ന്യൂദല്‍ഹി: മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ഇടക്കാല ജാമ്യം ജൂലൈ പത്തുവരെ നീട്ടി. അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തെ തടവ്ശിക്ഷയിലായിരുന്നു ചൗതാല. ആരോഗ്യകാരണങ്ങളാലും സഹോദരന്റെ മരണാനന്തരചടങ്ങുകള്ക്കുമായി 79 വയസുകാരനായ ചൗതാലയ്ക്ക് ജൂണ്‍ മൂന്നിന് മൂന്ന് ആഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യം മോശമായതിനാല്‍ ജസ്റ്റിസ് പ്രതിഭാ റാണിയാണ് ജൂലൈ 10 വരെ ജാമ്യം നീട്ടിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവായ ചൗതാലയ്ക്ക് ജൂണ്‍ മൂന്ന് ഇടക്കാലജാമ്യം അനുവദിച്ചതിന്റെ വ്യവസ്ഥയനുസരിച്ച്തന്നെയാണ് ജൂലൈ പത്ത് വരെ ജാമ്യം നീട്ടിയത്. ആര്.കെ ആനന്ദ്, അമിത് സാഹ്നി എന്നിവരാണ് ചൗതാലയ്ക്ക് വേണ്ടി ഹാജരാകുന്നത്. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ചൗതാലയ്ക്ക് ജൂലൈ നാലിന് ചില പരിശോധന നടക്കാനുണ്ടെന്ന് ചൗതാലയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: