ്പപ്പള്ളി പാടശേഖരത്ത് രണ്ടാംകൃഷിക്ക് കള നശീകരണത്തിന് വിഷം അടിച്ചപ്പോള്‍ കരിഞ്ഞുണങ്ങിയത് കളകളല്ലായിരുന്നു. മറിച്ച് 25ഉം 30ഉം ദിവസം പ്രായമായ നെല്ച്ചെടികളായിരുന്നു. ടക്കുമി, ആല്‍മിക്സ് തുടങ്ങിയ വിഷങ്ങളാണ് ഇവിടെ പ്രയോഗിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരേക്കറിന് ടക്കുമി 140 മില്ലിയും ആല്‍മിക്സ് ഒന്നര പായ്ക്കറ്റും വീതമാണ് കളകള്‍ നശിക്കാന്‍ തളിച്ചത്. നെല്‍ച്ചെടികള്‍ ഓരോ ദിവസവും കരിഞ്ഞുണങ്ങി നശിച്ചു തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഓരോ കൃഷി സീസണിലും വിവിധ പേരുകളില്‍ ലഭിക്കുന്ന കള, കീടനാശിനികളുടെ ഗുണനിലവാരവും വീര്യവും പരിശോധിക്കാന്‍ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. കമ്പനി ജീവനക്കാരും പരസ്യത്തിലും പറയുന്നത് വിശ്വസിച്ച് വിഷങ്ങള്‍ വാങ്ങി പാടശേഖരങ്ങളില്‍ പ്രയോഗിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
കുട്ടനാട്ടിലടക്കം പല പ്രദേശങ്ങളിലും കളകള്‍ നശിപ്പിക്കാന്‍ നിരോധിച്ച റൗണ്ടപ്പ് അടക്കമുള്ള വളരെ വീര്യം കൂടിയ വിഷങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റൗണ്ടപ്പ് പോലുള്ള വിഷങ്ങള്‍ മറ്റൊരു പേരില്‍ വിതരണത്തിനെത്തിയാല്‍ അത് പരിശോധിക്കുന്നതിനും മാര്‍ഗങ്ങളില്ല. ഓരോ കൃഷി സീസണും വിവിധ വിഷക്കമ്പനികളുടെ കമ്പോളമായി മാറുകയാണ് കുട്ടനാട്. ഇത്തരത്തില്‍ വന്‍തോതിലുള്ള വീര്യം കൂടിയ വിഷപ്രയോഗങ്ങള്‍ മൂലം കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളും കുട്ടനാടിന് ഭീഷണിയായിക്കഴിഞ്ഞു.
പി ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: