തിരുവനന്തപുരം: നെയ്യാറ്റിന്‍കര അടിമലത്തുറയില്‍ തീരദേശപരിപാലന നിയമം കാറ്റില്‍പ്പറത്തി അനധികൃതമായി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയെന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ നിയമസഭയില്‍ ബഹളം. ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നടത്തിയ പരാമര്‍ശമാണ് സഭയില്‍ വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കിയത്.
അടിമലത്തുറയില്‍ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ തീരദേശ പരിപാലന അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കോഴ കിട്ടിയിട്ടുണ്ടെന്നും ഇതില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എത്ര കിട്ടിയെന്നുമായിരുന്നു വിഎസിന്റെ ചോദ്യം. ഇതോടെ ഭരണപക്ഷത്ത് നിന്നും അംഗങ്ങള്‍ ആക്രോശങ്ങളുമായി എഴുന്നേറ്റു ബഹളം വച്ചു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് പ്രസംഗം പുനരാരംഭിച്ചെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ ബഹളം അവസാനിപ്പിച്ചില്ല. വിഎസിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങളും ബഹളം തുടങ്ങി. ഭരണകഷി അംഗങ്ങള്‍ മുന്‍നിരയിലെത്തി വാടാപോടാ വിളി തുടങ്ങി. ഇതോടെ പ്രതിപക്ഷാംഗങ്ങളും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഒടുവില്‍ സ്പീക്കര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വി.എസ്.സുനില്‍കുമാര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. എല്ലാ നിബന്ധനകളും നിയമങ്ങളും പാലിച്ചാണ് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. നിര്‍മാണത്തിന് അപ്രൈസല്‍ കമ്മിറ്റിയുടെയും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അതോറിറ്റിയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള ആറു നിബന്ധനകളും പ്രത്യേക നിബന്ധനകളും കമ്പനി പാലിച്ചിട്ടുണ്ട്.
എന്നാല്‍ 27 നിലയുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് സംസ്ഥാന പരിസ്ഥിതി അപ്രൈസല്‍ കമ്മറ്റി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സുനില്‍ കുമാര്‍ ആരോപിച്ചു. പരാതി ലഭിച്ചിട്ടും ഒരുമാസം നടപടികളെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് സമിതി അന്വഷണത്തിന് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ സ്വാധീനിച്ചാണ് ഉന്നത ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നതെന്നും വിഎസ് ആരോപിച്ചു. ക്രമക്കേട് നടന്നു എന്ന് താനല്ല പറയുന്നത്, വിജിലന്‍സാണെന്നും വിഎസ് പറഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയെ ഒന്നാകെ വിറ്റ് കാശാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കോടികളുടെ അഴിമതിയാണ് പരിസ്ഥിതി വകുപ്പില്‍ നടക്കുന്നതെന്നും വിഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: