അമിത്ഭായ് അനില്‍ചന്ദ്ര ഷായ്ക്ക് ഇത് മറ്റൊരു നിയോഗമാണ്. ചരിത്രപരമായ ഒരു ജനവിധിയുടെ പിന്‍ബലത്തോടെ നരേന്ദ്ര മോദി ഭാരതം ഭരിക്കുമ്പോഴാണ് അമിത്ഷാ എന്ന അമ്പതുകാരന് ബിജെപിയുടെ ദേശീയ അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്ന് ലഭിച്ച 73 സീറ്റിന്റെ പിന്‍ബലത്തോടെ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കുന്നതില് നിര്‍ണായക പങ്ക് വഹിച്ച അമിത്ഷായെ ഉന്നതമായൊരു പദവി കാത്തിരിക്കുകയാണെന്ന ധാരണ ശക്തിപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തനപാരമ്പര്യവുമായി ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിജെപിയുടെ അധ്യക്ഷപദവിയിലെത്തുന്ന അമിത്ഭായ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കുമെന്ന വിശ്വാസം ബിജെപി പ്രവര്‍ത്തകരെപ്പോലെ പാര്‍ട്ടിയുടെ എതിരാളികള്‍ക്കുമുണ്ട്.
അമിത്ഷായുടെ രക്തത്തില്‍ രാഷ്ട്രീയമില്ലായിരുന്നു എന്നു പറഞ്ഞാല്‍ ഇന്നാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. 1964 ഒക്ടോബര്‍ 22 ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഒരു കുടുംബത്തില്‍ ജനിച്ച അമിത്ഷാ പതിനാലാമത്തെ വയസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറുകയായിരുന്നു. 1982 ല്‍ ബയോ-കെമിസ്ട്രിക്ക് അഹമ്മദാബാദില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. പിന്നീട് അഹമ്മദാബാദ് സിറ്റി യൂണിറ്റിന്റെ സെക്രട്ടറിയായി. ഇതൊരു മഹത്തായ തുടക്കമായിരുന്നു. തുടര്‍ന്ന് നിരവധി സുപ്രധാന ചുമതലകള്‍ ഏറ്റെടുത്ത അമിത്ഷാ ഗുജറാത്തിലെ ബിജെപി സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ന്നു. ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ ട്രഷറര്സ്ഥാനത്തെത്തിയതും 1997 ല്‍ ബിജെപിയുടെ ഗുജറാത്ത് വൈസ് പ്രസിഡന്റ്സ്ഥാനമേറ്റെടുത്തതും പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായിരുന്നു.
രാഷ്ട്രീയത്തില്‍ അമിത്ഷാ എപ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1985 ല്‍ സര്‍ഖേജ് മണ്ഡലത്തില്‍നിന്ന് ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തിയ ഷാ 1998 ല്‍ ഇവിടെനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം 1,32,477 വോട്ട്. 2002 ല്‍ ഇതേ മണ്ഡലത്തില്‍നിന്ന് 1,58,036 വോട്ടിന് ജയിച്ചുകയറുമ്പോള്‍ അതൊരു റെക്കോര്‍ഡായിരുന്നു. 2007 ല്‍ ഭൂരിപക്ഷം 2,32,823 ആയി ഉയര്‍ത്താനും കഴിഞ്ഞു. 2012 ല്‍ നരന്‍പുര മണ്ഡലത്തില്‍നിന്ന് വിജയിച്ച് അഞ്ചാമതും എംഎല്‍എയാവുമ്പോള്‍ അമിത്ഷാക്ക് തുല്യന്‍ അമിത്ഷാ മാത്രം എന്ന നിലയിലെത്തി.
തൊട്ടതെല്ലാം പൊന്നാക്കാനുള്ള കഴിവ് അമിത്ഷാക്ക് കൂടപ്പിറപ്പാണ്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ചരിത്രത്തില്‍ ഈ സത്യം ആലേഖനം ചെയ്തിട്ടുണ്ട്. 2000 ല്‍ അമിത്ഷാ ചെയര്‍മാന്‍പദവി ഏറ്റെടുക്കുമ്പോള്‍ ബാങ്കിന്റെ നഷ്ടം 20.20 കോടിയായിരുന്നു. ഒരൊറ്റ വര്‍ഷംകൊണ്ട് ഏതോ മാന്ത്രികവിദ്യയാലെന്ന വണ്ണം ബാങ്കിനെ നഷ്ടത്തില്‍നിന്ന് കരകയറ്റിയെന്നു മാത്രമല്ല സ്ഥാപനത്തെ ലാഭകരമാക്കുകയും ചെയ്തു. ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 367 ജില്ലാ സഹകരണ ബാങ്കുകളില്‍ മുന്‍നിരയിലാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ സ്ഥാനം.
1995 ല്‍ കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഏറ്റവും പ്രായംകുറഞ്ഞ ചെയര്‍മാനായിരുന്നു അമിത്ഷാ. 2002 ല്‍ നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മന്ത്രിയായി ചേര്‍ന്ന് ഗതാഗതം, ആഭ്യന്തരം, ഭവനനിര്‍മാണം, അതിര്‍ത്തിരക്ഷ, ജയില്‍വകുപ്പ്, മദ്യനിരോധനം, എക്സൈസ്, നീതിന്യായം, പാര്‍ലമെന്ററികാര്യം എന്നിവയുടെ ചുമതല നിര്‍വഹിച്ച ഷാ താന്‍ ഒരു ടാസ്ക് മാസ്റ്റര്‍ ആണെന്ന് തെളിയിച്ചു.
അമിത്ഷായുടെ കാര്യശേഷി നരേന്ദ്ര മോദിയുടെ കരുത്താണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് ഷായെ വേട്ടയാടാന്‍ തുടങ്ങിയത്. സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ഷായെ പ്രതിയാക്കി ജയിലിലടക്കുമ്പോള്‍ മോദിയെ തളര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയത്. എന്നാല്‍ സബര്‍മതി ജയിലിലെ തടവ് ഷായുടെ ആത്മവീര്യം വര്‍ധിപ്പിച്ചതേയുള്ളൂ. സഹതടവുകാര്‍ക്ക് രാമായണത്തിലെയും ഭഗവദ്ഗീതയിലെയും ധാര്‍മികപാഠങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അനീതിക്കെതിരെ ലോകാവസാനംവരെ വേണമെങ്കിലും പോരാടാന്‍ ദൃഢനിശ്ചയം ചെയ്യുകയായിരുന്നു ഷാ. കേസിനെ സ്വാധീനിക്കുമെന്ന കാരണം പറഞ്ഞ് മോദിയുടെ ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ശിരസാ വഹിച്ച ഷാക്കെതിരെ സിബിഐക്ക് ചില പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളല്ലാതെ മറ്റൊരു തെളിവും ഹാജരാക്കാനായില്ല. അമിത്ഷായിലൂടെ മോദിയെ കുടുക്കാമെന്ന് സ്വപ്നം കണ്ടവര്‍ക്ക് പക്ഷെ നിരാശപ്പെടേണ്ടിവന്നു. കേസില്‍ ജാമ്യം ലഭിച്ച നിമിഷംതന്നെ അമിത്ഷാ മോദിയുടെ വലംകയ്യായി മാറുന്നതാണ് കണ്ടത്.
കുര്‍ത്തയും പൈജാമയുമിട്ട ചാണക്യന്റെ കാര്യശേഷിയും നേതൃപാടവവും കണ്ടറിഞ്ഞ ബിജെപി 2010 ല്‍ അമിത്ഷായെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാക്കുക മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതല നല്‍കുകയും ചെയ്തു. കുറഞ്ഞ സമയംകൊണ്ട് ഉത്തര്‍പ്രദേശിനെ ബിജെപിയുടെ നെടുങ്കോട്ടയാക്കിമാറ്റിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റില്‍ 71 ഉം പാര്‍ട്ടിക്ക് നേടിക്കൊടുത്തത്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് കോണ്‍ഗ്രസ് മുക്തമായത്. 28 സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് നേടാനാവാത്തത് ഉത്തര്‍പ്രദേശ് എന്ന ഒരൊറ്റ സംസ്ഥാനത്തുനിന്ന് ബിജെപിക്ക് നേടിക്കൊടുക്കാന്‍ അമിത്ഷാക്ക് കഴിഞ്ഞു. എന്‍ഡിഎ സഖ്യം വിജയിച്ച 336 സീറ്റുകളില്‍ 130 ലും ഷായുടെ വിരല്‍മുദ്ര പതിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ 73 ഉം ബീഹാറിലെ 31 ഉം ഗുജറാത്തിലെ 26 ഉം സീറ്റുകളില്‍ വിജയം പടുത്തുയര്‍ത്തിയത് അമിത്ഷായാണ്. ഇങ്ങനെയൊരാളല്ലാതെ മറ്റാരാണ് ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ബിജെപിയുടെ അമരക്കാരനാകുക!
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: