ന്യൂദല്‍ഹി: ഗോള്‍ഫ് കളിക്കാനോ, ക്ലബുകളിലിരുന്ന് സൊറ പറയാനോ, ഇനി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ കിട്ടില്ല! പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നല്കിയ നിര്ദ്ദശങ്ങളിലൊന്നായിരുന്നു കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കരുതെന്ന്. ഉത്തരവാദിത്തങ്ങള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കണമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ മാത്രമല്ല, എല്ലാ മന്ത്രാലയങ്ങളിലേയും ഉദ്യോഗസ്ഥര്‍ കൃത്യത പാലിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എപ്പോഴത്തേയും പോലെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം കാറ്റില്പറത്താന് ജീവനക്കാര്‍ തയ്യാറായില്ല. എല്ലാവരും നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
ദല്‍ഹിയിലെ ജിംഖാന ക്ലബിലും, ഗോള്‍ഫ് ക്ലബിലും ബോറഡി മാറ്റാന്‍ എത്തിയിരുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ജീവനക്കാരുടെ നിത്യജീവിതത്തിന് ഗൗരവമേറി. സമയത്തിന് ഓഫീസുകളിലെത്താതിരുന്നവര് ഇപ്പോള്‍ ഒരു മിനിറ്റുപോലും പാഴാക്കാതെ ഓഫീസുകളിലെത്തിത്തുടങ്ങി. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ എത്ര വൈകി നില്‍ക്കാനും ജീവനക്കാര്‍ തയ്യാര്‍.
എല്ലാ ജീവനക്കാരും കൃത്യം 9-മണിക്ക് ജോലിയില്‍ പ്രവേശിച്ചിരിക്കണമെന്ന് കഴിഞ്ഞയാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചതുമുതല്‍ പതിവായി വൈകി വന്നിരുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അരമണിക്കൂര്‍ നേരത്തെ വീടുകളില്‍ നിന്നും ഇറങ്ങും. മോദി സര്‍ക്കാര്‍ വരുന്നതിനുമുമ്പ് വരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പലരും വൈകിയാണ് ജോലിയില്‍ പ്രവേശിച്ചിരുന്നത്. ഇവരെ കൊണ്ടുവരുന്ന വാഹനം മിനിറ്റുകളോളം കാത്തുകിടന്നാണ് ജീവനക്കാരെ ഓഫീസുകളിലെത്തിച്ചിരുന്നത്. എന്നാല്‍ സമയക്രമം പാലിക്കണമെന്ന നിര്‍ദ്ദേശം വന്നതോടുകൂടി ഓഫീസ് വാഹനത്തിനുവേണ്ടി ജീവനക്കാര്‍ ഇപ്പോള്‍ നേരത്തെ കാത്തുനില്ക്കും.
സ്ഥിരമായി വൈകിവരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക് സ്കാനര്‍ സംവിധാനം ഉടന്‍ സ്ഥാപിക്കും. ഇതിലൂടെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ജീവനക്കാരടക്കം, പലരും ജോലി സമയത്ത് ഗോള്‍ഫ് ക്ലബുകളിലും മറ്റുമാണ് സമയം ചെലവഴിച്ചിരുന്നത്. ദല്‍ഹിയിലെ ഗോള്‍ഫ് ക്ലബില്‍ 200 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പലരും അതി രാവിലെ തന്നെ ക്ലബിലെത്തുന്നവരും. മറ്റു ചിലര്‍ ഉച്ചഭക്ഷണത്തിനുശേഷം ക്ലബുകളിലേക്ക് പോകും. എന്നാല്‍ ജോലി സമയത്ത് ഗോള്‍ഫ് കളി വേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഗോള്‍ഫ് കളിയുടെ ഉപകരങ്ങള്‍ ഓഫീസുകളില്‍ കൊണ്ടുവെക്കുന്ന പല ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞ ദിവസം അധികൃതരുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. ഓഫീസുകളില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സന്ദേശം.
കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വന്നതോടുകൂടി ഓഫീസ് ജീവനക്കാര്‍ രാത്രി ഏറെ വൈകിയാണ് മടങ്ങുന്നത്. കെട്ടിക്കിടക്കുന്ന പല ഫയലുകളും തീര്‍പ്പാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ജീവനക്കാര്‍. വീടുകളിലെ ആവശ്യങ്ങള്‍ക്കായി ജോലി നിര്‍ത്തിവെച്ച് പോയിരുന്ന ഉദ്യോഗസ്ഥര്‍ അത്തരം ശീലങ്ങള്‍ അവസാനിപ്പിച്ചതായി അവര്‍ തന്നെ പറയുന്നു. കുടുംബസമേതം വിദേശ യാത്രക്ക് പോകാനിരുന്നവര്‍ അത് റദ്ദാക്കി.
ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്തിരുന്നവര്‍ ഇപ്പോള്‍ സമയം പോലും നോക്കാതെ പ്രയത്നിക്കുകയാണ് രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം മാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും, നല്ല കീഴ്വഴക്കമാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: