പൂനെ: പൂനെയിലെ മലയാളികള്‍ നടത്തുന്ന ക്ഷേത്രങ്ങളുടെയും വിവിധ ഹൈന്ദവസംഘടനകളുടെയും കൂട്ടായ്മയായി ഹിന്ദു ‘ഏകതാ പരിഷത്ത്’ എന്ന പേരില്‍ പുതുതായി സംഘടന രൂപീകരിച്ചു. പൂനെയിലെ മലയാളി സമൂഹവും മഹാരാഷ്ട്രക്കാരുമായുള്ള സൗഹൃദബന്ധം ദൃഢമാക്കുക, രണ്ട് സംസ്ഥാനങ്ങളുടെയും സാംസ്കാരികപരിപാടികള്‍ പൊതുവായി ആഘോഷിക്കുക, സേവാപ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചുനടത്തുന്ന തുടങ്ങിയവയാണ് സംഘടനയുടെ മുഖ്യലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പൂനെ, പിമ്പ്രി, ചിഞ്ചുവാഡ്, ദേവ്റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ സംഘടനകളുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂനെയിലെ സായി ഹെറിറ്റേജില്‍ നടന്ന പ്രതിനിധികളുടെ യോഗത്തിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. സംഘടനയുടെ രക്ഷാധികാരിയായ ആര്. സുരേന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി (കേരള) ഇ.എസ്. ബിജു പുതിയ സംഘടനക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. സംഘടനയുടെ മറ്റ് ഭാരവാഹികളായി സി.പി. രാജു (പ്രസിഡന്റ്), ഉണ്ണി വാക്കനാട് (വര്‍ക്കിംഗ് പ്രസിഡന്റ്), എസ്.കെ. പിള്ള, കെ.എസ്. നായര്‍ (വൈസ് പ്രസി.), വിജയ് കര്‍ത്താ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബി.ആര്. നായര്‍ (ജന.സെക്രട്ടറി), ശ്രീധരന്, വിജയകുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഇ. രാമകൃഷ്ണന് (ട്രഷറര്‍), ഗുലാബ് ഗോപിനാഥ്, അനില്‍കുമാര്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു.
എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരം വരെ നീട്ടുക, പൂര്‍ണാ എക്സ്പ്രസിന്റെ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പൂനെ ലോകസഭാംഗം അനില്‍ ശിരോളെയുടെയും പൂനെയില്‍നിന്നുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തുടങ്ങിയ നേതാക്കളുടെയും സഹായം ലഭ്യമാക്കാന്‍ സബ്കമ്മറ്റി രൂപീകരിച്ചു. ഇതിനായി ബിജെപി കേരളാ സെല്‍ പ്രസിഡന്റ് ഇ.കെ. ബാബുരാജിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: