ആലപ്പുഴ: വകുപ്പ് ഭരിക്കുന്ന മുസ്ലിം ലീഗിന്റെ ഇടപെടലുകളെ തുടര്‍ന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയായ കുടുംബശ്രീയില്‍ നിന്ന് അടുത്ത കാലത്തായി നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്.
അംഗങ്ങളായ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക, വധഭീഷണി മുഴക്കുക തുടങ്ങിയ നിരവധി പരാതികളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. കൂടാതെ കുടുംബശ്രീ വിപണന സംവിധാനത്തില്‍ വന്‍ അഴിമതിയുള്ളതായും പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. വകുപ്പ് ഭരിക്കുന്ന മുസ്ലിം ലീഗിന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ കുടുംബശ്രീയിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമിച്ചതോടെയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇവര്‍ നടത്തുന്ന അഴിമതിക്കും മറ്റു പ്രവര്‍ത്തികള്‍ക്കും കൂട്ടുനില്‍ക്കാത്തതിനാല്‍ കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.
കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി അക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ കുടുംബശ്രീ ജില്ലാ മിഷന് എഡിഎംസി: റിയാസ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്താണ് അറസ്റ്റില്‍ നിന്ന് രക്ഷപെട്ടത്. മുസ്ലിം ലീഗിന്റെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എസ്ഇയുവിന്റെ ജില്ലാ നേതാവായ ഇയാള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ ഇയാളുടെ ഡപ്യൂട്ടേഷന് റദ്ദാക്കി ആരോഗ്യവകുപ്പിലേക്ക് മടക്കിയയക്കുകയായിരുന്നു.
റിയാസിനെതിരെ പോലീസില്‍ പരാതി നല്കിയ കുടുംബശ്രീയുടെ ചേര്‍ത്തലയിലെ വനിതാ യൂണിറ്റായ ലയം പ്രോഡക്ട്സിലെ അംഗങ്ങളെ കഴിഞ്ഞദിവസം എസ്എംഇ മാര്‍ക്കറ്റിങ് ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥന് അനില്‍കുമാര്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇയാള്‍ക്കെതിരെ ലയം പ്രോഡക്ട്സ് അംഗങ്ങളായ വനിതകള്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്കി.
കുടുംബശ്രീയുടെ ഹോംഷോപ് വിപണന സംവിധാനത്തില്‍ വ്യാപകമായി അഴിമതിയും ക്രമക്കേടും നടക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കിയ കോണ്‍ഗ്രസ് അനുകൂലിയായ ജില്ലാ ഓഫീസര്‍ക്ക് മണിക്കൂറുകള്‍ക്കകമാണ് സ്ഥാനചലനമുണ്ടായത്. എഡിഎംസിയുടെ താല്പര്യങ്ങള്ക്ക് വഴങ്ങാത്തതിനാലാണ് ലയം പ്രോഡക്ട്സിന്റെ ഉല്പന്നങ്ങള് കുടുംബശ്രീ ഹോംഷോപ്പ് മുഖേന വില്‍ക്കുന്നത് തടഞ്ഞതെന്ന് ആക്ഷേപമുണ്ട്. ഇത് ചോദ്യം ചെയ്ത സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുകയും കയ്യില്‍ കടന്നുപിടിച്ചെന്നുമാണ് റിയാസിനെതിരെയുള്ള പരാതി.
ഹോംഷോപ്പിലൂടെ കുടുംബശ്രീ ഉല്പന്നങ്ങള് മാത്രമേ വില്‍ക്കാവൂവെന്നാണ് നിയമം. എന്നാല്‍ ഹോംഷോപ്പിലൂടെ വില്‍ക്കുന്ന ബഹുഭൂരിപക്ഷം ഉല്പന്നങ്ങളും സ്വകാര്യ കമ്പനികളുടേതാണ്. ഇതില്‍ ചിലത് കുടുംബശ്രീ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരുടേതാണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ വന്‍ അഴിമതിയും ക്രമക്കേടുമാണ് കുടുംബശ്രീയില്‍ നടക്കുന്നത്. ഇത് ചോദ്യം ചെയ്യുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു.
ഹോംഷോപ്പില്‍ നേരത്തെ നടന്ന ക്രമക്കേടുകള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ഹോംഷോപ്പുകള്‍ തുറക്കുന്ന നടപടിയും വിവാദമായി. കുടുംബശ്രീയുടെ ബഹുഭൂരിപക്ഷം യൂണിറ്റുകളും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ കുടുംബശ്രീയെ തകര്‍ക്കുന്ന ലീഗ് ഇടപെടലുകള്‍ക്കെതിരെ സിപിഎം മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: