റെയില്‍വേ ബജറ്റ് വന്നതോടുകൂടി ബിജെപി വിരുദ്ധ ശക്തികളെല്ലാം ഉണര്‍ന്നെഴുന്നേറ്റ് പടവാള് വീശി കേന്ദ്രസര്‍ക്കാര്‍ വലിയ പാതകം ചെയ്തിരിക്കുന്നുവെന്ന രീതിയില്‍ രാജ്യമെമ്പാടും ബഹളം വയ്ക്കുന്ന സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. ഇത്രമാത്രം രോഷം കൊള്ളാന്‍ ഇടവരുത്തിയിട്ടുള്ളതില് നിന്നും റെയില്‍വേ ബജറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി ഇവര്‍ വിലയിരുത്തിയിട്ടില്ല എന്നത് വ്യക്തമാണ്. റെയില്‍വേ മന്ത്രി അധികാരം ഏറ്റെടുത്ത് ഏതാനും ആഴ്ചകള്‍ക്കകമാണ് ഈ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 2014 ലെ രണ്ടാമത്തെ റെയില്ബജറ്റാണ് ഇതെന്ന് ഓര്‍ക്കണം.
ഫെബ്രുവരിയില്‍ യുപിഎ ഗവണ്മെന്റ് തയ്യാറാക്കിയ ബജറ്റിലുള്ള എല്ലാ പദ്ധതി നിര്‍ദ്ദേശങ്ങളും ഇപ്പോഴത്തെ ബജറ്റില്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുശേഷം ജനവിധിയുടെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയിട്ട് ഒരു മാസമേ ആയുള്ളൂ. ഓരോ മന്ത്രിമാരും അവരവരുടെ വകുപ്പിന്റെ ബാധ്യതകളും സാധ്യതകളും പഠിക്കാനും വിലയിരുത്താനും സമയമെടുക്കും. പുതിയ തീവണ്ടികള്‍ അനുവദിച്ചതിന്റെ കണക്കുവച്ച് മാത്രമാണ് മാധ്യമങ്ങളും പ്രതിപക്ഷവും ബജറ്റിനെ വിലയിരുത്തുന്നതും ബഹളം വയ്ക്കുന്നതും. റെയില്‍വേ ബജറ്റിലെ ഒരു ഭാഗം മാത്രമാണ് പുതിയ തീവണ്ടികളുടെ പ്രഖ്യാപനം. കേരളത്തില്‍ ഒരു പുതിയ തീവണ്ടിമാത്രമാണ് കിട്ടിയതെന്നത് ശരിയാണ്. അത്യുത്തരകേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടിരുന്ന സാഹചര്യത്തിലാണ് കാസര്‍കോട്-ബൈന്ദൂര് പാസഞ്ചര്‍ തീവണ്ടി അനുവദിക്കപ്പെട്ടത്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ മൂകാംബികയ്ക്ക് തൊട്ടടുത്തുള്ള കേന്ദ്രമാണ് ബൈന്ദൂര്.
മറ്റൊരുകാര്യം എതിര്‍ക്കുന്നവര്‍ ഓര്‍ക്കേണ്ടത് 100 തീവണ്ടികള്‍ ഓടേണ്ട റെയില്‍വേ പാളങ്ങളിലൂടെയാണ് 120 തീവണ്ടികള്‍ ഓടുന്നത്. ഇനിയും പുതിയ തീവണ്ടികള്‍ ഓടാനുള്ള അടിസ്ഥാന സൗകര്യം കേരളത്തിലുണ്ടോ. കേരളത്തില്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുന്നതിന്റെ കാരണമെന്താണ്. കേരളത്തിലെ റെയില്‍വേ യാത്രക്കാരെ സംബന്ധിച്ച് ഇനി പ്രഥമ പരിഗണന വേണ്ടത് പുതിയ തീവണ്ടികളിലല്ല. ഒന്നുകില്‍ പുതിയ ലൈനുകള്‍ വേണം. അതിന് ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. അതിന്റെ ഉത്തമ ഉദാഹരണമാണല്ലോ ശബരിപാത. വാജ്പേയി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന പദ്ധതിയുടെ സ്ഥലമെടുപ്പിന് തടസം നിന്നവര്‍ ആരാണ്. അതുപോലെ വാജ്പേയി സര്‍ക്കാര്‍ ബജറ്റില്‍ 200 കോടി പണം വകയിരുത്തി പ്രവര്‍ത്തനമാരംഭിച്ച കോട്ടയം-എരുമേലി പാതയെ അട്ടിമറിച്ചവരാണ് ഇപ്പോള്‍ ആക്ഷേപവുമായി മുന്നില്‍ നില്‍ക്കുന്നത്. റെയില്‍വേയുടെ ചരിത്രത്തില്‍ പദ്ധതി അംഗീകരിച്ച് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനം ആരംഭിച്ചശേഷം ഈ പാത ആവശ്യമില്ലെന്ന് പറഞ്ഞത് ആദ്യമായിരുന്നു. രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അംഗീകരിച്ച പദ്ധതിയെ ഉമ്മന്‍ചാണ്ടിയും കൂട്ടരും അട്ടിമറിക്കുകയായിരുന്നുവല്ലോ.
റെയില്വേസൗകര്യം മെച്ചപ്പെടണമെങ്കില്‍ സിഗ്നലിംഗ് സിസ്റ്റം മെച്ചപ്പെടണം. അതിനായി 10 കൊല്ലം ഒന്നും ചെയ്തിട്ടില്ല. ട്രാഫിക് രൂക്ഷമായതുകൊണ്ടാണ് കൊച്ചുവേളി രണ്ടാം ടെര്‍മിനല്‍ പ്രാവര്‍ത്തികമാക്കിയത്. അതിന് കാലാകാലങ്ങളില്‍ വകയിരുത്തിയ തുക ചെലവഴിക്കാതെ തമിഴ്നാടിന് കൊണ്ടുപോകാന്‍ അവസരമൊരുക്കിയത് യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടല്ലേ. കേരളത്തിന് ഇനി ഉള്ള ട്രെയിനുകള്‍ സമയക്രമത്തോടെ, ശുചിത്വത്തോടെ, സുരക്ഷിതമായി ഓടിക്കുകയാണ് വേണ്ടത്. സ്ത്രീ സംരക്ഷണത്തിനുവേണ്ടി കൂടുതല്‍ ആര്‍പിഎഫുകാരെ നിയോഗിക്കാന്‍ തീരുമാനിച്ചത് കേരളം സ്വാഗതം ചെയ്യേണ്ടതല്ലേ. ശുചിത്വപാലനം സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ശുചിത്വ നിലവാരം വളരെയേറെ ഉയരും. ഭക്ഷണവിതരണത്തിന് ഗുണനിലവാരം ഉറപ്പുവരുത്താന്‍ മുന്‍ഗണന നല്കുന്നു. സുരക്ഷിതമായ തീവണ്ടി ഗതാഗത സംവിധാനമൊരുക്കുന്നതിന് പുറമെ സ്വകാര്യപങ്കാളിത്തം ഗുണകരമാവും.
കൊല്ലം-ചെങ്കോട്ട-തെങ്കാശി-വിരുതനഗര്‍ വഴിയുള്ള ഗേജ്മാറ്റത്തിന് 35 കോടി അനുവദിച്ചിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി-പഴനി-ദിണ്ടിഗല്‍ മീറ്റര്‍ഗേജ് ബ്രോഡ്ഗേജാക്കാന്‍ 80 കോടി അനുവദിച്ചിട്ടുണ്ട്. ഈ രണ്ടുപദ്ധതിയുടെ തമിഴ്നാടിന്റെ ഭാഗങ്ങളില്‍ പണികഴിഞ്ഞു. കേരളത്തിന്റെ ഭാഗത്തുമാത്രമാണ് ഇനിയും പണി നടക്കാത്തത്. മുന്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ഈ രണ്ടുപദ്ധതികളും അംഗീകരിച്ചത്. ഇത് രണ്ടും ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ ബജറ്റിലെ വിഹിതം സഹായിക്കും. അങ്കമാലി-ശബരിമല പുതിയപാതയ്ക്ക് 20 കോടിയും തിരുനാവായ-ഗുരുവായൂര്‍ പാതക്ക് 5 കോടിയും വകയിരുത്തിയിരിക്കുന്നത് ബഹളം വയ്ക്കുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ബജറ്റ് വിശകലനം ചെയ്താല്‍ ട്രാഫിക് സൗകര്യങ്ങള്‍, പാത ഇരട്ടിപ്പിക്കല്‍, പാളം പുതുക്കല്‍, അറ്റകുറ്റപ്പണികള്‍, ലെവല്‍ക്രോസുകളിലെ സുരക്ഷാ നടപടികള്‍, സിഗ്നലിംഗ് എന്നിവയ്ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. കേരളത്തിന് ഇന്ന് ആവശ്യം ഇതാണ്.
ലോകരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ റെയില്‍വേ വികസനം ഇന്നും കാളവണ്ടിയുഗത്തിലാണ്. ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനവും പുതിയ ഹൈസ്പീഡ് ട്രെയിനുകള്‍ അനുവദിച്ചതും വജ്രചതുഷ്കോണ അതിവേഗ റെയില്‍ പദ്ധതിയുമെല്ലാം ഭാരതത്തിന്റെ റെയില്‍വേ വികസനത്തിന് ആധുനികതയുടെ പുതിയ മുഖമൊരുക്കുകയാണ്. യുപിഎ സര്‍ക്കാര്‍ മുന്‍പ് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ 1,87,000 കോടി രൂപ വേണം. ഈ തുക എവിടെ നിന്നു കണ്ടെത്തണമെന്നതിനെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല. കേരളത്തിനുവേണ്ടി പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്, ബോട്ട്ലിംഗ് പ്ലാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ എവിടെ എത്തിയെന്ന് എല്ലാവര്‍ക്കുമറിയാം. ഇതെല്ലാം മറന്നുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും ഐക്യമുന്നണിയായി കേന്ദ്ര സര്‍ക്കാരിനെതിരെ വാളോങ്ങുന്നത്. എന്തായാലും കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഐക്യമുന്നണി കേരളത്തില്‍ രൂപപ്പെടുന്നത് ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്.
ഒ.രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: