തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിയെ അപമാനിച്ചിട്ടില്ലെന്ന് കോട്ടണ്‍ഹില്‍ സ്കൂള്‍ മുന്‍ പ്രഥമാധ്യാപിക ഊര്‍മിളദേവി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിശദീകരണം നല്കി. സ്കൂളില്‍ നടന്ന ചടങ്ങില്‍ വൈകിയെത്തിയ മന്ത്രിയെ പൊതുവേദിയില്‍ വിമര്‍ശിച്ചതിലൂടെ മന്ത്രിയെ അപമാനിക്കുകയായിരുന്നു എന്നതായിരുന്നു അധ്യാപികക്കെതിരെയുള്ള ആരോപണം. ഇതിനെത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെടുകയും അധ്യാപികയെ ചിറയിന്‍കീഴിനു സമീപമുള്ള അയിലം സര്‍ക്കാര്‍ സ്കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ മന്ത്രിയെ അപമാനിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും സ്കൂളില്‍ നടന്ന പരിപാടിയുടെ സംഘാടകരെയാണ് വിമര്‍ശിച്ചതെന്നും അധ്യാപിക വ്യക്തമാക്കി. പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകിയത് കുട്ടികളുടെ അധ്യയനത്തെ ബാധിച്ചു. ഇതിനെയാണു വിമര്‍ശിച്ചത്. ഇത്തരം കാര്യങ്ങള്‍ സംഘാടകര്‍ ശ്രദ്ധിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അധ്യാപികയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ മന്ത്രി മണിക്കൂറുകളോളം വൈകിയാണെത്തിയതെന്നു വിശദീകരണക്കുറിപ്പിലും അധ്യാപിക ആവര്‍ത്തിച്ചു. വിശദീകരണം നല്കാന് നല്കിയ സമയം അവസാനിക്കുന്നതിനു മുന്‍പ് അധ്യാപികയെ സ്ഥലംമാറ്റിയ നടപടി വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: