കോഴിക്കോട്: ഓര്‍ഫനേജ് പ്രശ്നത്തില്‍ സര്‍ക്കാറിനെതിരെ കേസു നടത്താനുള്ള ധനശേഖരണമെന്ന പേരില്‍ ഓര്‍ഫനേജ് അസോസിയേഷന് സംസ്ഥാന വ്യാപകമായി ഫണ്ട് പിരിവ് നടത്തുന്നു. 1000 രൂപയില്‍ കുറയാത്ത സംഖ്യ എല്ലാ അംഗങ്ങളും നല്‍കണമെന്നാണ് അസോസിയേഷന് ഓഫ് ഓര്‍ഫനേജ്സ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ജനറല്‍ സെക്രട്ടറി ടി.കെ. പരീക്കുട്ടിഹാജി, പ്രസിഡന്റ് ഫാദര്‍ മാത്യു. കെ. ജോണ്‍ എന്നിവര്‍ ഓര്ഫനേജുകള്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി 1600 ഓര്‍ഫനേജുകളാണ് അസോസിയേഷനില്‍ അംഗങ്ങളായി ഉള്ളത്. ഓര്‍ഫനേജുകള്‍ നടത്തിയ മനുഷ്യക്കടത്തിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്ന സംഘടനയാണ് ഓര്‍ഫനേജ് അസോസിയേഷന്.
സാമൂഹിക നീതിവകുപ്പ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചെല്‍ഡ് റൈറ്റ്സ് കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് , ന്യൂനപക്ഷ കമ്മീഷന്, പോലീസ്, ക്രൈംബ്രാഞ്ച് തുടങ്ങിയവ സമാധാനാന്തരീക്ഷം താറുമാറാക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. കോടതിയുടെ ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതിന് അസോസിയേഷന് നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനങ്ങളുടെ നിയന്ത്രണവും മേല്‍നോട്ടവും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്നും ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹരജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത് ഇതിനാണെന്നും കത്തില്‍ ആരോപിക്കുന്നു. കേസില്‍ കക്ഷിചേരാനും ഇതിനായി സീനിയര്‍ അഭിഭാഷകനെ നിയോഗിക്കാനും ജൂണ്‍ 16 ന് എറണാകുളത്ത് വെച്ച് ചേര്‍ന്ന അസോസിയേഷന്റെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഭാരിച്ച സാമ്പത്തികബാധ്യത വേണ്ടിവരുന്ന നിയമനടപടികളാണിതെന്നും ആയിരം രൂപയില്‍ കുറയാത്ത തുക അയയ്ക്കണമെന്നുമാണ് കത്തിലെ ആവശ്യം.
എല്ലാ ജില്ലകളിലും ഓര്‍ഫനേജ് കമ്മിറ്റികളുടെ യോഗം വിളിക്കാനും അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 25 ന് കോഴിക്കോട്ട് ജില്ലയിലെ ഓര്‍ഫനേജ് കമ്മിറ്റി ഭാരവാഹികളുടെ യോഗം നടന്നിരുന്നു. കോഴിക്കോട് ജെഡിടി ഇസ്ലാമില്‍ വച്ചു ചേര്‍ന്ന യോഗത്തില്‍ അമ്പതില്‍ താഴെ അംഗങ്ങളാണ് പങ്കെടുത്തത്. മുക്കം, മണാശ്ശേരി ഓര്‍ഫനേജുകളുടെ നടപടിയെ ന്യായീകരിച്ച അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓര്‍ഫനേജുകളിലെ സ്ഥിതി വിവിരക്കണക്കുകള് ശേഖരിക്കാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനത്തിനെതിരെയും പരസ്യമായി രംഗത്തുവന്നത് അസോസിയേഷനായിരുന്നു. ഓര്‍ഫനേജ് ആക്റ്റല്ലാതെ മറ്റുനിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ഇവരുടെ നിലപാട്.
മനുഷ്യാവകാശ സംഘടനകള്‍ നല്കിറിട്ട് ഹര്‍ജിയില്‍ മനുഷ്യക്കടത്തിനെതിരെയും ഓര്‍ഫനേജുകളിലെ ക്രമക്കേടുകളെയും കുറിച്ച് ഹൈക്കോടതി കടുത്ത നിലപാടുകള്‍ എടുത്തിരുന്നു. ഇത് മറികടക്കാനാണ് അസോസിയേഷന്റെ ഇപ്പോഴത്തെ നീക്കം.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: