കൊച്ചി: ഇറാഖില്‍ നിന്ന് നാട്ടില്‍ തിരികെയെത്തിയ മലയാളി നഴ്സ് മറീനയുടെ മക്കളായ മെര്‍വിനും റയയും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് നന്ദി പറഞ്ഞു. തങ്ങളുടെ മകളെ സുരക്ഷിതമായി തിരികെയെത്തിച്ചതിനായിരുന്നു ഇത്. സംഘര്‍ഷം രൂക്ഷമായപ്പോഴെല്ലാം മുഖ്യമന്ത്രി അവിടത്തെ വിവരങ്ങള്‍ അറിയാന്‍ ആശ്രയിച്ചിരുന്നത് മറീനയെയാണ്. ടീം ലീഡര്‍ എന്ന നിലയില്‍ മറീന സഹജീവനക്കാര്ക്കായി ഒട്ടേറെ ത്യാഗം സഹിച്ചിരുന്നു.
പൂനെയില്‍ നഴ്സായി ജോലി തുടങ്ങിയ മറീന പിന്നീട് രണ്ടുവര്‍ഷക്കാലം സൗദി അറേബ്യയിലും ജോലി ചെയ്തശേഷമാണ് ഇറാഖില്‍ എത്തിയത്. ഭര്‍ത്താവ് സൗദിയില്‍ ഫാമിലി വിസ സംഘടിപ്പിച്ചതിനാല്‍ തിരിച്ചുപോരാനായി ജോലി രാജിവച്ച് മടങ്ങാനിരുന്നതാണ്. എന്നാല്‍ ഉദ്ദേശിച്ച ദിവസം സംഘര്‍ഷം മൂര്‍ഛിച്ചതിനാല്‍ മടങ്ങാനായില്ല. അങ്ങനെയാണ് മറീനയും അവിടെ കുടുങ്ങിയത്. 46 പേരും ഒരു ആശുപത്രിയിലെ ജീവനക്കാരായിരുന്നു.
വിമാനത്താവളത്തില്‍ മറീനയെ സ്വീകരിക്കാന്‍ എത്തിയ മാതാപിതാക്കള്‍ മേരിയമ്മയും പി.എ.ജോസും ഏറെ നേരം മുഖ്യമന്ത്രിക്കൊപ്പം വിവരങ്ങള്‍ പങ്കുവച്ചു. മറീനയുടെ സഹോദരന് എബിയും എത്തിയിരുന്നു. ഇനിയേതായാലും മടങ്ങുന്നതിനെക്കുറിച്ച് ആലോചനയില്ല. കോട്ടയം സ്വദേശിയായ റോയ് ആണ് മറീനയുടെ ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: