തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനെ ചൊല്ലി റവന്യൂ, വനം വകുപ്പുകള്‍ തമ്മിലുള്ളതര്‍ക്കം രൂക്ഷമാകുന്നു. ക്യാമറകള്‍ സ്ഥാപിക്കുന്നതിനു വനത്തിനുള്ളില്‍ സൈറ്റ് സര്‍വേ നടത്താന്‍ റവന്യൂ വകുപ്പിന് അനുമതി നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണം. ഒരു വര്‍ഷമായി ദുരന്തനിവാരണ വകുപ്പധികൃതരും റവന്യൂവകുപ്പും സംയുക്തമായി സൈറ്റ്സര്വേ നടത്താന്‍ ശ്രമിച്ചിട്ടും ഫലംകണ്ടിട്ടില്ല. വനത്തിനുള്ളില്‍ സര്‍വേ നടത്താന്‍ നിയമപരമായി സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ അനുവാദം നല്‍കൂവെന്ന പിടിവാശിയിലാണ് വനംവകുപ്പ്. എന്നാല്‍, ദേശീയ ദുരന്തനിവാരണ അതോറിട്ടി ആക്ടിലെ സെക്ഷന്‍ 72 അനുസരിച്ച് സംസ്ഥാനത്തെ എല്ലാആക്ടുകളും ദുരന്ത നിവാരണ അതോറിട്ടി ആക്ടിനും പിന്നിലായിരിക്കുമെന്നാണ്. സംസ്ഥാനത്തുണ്ടാകുന്ന ഏതൊരു ദുരന്തത്തെയും പ്രതിരോധിക്കാനും ജനങ്ങളെയും സ്വത്തിനെയും സംരക്ഷിക്കുന്നതിനും ഏല്ലാ അധികാരവും നല്കുന്ന ആക്ടാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ആക്ട് മനസ്സിലാക്കിയിട്ടും മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അപകടാവസ്ഥ അറിഞ്ഞിരുന്നിട്ടും നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ സൈറ്റ് സര്‍വേ പോലും അനുവദിക്കാത്തതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
40 ലക്ഷംരൂപ വിലവരുന്ന മൂന്നു ക്യാമറകളാണ് നിരീക്ഷണത്തിനായി റവന്യൂവകുപ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം സൈറ്റ് തമിഴ്നാടിന്റെ കൈവശമായതിനാല്‍ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു സാധ്യല്ല. എന്നാല്‍, റിസര്‍വോയര്‍ സ്ഥിതിചെയ്യുന്ന വനപ്രദേശം കേരളത്തിന്റേതാണ്. ഇവിടെ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഒരു വര്‍ഷം മുമ്പ് വനംവകുപ്പിന് കത്തു നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മന്ത്രിതല ചര്‍ച്ചകള്‍ നടത്തി. ഇതും ഫലംകാണാതെ പോയതോടെ ദുരന്ത നിവാരണ അതോറിട്ടി സര്‍ക്കാരിനു കത്തുനല്‍കി. വനംവകുപ്പിന്റെ നിസ്സഹകരണം കൊണ്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിനു കഴിയില്ലെന്നും മന്ത്രിസഭ തന്നെ ഇതിനു പരിഹാരം കാണണമെന്നുമാണ് കത്തിലെ സൂചന. കൂടാതെ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയിലും ഈ വിഷയം ഉന്നയിച്ചു. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അനുകൂലമായ നിലപാടാണ് എടുത്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഇതു പരിഹരിക്കാന്‍ മന്ത്രിസഭയ്ക്കു മാത്രമേ കഴിയൂവെന്നുമാണ് വിലയിരുത്തല്‍. വൈദ്യുതി വകുപ്പിനും ഇതേ അവസ്ഥയാണ് വനംവകുപ്പില്‍ നിന്നുണ്ടായിരിക്കുന്നത്. ഡാം സൈറ്റില്‍ വെളിച്ചമെത്തിക്കുന്നതിനായി ലൈന്‍ വലിക്കാന്‍ തേക്കടി സബ്ഡിവിഷന് മൂന്നു വര്‍ഷമായി വനംവകുപ്പിന്റെ അനുമതിക്കായി കാക്കുന്നു. മുല്ലപ്പെരിയാറില്‍ വര്‍ഷങ്ങളായി വെട്ടവും വെളിച്ചവുമില്ലാത്ത സ്ഥിതിയാണ്. ഡാമിന്റെഅപകട സ്ഥിതി മനസ്സിലാക്കി നിയമസഭ പോലും പുതിയഡാമിനു വേണ്ടി പ്രമേയം പാസ്സിക്കിയിട്ടും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ തലവേദന സൃഷ്ടിക്കുകയാണ്. നാലു ഡാമുകളാണ് കേരളത്തിന്റെ അധികാരത്തില്‍ നിന്ന് തമിഴ്നാട് തട്ടിയെടുത്തത്. ഇതും ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. നിയമസഭയില്‍ എംഎല്‍എ ജമീലാ പ്രകാശം ഉന്നയിച്ച അടിയന്തിര പ്രമേയത്തിലൂടെയാണ് കേരളം ഇതു മനസ്സിലാക്കിയത്. മറ്റ്നാലു ജില്ലകള്‍ക്കു ഭീഷണിയുയര്‍ത്തി നില്ക്കുന്ന ജലബോംബെന്നു വിശേഷിപ്പിക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കുന്നതിനും ഏതു നിമിഷവും ഡാമിനെ നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ആലോചിച്ചത്. കൂടാതെ ജനവാസ പ്രദേശങ്ങളില്‍ വേഗത്തില്‍ നിര്‍ദേശങ്ങള്‍ എത്തിക്കുന്നതിനും ഇതുകൊണ്ട് സാധിക്കും. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദുരന്ത നിവാരണ അതോറിട്ടി സര്‍ക്കാരിനു വീണ്ടും കത്തു നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം വന്നതിനു ശേഷം മറ്റു നടപടികളിലേക്കു നീങ്ങുമെന്നും റവന്യൂവകുപ്പധികൃതര്‍ പറയുന്നു.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: