തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ കെ.കെ. കറപ്പന്‍കുട്ടി പറഞ്ഞു. ഇടുക്കി ഡാം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി പദ്ധതി പ്രദേശത്തു മൂന്ന് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ പ്രവര്‍ത്തനം വിലയിരുത്താനായിരുന്നു സന്ദര്‍ശനം. നിലവിലുള്ള ഭൂകമ്പമാപിനി നവീകരിച്ച് ഡിജിറ്റല്‍ സംവിധാനത്തിലാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവഴിയുള്ള സിഗ്നലുകള്‍ സാറ്റലൈറ്റ് വഴി തിരുവനന്തപുരത്ത് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭ്യമായി തുടങ്ങി. മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്നങ്ങളില്‍ ആശങ്കകള്‍ ദൂരീകരിക്കാന്‍ ഇത് പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ പദ്ധതി പ്രദേശത്ത് 89.6 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഡാമിലെ ജലനിരപ്പ് 2313.66 അടിയെത്തി. ഡാമില്‍ ഇപ്പോള്‍ 19 ശതമാനം ജലമുണ്ട്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ജലനിരപ്പ് 2357.32 അടിയായിരുന്നു. മിനിട്ടില്‍ 22.342 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നും 6.315 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. 220 കെ.വി ലൈന്‍ വഴി ഇന്നലെ 0.8232 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനം വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: