തിരുവനന്തപുരം: പുതിയ സംരംഭങ്ങള്‍ക്ക് തയ്യാറായാലേ ഹിന്ദുക്കള്‍ സാമ്പത്തിക അഭിവൃദ്ധി നേടുകയുള്ളൂവെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ ജി. മാധവന്‍നായര്‍ പറഞ്ഞു. ഹിന്ദു ചെറുപ്പക്കാര്‍ തൊഴിലുറപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആരും തയ്യാറല്ല. എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുന്ന പുതുതലമുറയ്ക്ക് പ്രാപ്തിക്കുറവുണ്ട്. അവര്‍ക്ക് പ്രത്യേക പരിശീലനം കൊടുക്കേണ്ട അവസ്ഥയാണ്. ഈ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ചെറുപ്പക്കാരായ ഹിന്ദുക്കളെ പരിശീലിപ്പിക്കണം. ഇതിന് പ്രത്യേക മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു എക്കണോമിക് ഫോറം തിരുവനന്തപുരം ചാപ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മാധവന് നായര്‍.
ഇന്ന് സത്യസന്ധമായ ബിസിനസ് ഇല്ല. സര്‍വത്ര അഴിമതിയാണ്. അതിന്റെ പ്രധാനകാരണം മനുഷ്യന്റെ അത്യാഗ്രഹമാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് പണം കണ്ടെത്തുന്നതിനായി രാഷ്ട്രീയക്കാരും അഴിമതിക്ക് അവസരമൊരുക്കും. ഇതില്‍ നിന്നൊക്കെ അകന്ന് നിന്ന് ഹിന്ദു എക്കണോമിക് ഫോറം വളരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസംസ്കാരം ഉണ്ടായ ഭാരതം ഹിന്ദുക്കളുടെ സ്വന്തം ദേശമാണ്. ഹിന്ദുക്കളുടെ ത്യാഗവും സഹകരണവും കൊണ്ടാണ് മറ്റു സമുദായങ്ങള്‍ ഇവിടെ വന്നതും വളര്‍ന്നതും. എന്നാല്‍ ഹിന്ദു എന്ന വാക്ക് ഇന്ന് അസ്പൃശ്യമായിരിക്കുകയാണ്. ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം ഹിന്ദുക്കളാണ്. എന്നാല്‍ പകുതിയിലധികം പേരും ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നു. ഇതെല്ലാം പരിഹരിക്കാന്‍ ഹിന്ദു എക്കണോമിക് ഫോറം പോലുള്ള സംരംഭങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഫോറം കേരള ഘടകം പ്രസിഡന്റ് എം.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഹിന്ദുക്കള്‍ മക്കളെ പഠിപ്പിച്ച് വലുതാക്കി വിദേശങ്ങളില്‍ ജോലിക്കായി കയറ്റുമതി ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളമാകട്ടെ സര്‍വതും ഇറക്കുമതി ചെയ്യുകയാണ്. അനാഥാലയത്തിലേക്ക് കുട്ടികളെ പോലും ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലാണ് കേരളം. ഇതരസമുദായങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ സഹായകേന്ദ്രങ്ങളാണ്. എന്നാല്‍ ഹിന്ദുക്കളാകട്ടെ സ്വാര്‍ഥത മൂലം അവയെ കുഴപ്പങ്ങളുടെ ആരംഭകേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ഇതിന് മാറ്റമുണ്ടാകണം. കച്ചവടം ചെയ്യുന്നത് മോശപ്പെട്ട കാര്യമാണെന്ന് ഹിന്ദു സമൂഹം കരുതുന്നു. ഈ അവസ്ഥ മാറണം. ഹിന്ദുക്കളാരംഭിക്കുന്ന വ്യവസായങ്ങളില്‍ രാഷ്ട്രീയ അതിപ്രസരണം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ദിവ്യ എസ്. അയ്യര്‍ക്കും അഡ്വ അരവിന്ദിനും ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ഉപഹാരം മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ സമ്മാനിച്ചു. എസ്.കെ.കെ. നായര്‍ ഹിന്ദു എക്കണോമിക് ഫോറത്തിനെക്കുറിച്ച് വിശദീകരിച്ചു. തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഹരീന്ദ്രന്‍നായര്‍ സ്വാഗതം പറഞ്ഞു. ഡോ ബിജു രമേശ്, നിരൂപ് കെ. വാസുദേവ്, ചന്ദ്രസേനന് നായര്‍, ഡോ അയ്യപ്പന്‍നായര്‍, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: