ന്യൂദല്‍ഹി: ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ രാജിക്കായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദ്ദമേറുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റി പകരം സംസ്ഥാനവിദ്യാഭ്യാസ, ആരോഗ്യമന്ത്രി ബിസ്വാ ശര്‍മ്മയെ നിയമിക്കണമെന്നാണ് നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്ന ഇപ്പോഴത്തെ ആവശ്യം.
കുറച്ചു മാസങ്ങളായി ഗൊഗോയിക്കെതിരെ ഭിന്നാഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് 4 സീറ്റുകള്‍ മാത്രമേ സ്വന്തമാക്കാനായിരുന്നുള്ളു. തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നു. അതോടെ, ഗൊഗോയിയുടെ രാജിക്കായി സമ്മര്‍ദ്ദം ഏറി.
2001-ല്‍ ഗൊഗോയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പരാജയമായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. 78-കാരനായ മുഖ്യമന്ത്രിയുടെ കഴിവുകേടും, അച്ചടക്കമില്ലായ്മയും, പാര്‍ട്ടിക്കുള്ളിലെ കലഹവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സംസ്ഥാന നേതൃത്വത്തിെന്റ ആക്ഷേപം.
നാല് സീറ്റില്‍ കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച ഗൊഗോയി, രാജിവെക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ഗൊഗോയി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഗൊഗോയി രാജിവെച്ച് ഒഴിയേണ്ട സാഹചര്യമില്ലെന്നായിരുന്നു അന്ന് സോണിയയുടെ നിലപാട്.
രാജിക്കാര്യത്തില്‍ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടും, സംസ്ഥാന നേതൃത്വം അതുകൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. തരുണ്‍ ഗോഗോയി രാജിവെച്ചൊഴിയണമെന്ന കടുത്ത നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: