ഡെറാഡൂണ്‍: ഒരു വര്‍ഷം പിന്നിട്ട ഉത്തരാഖണ്ഡ് പ്രകൃതിദുരന്തത്തിന്റെ അനുബന്ധമായി കൊല്ലപ്പെട്ട 17 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. കേദാര്‍ താഴ്വരയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വനമേഖലയിലേക്ക് രക്ഷപ്പെട്ട് വിശപ്പും ദാഹവും മൂലം മരിച്ചവരുടെ അസ്ഥികൂടങ്ങളാണിതെന്ന് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
സമുദ്രനിരപ്പില്‍ നിന്നും 6000-700 അടി ഉയരത്തിലുള്ള പ്രദേശങ്ങളില്‍നിന്നും മണ്ണിലാണ്ടുപോയ അസ്ഥികൂടങ്ങള്‍ 22 അംഗ പ്രത്യേക ദൗത്യസംഘമാണ് കണ്ടെടുത്തത്. ഡിഐജി ജി.എസ്. മര്തോളിയയും ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്റു മൗണ്ടനറിംഗ് സ്ഥാപനത്തിന്റെ (എന്‍ഐഎം) ഡയറക്ടര്‍ അജയ് കൊത്തിയാലുമാണ് ദൗത്യസംഘത്തെ നയിച്ചത്.
പ്രദേശവാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ കാണാതായവരെത്തേടി പഞ്ചാബില്‍ നിന്നും ബന്ധുക്കള്‍ ഇവിടെയെത്തിയതെന്ന് മര്തോളിയ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. 17 അസ്ഥികൂടങ്ങളില്‍ അഞ്ചുപേരുടെ അസ്ഥികൂടങ്ങള്‍ മണ്ണില്‍ താഴ്ന്നുപോയ നിലയിലായിരുന്നു.
49 കാരനായ സന്ദീപ് കുമാര്‍ ലൂധിയാനയില്നിന്നും ദുരന്തത്തില്‍ നഷ്ടപ്പെട്ട മകനെത്തിരഞ്ഞാണ് എത്തിയത്. കഴിഞ്ഞ ജൂണ്‍ 16-17 തീയതികളിലുണ്ടായ പ്രളയമാണ് 10 വയസ്സുകാരനായ തന്റെ മകനെ തട്ടിയെടുത്തതെന്ന് സന്ദീപ് ഓര്‍മിക്കുന്നു.
മകന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിയുമെന്ന് തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെടുത്ത അസ്ഥികൂടങ്ങളില്‍ ഒരു സെറ്റ് പല്ലുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഡെറാഡൂണ്‍ കേന്ദ്രമായ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതായി ദൗത്യസംഘം പറഞ്ഞു. ഡിഎന്‍എ പരിശോധനയുടെയും അസ്ഥികൂടങ്ങളുടെ മറ്റു വിവരങ്ങളും ഉത്തരാഖണ്ഡ് പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അസ്ഥികൂടങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിശോധനയും ഡിഎന്‍എ പരിശോധനയും പൂര്ത്തിയായശേഷമെ അവ ഒന്നിച്ച് ദഹിപ്പിക്കുകയുള്ളൂവെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: