കോഴിക്കോട്: ആശുപത്രിക്കിടക്കയില്‍ സെപ്റ്റ സ്വപ്നം കാണുകയാണ്. പറന്നു നടക്കുന്ന പൂമ്പാറ്റകളെ. അതു പോലെ അവള്‍ക്കും പാറിനടക്കണം. പൂര്‍ണ്ണ ആരോഗ്യത്തോടെ സ്കൂളിലേക്ക് പോവണം. പഠിച്ച് മിടുക്കിയാവണം. ജീവിതത്തില്‍ ഒരു വസന്തം അവള്‍ക്കും അവകാശപ്പെട്ടതാണല്ലോ.
എന്നാല്‍ ഓരോശ്വാസത്തിലും പ്രാണന് പിടയുന്ന പ്രയാസമനുഭവിക്കുകയാണ് ഇന്ന്അവള്. മലാപ്പറമ്പ് ഇഖ്റ ആശുപത്രിയില്‍ 121-ാം നമ്പര്‍ മുറിയില്‍ കിടന്നുകൊണ്ട് അവള് തന്റെ വഴങ്ങാത്ത നാവുകൊണ്ട് നമ്മോട് പറയാന്‍ ശ്രമിക്കുന്നത്. ‘എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ’ എന്നാണ്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കണ്‍ജനൈറ്റല്‍ മയസ്തനീയ ഗ്രാവിസ് എന്ന അസുഖം ബാധിച്ച് കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ സെപ്റ്റ സുമോള്‍ രോഗക്കിടക്കയിലാണ്. മാംസപേശികളും ഞരമ്പുമായി ബന്ധിപ്പിക്കുന്ന റിസപ്റ്ററുകളുടെ ബലക്കുറവോ എണ്ണക്കുറവോ ആണ് ഈ രോഗത്തിന് കാരണമാവുന്നത്. ജന്മനാ അസുഖം ഉണ്ടെങ്കിലും കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ശ്വാസകോശത്തെ ഈ രോഗം കീഴ്പ്പെടുത്തിയത്.
പാട്ടിലും പഠനത്തിലും ക്വിസ് മത്സരങ്ങളിലും മികവ് തെളിയിച്ച സെപ്റ്റ തളര്‍ന്നു കിടന്നു പോയത് ഈ അസുഖത്തെത്തുടര്‍ന്നാണ്. തൊണ്ടയില്‍ ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ശ്വാസകോശത്തിലേക്ക് നീങ്ങുന്ന ട്രക്കിയോസ്റ്റമി ട്യൂബിലൂടെയാണ് അവളിന്ന് പ്രാണവായു ശ്വസിക്കുന്നത്.
പലപ്പോഴും കഫക്കെട്ട് നിറയുന്നതോടെ വെന്റിലേറ്ററിലേക്കോ ഐസിയുവിലേക്കോ മാറ്റേണ്ടിവരും. എന്നാല്‍ രോഗം ഭേദമായി വരികയാണെന്ന സെപ്റ്റയെ ചികിത്സിക്കുന്ന ഡോക്ടര്‍ അബൂബക്കറിന്റെ വാക്കുകള്‍ അവളുടെ അച്ചന് തിരൂര്‍ നിറമരുതൂര്‍ മൂച്ചിക്കല്‍ പത്തമ്പാട്ട്സി.പി.സുനില്‍കുമാറിനും അമ്മ പരിഷ്മയ്ക്കും നല്‍കുന്നത് പുതുജീവന്‍.
ചെറുമകളുടെ ഓരോ അനക്കവും ശ്രദ്ധിച്ച് രോഗക്കിടയ്ക്കക്കകരികില് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പന്തീരാങ്കാവ് ഇളമന വീട്ടില്‍ രമണിയുടെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കം. നാടകപ്രവര്‍ത്തകന്‍ പപ്പന് പന്തീരങ്കാവിന്റെയുടെയും രമണിയുടെയും ചെറുമകള്‍ കൂടിയാണ് സെപ്റ്റ
തീ നിറയുന്ന മനസുമായി സുനില്‍ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഓടി നടക്കുകയാണ്. സഹകരണസൊസൈറ്റിയിലെ നിത്യപ്പിരിവുകാരന് മകള്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന ആഗ്രഹമുണ്ട്.
എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് പുറത്ത് പണത്തിന്റെ ഞെരുക്കം സുനിലിന്റെ കണ്ണില്‍ ഇരുട്ടുനിറയ്ക്കുകയാണ്. മിടുക്കിയായി ഓടി നടന്ന മകള്‍ രോഗക്കിടക്കയില്‍ അവശയായി കഴിയുന്ന കരള്‍ പിളര്‍ത്തുന്ന കാഴ്ച താങ്ങാവുന്നതിലപ്പുറമാണെങ്കിലും സെപ്റ്റ അവര്‍ക്ക് ആത്മവിശ്വാസം നല്കുന്നു.
”പിറക്കാനിരിക്കുന്ന മോള്‍ക്ക് സേവിയോ എന്ന് പേരിടണം.” അവള് നോട്ടുബുക്കില്‍ അമ്മയ്ക്കുവേണ്ടി കുറിച്ചിട്ട വരികള്‍. തന്റെ ആഗ്രഹങ്ങള്‍ മാത്രമല്ല നോട്ടുബുക്കില്‍ അവള് കുറിച്ചിടുന്നത്; തന്റെ ആത്മാവിഷ്കാരം കൂടിയാണ്.
ഇരുത്തംവന്ന ഒരു കവിയുടെ സ്പര്‍ശമുള്ള വരികള്‍ ഇതില്‍ കാണാം.
മാസത്തില്‍ 8000 രൂപ വാടക നല്‍കിയാണ് ബൈപ്പാപ്പ് എന്ന ഉപകരണം സെപ്റ്റയ്ക്കു വേണ്ടി വാങ്ങിയിരിക്കുന്നത്. സ്വന്തമായി ഒന്നു വാങ്ങണമെങ്കില്‍ ഒരുലക്ഷം രൂപവേണം. ഒന്നിച്ച് ഒരുലക്ഷം രൂപയില്ലാത്തത് കൊണ്ട് ഉപകരണം വാടകക്ക്എടുത്തിരിക്കുകയാണ്.
സുമനസുകളുടെ അകമഴിഞ്ഞ സഹായം ഇവര്‍ക്ക് താങ്ങാവും. ലക്ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. തിരൂരിലെ പത്തമ്പാട്ട് നിറമരുതൂര്‍ കോര്പ്പറേഷന് ബാങ്കില്‍ സെപ്റ്റ മോള്‍ക്കുവേണ്ടി 159400101003003 എന്ന നമ്പറില്‍ ഒരു ബാങ്ക് അക്കൗണ്ടും ഇതിനായി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: