സംഘടിത ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിനുവേണ്ടിയുള്ള കപടമതേതരക്കാരുടെ കുതന്ത്രങ്ങളും സന്നാഹങ്ങളും മൊത്തമായി പരാജയപ്പെട്ടു എന്നത് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ദളിത് പിന്നോക്ക മുസ്ലീം കൂട്ടുകെട്ടെന്ന വികലമായ ആശയത്തിന്റെ പൂര്‍ണ്ണ തകര്‍ച്ച ഈ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നു. മുസ്ലീം മതനേതൃത്വങ്ങള്‍ കപടമതേതരകക്ഷികളുമായി കൂട്ടുചേര്‍ന്ന് ദേശീയവാദികള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചുവരുന്ന ”വൈസ്വോട്ടിങ്ങ്” തന്ത്രം ഇത്തവണ ചീറ്റിപ്പോയിരിക്കയാണ്. മുസ്ലീം വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍പ്പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം കൈവരിക്കാനായിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനൊപ്പം ന്യൂനപക്ഷ മത നേതൃത്വങ്ങളെയും അമ്പരിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഹിന്ദു-മുസ്ലീം വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നടപ്പാക്കിയ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം സമര്‍ത്ഥമായി സ്വതന്ത്ര ഇന്ത്യയില്‍ പ്രയോഗിച്ച് നേട്ടം ഉണ്ടാക്കി അനുഭവിച്ചുവന്ന കോണ്‍ഗ്രസ്സിന് ഇനിമേല്‍ അത്തരം സൂത്രപണികളിലൂടെ രക്ഷപ്പെടാനാകില്ലെന്ന പാഠവും ജനവിധി നല്‍കുന്നുണ്ട്. അന്ധമായ സംഘപരിവാര്‍ വിരോധം ഇന്ധനമാക്കി വോട്ടു സ്വരൂപിക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് തന്ത്രങ്ങള്‍ ജനങ്ങള്‍ ഇപ്പോള്‍ നിരാകരിച്ചിരിക്കയാണ്.
മനുഷ്യമനസ്സുകളുടെ ഏകീകരണത്തിനുവേണ്ടി ശ്രമിക്കുന്നതിനുപകരം ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവിലൂടെ അവരെ ഭിന്നിപ്പിച്ച് വോട്ടുനേടുന്ന പാരമ്പര്യ കോണ്‍ഗ്രസ്-ഇടതുരീതി കാലഹരണപ്പെട്ടിരിക്കുന്നു. വഴിവിട്ട ന്യൂനപക്ഷ പ്രിണന നടപടികളുടെ ഇരകളായ ഭൂരിപക്ഷസമൂഹം തങ്ങള്‍ക്ക് മുമ്പിലുള്ള ചതിക്കുഴികളെപ്പറ്റി ബോധവാന്മാരായിതീര്ന്ന ഒരു കാലഘട്ടം കൂടിയാണിത്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയാനെന്നപേരില്‍ കൊണ്ടുവന്ന ബില്ലില്‍ വര്‍ഗ്ഗീയ കലാപത്തില്‍ ക്ഷതവും നഷ്ടവും സംഭവിക്കുന്നവന് ഹിന്ദുവാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടെന്നും ന്യൂനപക്ഷമാണെങ്കില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും വ്യവസ്ഥ എഴുതിയുണ്ടാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വര്‍ഗീയ കലാപത്തില്‍ പ്രതിയാക്കപ്പെടുന്ന ആള് ഹിന്ദുവാണെങ്കില്‍ നിലവിലുള്ള നിയമം പ്രതികള്‍ക്ക് നല്കുന്ന സംശയത്തിന്റെ ആനുകൂല്യത്തിന് അയാള്‍ക്ക് അര്‍ഹതയില്ലെന്നും തന്റെ നിരപരാധിത്വം പ്രതിതന്നെ തെളിയിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. മറിച്ച് പ്രതി ന്യൂനപക്ഷമാണെങ്കില്‍ സാധാരണ ലഭിക്കുന്ന സംശയത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് അനുശാസിക്കുന്ന ബില്ലാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ക്രിമിനല്‍ കുറ്റത്തില്പ്പോലും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന നികൃഷ്ഠമായ നിര്‍ദ്ദേശമാണിത്. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അത് നിയമമായില്ലെന്നതില് ആശ്വസിക്കാം. പക്ഷേ ഇത്തരത്തില്‍ ക്രൂരവും നിന്ദ്യവുമായ സമീപനം മതേതര ഇന്ത്യയില്‍ കോണ്‍ഗ്രസ് കാട്ടിയതിന് ചരിത്രം ഒരിക്കലും അവര്‍ക്ക് മാപ്പു നല്കാന് പോകുന്നില്ല. യുപിയിലും ബീഹാറിലും കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തകര്‍ത്തതിനു പിന്നില്‍ ഈ ബില്ലും ഒരു ഘടകമാണ്.
ഉത്തരേന്ത്യയിലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ടവര്‍ കോണ്‍ഗ്രസ്സിന്റെ ഇത്തരം കൊടും വഞ്ചനകള്‍ക്കും അനീതികള്‍ക്കും ഹിന്ദുക്കളോട് കാട്ടുന്ന വിവേചനത്തിനുമൊക്കെയെതിരെയാണ് ബാലറ്റിലൂടെ തിരിച്ചടിച്ചത്. യുപിയിലും ബീഹാറിലുംമറ്റും രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളെയൊക്കെ കാറ്റില്‍പ്പറത്തികൊണ്ട് ബിജെപിക്ക് സീറ്റുകള്‍ വാരിക്കൂട്ടാനായത് കപടമതേതരക്കാരുടെ വഴിവിട്ട ന്യൂനപക്ഷ പ്രീണന നടപടികള്‍ക്കെതിരെ ജനങ്ങള്‍ ആഞ്ഞടിച്ചതുകൊണ്ടാണ്. എല്ലാവര്ക്കും തുല്യനീതി ആരോടുമില്ല പ്രീണനമെന്ന ബിജെപി കാഴ്ചപ്പാട് ജനങ്ങള്‍ ഒട്ടാകെ അംഗീകരിക്കുന്നു എന്നുള്ളത് ആഹ്ലാദകരവും പ്രത്യാശാനിര്‍ഭരവുമാണ്. സര്‍വ്വധര്‍മ്മ സമഭാവം എന്ന ഭാരതീയ കാഴ്ചപ്പാടിന്റെ എതിര്‍ദിശയിലാണ് കോണ്‍ഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികള്‍ എക്കാലത്തും നിലക്കൊണ്ടിട്ടുള്ളത്.
മതേതരത്തിന്റെപേരില് വേഷം കെട്ടിയാടുന്ന കപട രാഷ്ട്രീയക്കാരുടെ നെഞ്ചില്‍ തുളച്ചുകയറുന്ന ഒരു വിധി സുപ്രീം കോടതിയില്‍നിന്നും കഴിഞ്ഞകൊല്ലം അവസാനം പുറത്തുവന്നിരുന്നു. മുഹമ്മദ് നാറൂണ്‍ മുതല്‍ പേരും ഭാരതസര്‍ക്കാരും തമ്മിലുള്ളതായിരുന്നു പ്രസ്തുത കേസ്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വര്‍ഗീയ കലാപത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിഞ്ഞുവരുന്നവരുടെ പുനരധിവാസം സംബന്ധിച്ച കേസ്സായിരുന്നു അത്. ശരിയായ പുനരധിവാസം നല്കുന്നതില് കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാരുകള്‍ കാട്ടുന്ന വീഴ്ചയില്‍ അമര്‍ഷം കൊള്ളുന്നവര്‍ സ്വീകരിച്ച നിയമനടപടിയായിരുന്നു പ്രസ്തുത കേസ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭയാര്‍ത്ഥികളായ മുസ്ലീങ്ങളെയെല്ലാം പുനരധിവസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത ഉത്തരവ് വിവേചനമാണെന്നും കലാപത്തില്‍ അഭയാര്‍ത്ഥികളായ മുഴുവന്‍ ആളുകളെയും അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും പുനരധിവസിപ്പിക്കപ്പെടണമെന്നും യു.പി. സര്‍ക്കാര്‍ ഇതിനു ബാദ്ധ്യസ്ഥരാണെന്നും സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. മുസ്ലീങ്ങള്‍ക്ക് മാത്രമായി ഇപ്രകാരമൊരു പുനരധിവാസ നിര്‍ദ്ദേശമടങ്ങിയ ഉത്തരവ് പുറപ്പെടുവിച്ചത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇതിനെ തുടര്‍ന്ന് പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് എല്ലാവരെയും പുനരധിവസിപ്പിക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിക്കുകയാണുണ്ടായത്. കപടമതേതരക്കാരുടെ അതിരുവിട്ട പ്രീണന തന്ത്രങ്ങള്‍ എത്രമാത്രം അപകടകരവും അനീതിയും ആകുമെന്നതിന്റെ ദൃഷ്ടാന്തമായി ഈ വിധിയെ കണക്കാക്കേണ്ടതാണ്. സോണിയാഗാന്ധിയുടെയും മുലായംസിംഗ് യാദവിന്റെയും മതേതര മുഖംമൂടി അഴിച്ചുകാട്ടാനും ഇവരെത്രമാത്രം അനീതിയുടെ ആള്‍രൂപങ്ങളാണെന്ന് തെളിയിക്കാനും സുപ്രീം കോടതി വിധി സഹായകമാണ്.
മതനിരാസത്തിനുപകരം എല്ലാമതങ്ങളെയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഭാവാത്മക മതേതരത്വമാണ് നാടിന്നാവശ്യം.
കടപമതേതരക്കാര് ഇന്നും അരങ്ങുവാഴുന്ന സംസ്ഥാനമാണ് കേരളം. 2003 ജൂലൈ ഒമ്പതിന് അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ.ആന്റണി മാധ്യമപ്രവര്‍ത്തകരുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് നടത്തിയ സംഭാഷണം എക്കാലത്തും ഓര്‍മ്മിക്കപ്പെടേണ്ട ഒരു ചരിത്ര രേഖയാണ്. ”കേരളത്തില്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്ന ഒരുത്തനാണ് ഞാന്‍. കേരളത്തില്‍ ന്യൂനപക്ഷം സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്മെന്റില്നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നു.
സംഘടിതശക്തി ഉണ്ടെന്നതിന്റെപേരില്‍ ഗവണ്മെന്റിനെകൊണ്ട് എന്തും ചെയ്യിച്ചുകളയാം എന്ന ഒരു നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” ഇത്തരമൊരു പ്രസ്താവനയുടെ ഫലമായി മുഖ്യമന്ത്രി സ്ഥാനംതന്നെ കളഞ്ഞുകുളിക്കേണ്ടി വന്ന ഒരാളായിരുന്നു ആന്റണി. ദീര്‍ഘനാളത്തെ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടശേഷം കേരളത്തില്‍ വന്ന് 2003 ലെ ആക്ഷേപം മറ്റൊരു രൂപത്തില്‍ ആന്റണി മലയാളികള്‍ക്കിടയില്‍ എറിഞ്ഞു കൊടുത്തിരിക്കയാണ്. രാഷ്ട്രീയ പ്രേരിതമായ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തി കൈയ്യടി വാങ്ങുന്നതിനപ്പുറം ആത്മാര്‍ത്ഥത ആന്റണിക്ക് ഇക്കാര്യത്തിലില്ല.
ന്യൂനപക്ഷ സംഘടിതശക്തി ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകവഴി സാമൂഹിക സന്തുലിതാവസ്ഥ ഇവിടെ അട്ടിമറിക്കപ്പെടുകയോ ബാലന്‍സ് തെറ്റിനില്ക്കുകയോ ആണ്. ഇതുവഴി കൊടിയ വിവേചനത്തിനും നീതിനിഷേധത്തിനും വിധേയരാവുകയോ ചെയ്ത ഹതഭാഗ്യരാണ് കേരളത്തിലെ ഹിന്ദുക്കള്‍. തുല്യനീതി എന്ന ഭരണഘടനയുടെ കല്‍പ്പന പാളംതെറ്റുകവഴി അടിസ്ഥാന നീതി ഭൂരിപക്ഷ സമൂഹത്തിന് ഇവിടെ നഷ്ടപ്പെട്ട സന്ദര്‍ഭങ്ങള്‍ ഒട്ടനവധിയാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ആത്മവ്യഥ ആന്റണിക്കുണ്ടെന്ന് കരുതാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കുമാവില്ല. ഓരോ സമയത്തും തന്റെയും പാര്‍ട്ടിയുടെയും നിലനില്‍പ്പിനുവേണ്ടി വാചകമേള നടത്തുന്നതിനപ്പുറം ആത്മാര്‍ഥത ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടെന്ന് കരുതാനാവില്ല. സംഘടിത ന്യൂനപക്ഷത്തിന്റെ തല്ലും തലോടലും കൊണ്ടിട്ടും അതിനെതിരെ പ്രവൃത്തിയിലൂടെ എന്തെങ്കിലും ചെയ്തതായി ബഹുമാന്യനായ ആന്റണിക്ക് ചൂണ്ടികാട്ടാനുണ്ടാവില്ല.
2010 ല്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന അച്യുതാനന്ദനും സംഘടിത ന്യൂനപക്ഷം ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ ആത്മരോഷം പ്രകടിപ്പിച്ചയാളാണ്. തിരുവനന്തപുരം കേസരി സ്മാരക പ്രസ് ക്ലബ്ബില്‍നടന്ന മുഖാമുഖം പരിപാടിയിലൂടെയാണ് അച്യൂതാനന്ദന് തന്റെ പരിഭവം പ്രകടിപ്പിച്ചത്! നീതിനിഷേധം എന്ന ദുരവസ്ഥ ബോധ്യപ്പെടുമ്പോള്‍ പ്രസ്താവന നടത്തി തടിതപ്പേണ്ടവരല്ല ഭരണ നേതാക്കള്‍. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നവര്‍ ചെയ്യേണ്ടത് നീതിയും തുല്യതയും ഉറപ്പുവരുത്തുക എന്നതാണ്. തങ്ങള്‍ക്ക് ബോധ്യപ്പെട്ട കൊടിയ അനീതിക്കെതിരെ ചെറുവിരലനക്കാന്‍പോലും തയ്യാറാവാതിരുന്ന ഈ രണ്ട് നേതാക്കളുടെയും നിഷ്ക്രിയത്വം ചരിത്രത്തിലെ നാണക്കേടിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ സംഘപ്രസ്ഥാനങ്ങളും എന്‍എസ്എസ്-എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകളും സംഘടിത ന്യൂനപക്ഷങ്ങള്‍ സാമൂഹ്യസന്തുലിതാവസ്ഥ അട്ടിമറിക്കുന്നതില്‍ ആശങ്കപ്പെടുന്നവരാണ്. ഭൂരിപക്ഷം അനുഭവിക്കുന്ന അവഗണനയിലും നീതി നിഷേധത്തിലും ശക്തമായ പ്രതിഷേധം അവര്‍ക്കുണ്ട്. ദേശീയ രാഷ്ട്രീയത്തിലിപ്പോഴുണ്ടായ ഗുണപരമായ മാറ്റം ഉള്‍ക്കൊള്ളാന്‍ കേരളം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അതിരുവിട്ടുള്ള ന്യൂനപക്ഷങ്ങളുടെ വിലപേശല്‍ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഹിന്ദു സംഘടനകള്‍ യോജിച്ചു മുന്നേറുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: