തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യപ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. മോഹന്സാദിനെ ് നീക്കും. പകരം ഡെപ്യൂട്ടി സൂപ്രണ്ടിന് ചുമതല നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് മന്ത്രി നിര്‍ദേശം നല്കി. ഉത്തരവാദപ്പെട്ട ചുമതലയിരിക്കുന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്വകാര്യപ്രാക്ടീസ് നടത്തിയത് ഗൗരവമായാണ് കാണുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം പുത്തന്‍കോട്ടയിലെ സ്വന്തം വീട്ടിലായിരുന്നു സൂപ്രണ്ട് സ്വകാര്യപ്രാക്ടീസ് നടത്തിവന്നത്. സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ടിന് ആശുപത്രി പരിസരത്തുതന്നെ ക്വാര്ട്ടേഴ്സുണ്ടെങ്കിലും രാത്രി 7.30ഓടെ സ്വകാര്യ പ്രാക്ടീസിനായി അദ്ദേഹം സ്വവസതിയിലേക്ക് പോവുകയാണ് പതിവ്. ശസ്ത്രക്രിയ കാത്ത് ആശുപത്രിയില്‍ കിടക്കുന്നവരുടെ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ സൂപ്രണ്ടിനെ കാണാന്‍ ഈ വീട്ടിലെത്തണമെന്നാണ് നിര്‍ദേശം. സൂപ്രണ്ടിന്റെ വിശ്വസ്തരാണ് രോഗിയെ ഇക്കാര്യം അറിയിക്കുന്നത്. വീട്ടിലെത്തി ഡോക്ടറെ കാണുന്നതിന് കൃത്യമായ ഫീസും നല്‍കണം. ആദ്യം കാണുമ്പോള്‍ 200 രൂപയും ശസ്ത്രക്രിയക്ക് തിയ്യതി നിശ്ചയിച്ചാല്‍ 500 രൂപ വരെയും ഈടാക്കുന്നുവെന്നാണ് ആരോപണം. പുതുതായി എത്തുന്ന രോഗികളെ പരിശോധിച്ചശേഷം അടുത്ത ദിവസം മെഡിക്കല്‍ കോളജ് ഒപിയിലെത്തി കാണാനാണ് നിര്‍ദേശിക്കുക. നോണ്‍ പ്രാക്ടീസ് അലവന്‍സ് ഉള്‍പ്പടെ പ്രതിമാസം ഒരു ലക്ഷത്തിനുമേലാണ് ആശുപത്രി സൂപ്രണ്ട് ശമ്പളം വാങ്ങുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് മോഹന്‍ദാസ് പ്രതികരിച്ചു. സമീപവാസികളെയും ബന്ധുക്കളെയും മാത്രമാണ് ചികില്സിക്കാറുള്ളതെന്ന് സൂപ്രണ്ട് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മോഹന്‍ദാസിനെ സൂപ്രണ്ട് സ്ഥാനത്ത നിന്ന് പുറത്താക്കി അന്വേഷണം വേണമെന്നും മൂന്ന് വര്‍ഷമായി മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം വേണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. സുധീര്‍, വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ്, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജാജി നഗര്‍ മഹേഷ്, കെ.ജി. അനീഷ്കുമാര്‍, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: