കോട്ടയം: സംസ്ഥാനത്തു വീണ്ടും വ്യാജ സിഡികള്‍ വ്യാപകമാകുന്നു. ഇതിനു പിന്നില്‍ അന്തര്‍ സംസ്ഥാന മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് ആന്റി പൈറസി സെല്ലിനു ലഭിക്കുന്ന വിവരം.
കഴിഞ്ഞാഴ്ച കോട്ടയത്ത് പുതിയ മലയാള ചിത്രങ്ങളുടെയുള്പ്പെടെ അറുപതോളം വ്യാജ സിഡികള്‍ വഴിയോരവില്പ്പനക്കാരനില്നിന്നു പിടിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ നടത്തിയ റെയ്ഡുകളിലും ഇത്തരം സിഡികള്‍ പിടികൂടി. വ്യാജ സിഡി നിര്‍മ്മാണത്തിനും വിതരണത്തിനും നിയമപരമായി തടസമില്ലാത്ത കര്‍ണാടകത്തില്‍നിന്നാണ് കേരളത്തിലേക്കെത്തുന്നത്.
ഐടി പ്രൊഫഷണലുകളുള്പ്പെടെ ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ പകര്‍ത്തിയതാണ് വ്യാജ സിഡികള്‍. ബാംഗ്ലൂര്‍ കൂടാതെ ചെന്നൈയിലും തിരുവനന്തപുരം ബീമാപള്ളി കേന്ദ്രീകരിച്ചും സിഡി നര്‍മാണം നടക്കുന്നുണ്ട്. ബാംഗ്ലൂരില്നിന്നോ, ചെന്നൈയില്‍നിന്നോ സിഡികള്‍ എത്തിച്ചു അതില്‍നിന്നു കൂടുതല്‍ കോപ്പികള്‍ നിര്‍മിച്ചാണു ബീമാപള്ളിയില്നിന്നു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിതരണം ചെയ്യുന്നുത്. ബസ് മാര്‍ഗമാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു സിഡികളെത്തുന്നത്.
കേരളത്തിലെ ആന്റി പൈറസി സെല്ലിന് ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തത് പരിശോധനകള്‍ക്കു തടസമാകുന്നുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി പൈറസി സെല്ലിന്റെ ചുമതല വഹിക്കുന്നത് എസ്പി ബി. വര്‍ഗീസാണ്. ഇദ്ദേഹത്തിനു കീഴില്‍ രണ്ടു ഡിവൈഎസ്പി, ഒരു സിഐ, രണ്ട് എസ്ഐ, പത്തോളം സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ എന്നിവര്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സമീപ ജില്ലകളിലൊഴികെ കാര്യമായ പരിശോധനകളൊന്നും നടക്കുന്നില്ല. ആന്റി പൈറസി സെല്ലിന്റെ ഔദ്യേഗിക വെബ്സൈറ്റിലെ കണക്കുപ്രകാരം ഈ വര്‍ഷം ഏപ്രിലില്വരെ 12 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പത്തു കേസുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നാണ്. വരും ജിവസങ്ങളില്‍ ആന്റി പൈറസി സെല്ലിന്റെ റെയ്ഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നു എസ്പി ബി. വര്‍ഗീസ് ‘ജന്മഭൂമി’യോടു പറഞ്ഞു.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: